സൂതാസ്മകം മന: കാമം മാഗ്നം
സംശയസാഗരേ
യഥോക്തം മഹദാശ്ചര്യം ജഗദ്
വിസ്മയ കാരകം
യന്മൂര്‍ദ്ധാ മാധവസ്യാപി ഗതോ
ദേഹാത് പുന: പരം
ഹയഗ്രീവസ്തതോ ജാത:
സര്‍വ്വകര്‍ത്താ ജനാര്‍ദ്ദന:
ഋഷിമാര്‍ അത്ഭുതത്തോടെ ചോദിച്ചു: അങ്ങെന്താണ് പറയുന്നത്? സാക്ഷാല്‍ ഭഗവാന് ഹരിയുടെ തല തെറിച്ചുപോയിട്ട് അതിനുപകരം ഒരു കുതിരയുടെ തല വെച്ച് പിടിപ്പിച്ചുവെന്നോ? വിണ്ണവര്‍ക്കും മുനിമാര്‍ക്കുമെല്ലാം ആശ്രയമായിരിക്കുന്ന ശ്രീഹരിക്കും ഭാഗ്യക്കേടോ? ഞങ്ങളില്‍ സംശയങ്ങളുടെ സമുദ്രം തന്നെ ഉയരുകയാണ്. മഹാശയാ, എല്ലാം വിസ്തരിച്ചു പറഞ്ഞു തന്നാലും.
സൂതന്‍ തുടര്‍ന്നു: ഭഗവാന് ശ്രീഹരി പതിനായിരമാണ്ട് യുദ്ധം ചെയ്തു ക്ഷീണിതനായി തളര്‍ന്നു നില്‍ക്കുകയാണ്. ഞാണിട്ട വില്ലില്‍ തലയും താങ്ങി കാല്‍വിരല്‍ത്തുമ്പില്‍ തന്റെ ഭാരം വെച്ച് ഭഗവാന് ഉറങ്ങിപ്പോയി. അങ്ങിനെ കാലം കുറേ കടന്നുപോയി. രുദ്രാദികള്‍ ഒരു യാഗം നടത്താന്‍ ഉത്സുകരായി ബ്രഹ്മാവുമൊത്ത് വൈകുണ്ഠത്തില്‍ എത്തിച്ചേര്‍ന്നപ്പോള്‍ അവിടെ ഭഗവാനെ കണ്ടില്ല. ഭഗവല്‍ സന്നിധി പൂകിയ ബ്രഹ്മാവും രുദ്രനും ഇന്ദ്രനുമെല്ലാം കൂടി വിഷ്ണുവിനെ ഉണര്‍ത്തുവാന്‍ മാര്‍ഗ്ഗമെന്തെന്ന് ആലോചിച്ചു. ഒരാളുടെ നിദ്രാഭംഗത്തിന് ഇടയാക്കിയാല്‍ അതില്‍ ദോഷമുണ്ട്. എന്നാല്‍ യാഗം നടക്കുകയും വേണം. അപ്പോള്‍ ബ്രഹ്മാവ് ‘ചിതല്’ എന്ന് പേരായ ഒരു കൃമിയെ സൃഷ്ടിച്ചു.
വില്ലിന്റെ അറ്റം ചിതലരിച്ചാല്‍ വില്ലിന്റെ പാത്തി നിവര്‍ന്നു വരും, അപ്പോള്‍ ഭഗവാന് ഉണരും എന്നതായിരുന്നു ബ്രഹ്മാവിന്റെ ബുദ്ധി. ബ്രഹ്മാവ് ചിതലിനോടിങ്ങിനെ ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ ചിതല് പറഞ്ഞു: ‘നിദ്രാഭംഗം, കഥാഭംഗം, ദമ്പതീപ്രീതിഭേദം, അമ്മയില്‍ നിന്നും കുട്ടിയെ അകറ്റല്‍ എന്നിവയൊക്കെ മഹാപാപമല്ലേ? പിന്നെ സ്വാര്‍ത്ഥത്തിനായി ഞാനിതെങ്ങിനെ ചെയ്യും?’ബ്രഹ്മാവ് പറഞ്ഞു: ‘നിനക്കും യജ്ഞത്തില്‍ ഭാഗമാകാം. യജ്ഞാഹുതിയില്‍ വീഴുന്ന ഹവിസ്സിന്റെ പൊട്ടും പൊടിയുമെല്ലാം യജ്ഞകുണ്ഡത്തിന്റെ ചുറ്റും ചിതറി വീഴുമല്ലോ? അവയെല്ലാം നിനക്കെടുക്കാം. ഇപ്പോള്‍ കാര്യം നടത്തുക.’
ബ്രഹ്മാവ് ഇങ്ങിനെ പറഞ്ഞപ്പോള്‍ ചിതല് ആ വില്ലിന്റെ ഞാണറ്റം കരളാന്‍ തുടങ്ങി. പെട്ടെന്ന് ഭീകരാരവത്തോടെ ഞാണ് മുറിഞ്ഞു. ഞാണിന്റെ താഴ്ഭാഗം മുറിഞ്ഞപ്പോള്‍ വില്ലിന്റെ മേല്‍ത്തല പെട്ടെന്ന്! തെറിച്ചുയര്‍ന്നു. അതില്‍ച്ചാരി വിശ്രമിച്ചിരുന്ന ശ്രീഹരിയുടെ തല കിരീടത്തോടെ ദൂരെ തെറിച്ചു വീണു. ബ്രഹ്മാണ്ഡം കുലുങ്ങി. എല്ലാവരും ഭയചകിതരായി. കൊടുങ്കാറ്റു വീശി. സമുദ്രം ഇളകി. ആകാശത്ത് കൊള്ളിമീന്‍ വീശി. സൂര്യന് ഇരുളില്‍ ഒളിച്ചു. ദിക്കുകള്‍ കാണാതായി.
അന്ധകാരം ഒട്ടൊന്നു കുറഞ്ഞപ്പോള്‍ ഭഗവാന് തലയറ്റു നിലത്തു പതിച്ചതായി പരമശിവന് കണ്ടു. ഈ കബന്ധം കണ്ട് എല്ലാവരും ദുഖാകുലരായി. ‘പരമ പുരുഷനായ അങ്ങയെ മുറിക്കാനോ ഉടയ്ക്കാനോ എരിക്കാനോ ആവില്ലയെന്നിരിക്കെ, തലമാത്രം എവിടെയാണ് തെറിച്ചു പോയത്? നിന്റെ ഗതി ഇതാണെങ്കില്‍ വിണ്ണവര്‍ക്കും യാതൊരു രക്ഷയുമില്ലല്ലോ. ഇതിലിപ്പോ രാക്ഷസന്മാരെ കുറ്റം പറയാന്‍ പറ്റില്ല. എല്ലാം ആകാശവാസികളായ ദേവന്മാരുടെ പണിയാണ്. അവര്‍ക്കുള്ള ഏകാശ്രയം അവര്‍ തന്നെ ഇല്ലാതാക്കി. മായയെ നിയന്ത്രിക്കുന്ന നിനക്കീ ഗതിവന്നത് സത്വരജസ്തമോ മായകള്‍ ഒന്നിനാലുമല്ല.’
അപ്പോള്‍ സുരാചാര്യന്‍ പറഞ്ഞു: ഇനി വിലപിച്ചിട്ട് കാര്യമില്ല. എന്താണ് വേണ്ടതെന്നു വച്ചാല്‍ അത് നമുക്കാലോചിക്കാം. ഈശ്വരനും, ഉത്സാഹവും, രണ്ടും സമ്യക്കായി ചേര്‍ന്നാല്‍ ദൈവഹിതംപോലെ കാര്യങ്ങള്‍ നടക്കും. വിഷ്ണുശിരസ്സ് ദേവന്മാര് നോക്കിനില്‍ക്കെയാണ് തെറിച്ചത്. എന്നാല്‍ എല്ലാറ്റിനും മീതെ ദൈവം തന്നെയാണ് എന്ന് തന്റെ അഭിപ്രായവും ഇന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: