മിര്‍പൂര്‍: ബംഗ്ലാദേശ് ക്രിക്കറ്റിന് ചരിത്രനേട്ടം. ചരിത്രത്തിലാദ്യമായി അവര്‍ ഒരു ലോക ടൂര്‍ണമെന്റിന്റെ സെമിയിലെത്തി. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ നേപ്പാളിനെ ആറ് വിക്കറ്റിന് തകര്‍ത്താണ് ആതിഥേയരായ ബംഗ്ലാദേശ് അവസാന നാലില്‍ കുതിച്ചെത്തിയത്. ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ 50 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 211 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 48.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സെടുത്ത് ലക്ഷ്യം മറികടന്നു.
അര്‍ദ്ധസെഞ്ചുറിയോടെ പുറത്താകാതെ നിന്ന സാക്കിര്‍ ഹസന് (75), മെഹദി ഹസന് മിശ്ര (55) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ബംഗ്ലാദേശ് വിജയം അനായാസമാക്കിയത്. ജോയിറാസ് ഷെയ്ഖ് 38 റണ്‍സും പിനാങ്ക് ഘോഷ് 32 റണ്‍സും നേടി.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത നേപ്പാള്‍ രാജു റിജാലിന്റെ അര്‍ദ്ധ സെഞ്ചുറിയുടെ മികവിലാണ് 211 റണ്‍സെടുത്തത്. 80 പന്തുകള്‍ നേരിട്ട റിജാല്‍ എട്ട് ഫോറും ഒരു സിക്സറുമടക്കം 72 റണ്‍സ് നേടി. ഓപ്പണര്‍ സുനില്‍ ധമാല 25ഉം ദീപേന്ദ്രസിങ് (22), പ്രേം തമാങ് (പുറത്താകാതെ 22), ആരിഫ് ഷെയ്ക് (21) എന്നിവരും തരക്കേടില്ലാത്ത ബാറ്റിങ് നടത്തി. അര്‍ദ്ധസെഞ്ചുറിയും ഒരു വിക്കറ്റും നേടിയ ബംഗ്ലാ താരം മെഹദി ഹസന് മിശ്രയാണ് മാന്‍ ഓഫ് ദ മാച്ച്. ഇന്ന് നടക്കുന്ന രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യ നമീബിയയെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: