തിരുവനന്തപുരം: സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഡോക്ടറുടെ കുറിപ്പടിയില്ലാതെ ലഹരി മരുന്നുകളായ നൈട്രോസണ് നൈട്രോവിറ്റ്, അല്‍പ്രാക്സ് എന്നിവ വന്‍തോതില്‍ വില്‍പ്പന നടത്തി വന്ന പൂജപ്പുര ഇലിപ്പോട് ശ്രീ ബാബ മെഡിക്കല്‍ സ്റ്റോര്‍ ഉടമ നാരായണപിള്ള (58) യെ അറസ്റ്റുചെയ്തു. സിറ്റിഷാഡോപോലീസും, നാര്‍ക്കോട്ടിക് സെല്ലും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.
മാനസിക രോഗികള്‍ക്കും കാന്‍സര്‍ രോഗികള്‍ക്കും ഉറങ്ങുന്നതിനും വേദന സംഹാരിയായും ഡോക്ടറുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം മാത്രം വില്‍പ്പന നടത്താന്‍ പാടുള്ള മരുന്നുകളാണിത്. വിദ്യാര്‍ത്ഥികള്‍ ഇതിനെ ലഹരിക്കായി ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യവിവരം കമ്മീഷണര്‍ സ്പര്‍ജന്‍ കുമാറിന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. ഒരു സ്ട്രിപ്പിന് 30 രൂപ വിലയുള്ള ഗുളികകള്‍ ഇയാള്‍ 300 രൂപയ്ക്കാണ് വില്പന നടത്തിയിരുന്നത്. മൊബൈല്‍ ഫോണിലൂടെ വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍ സ്റ്റോര്‍ ഉടമയെ ബന്ധപ്പെട്ടാണ് ഗുളികകള്‍ വാങ്ങിച്ചിരുന്നത്. തുടര്‍ന്ന് ഡ്രഗ് കണ്ട്രോള് വിഭാഗത്തെ വരുത്തി ഇയാളുടെ മെഡിക്കല്‍ സ്റ്റോര്‍ പരിശോധിക്കുകയും ഇത്തരത്തിലുള്ള മരുന്നുകളുടെ അമിത സ്റ്റോക്ക് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ സ്റ്റോര്‍ സീല്‍ ചെയ്യുകയും ലൈസന്‍സ് റദ്ദ് ചെയ്യുകയും ചെയ്തു. സിറ്റിയിലെ പത്തോളം മെഡിക്കല്‍ സ്റ്റോറുകള്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. ഡിസിപിയുടെ നേതൃത്വത്തില്‍ സിറ്റി നാര്‍ക്കോട്ടിക് സെല്‍ അസി. കമ്മീഷണര്‍ ആര് ദത്തന്, കണ്ട്രോള് റൂം അസി. കമ്മീഷണര്‍ എ. പ്രമോദ്കുമാര്‍, പൂജപ്പുര എസ്.ഐ ബാലചന്ദ്രന് എന്നിവര്‍ അടങ്ങിയ ഷാഡോ നാര്‍ക്കോട്ടിക് സംഘമാണ് അറസ്റ്റിന് നേതൃത്വം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: