തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ വികസന പദ്ധതികളുടെ തണലിലാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നയപ്രഖ്യാപനത്തില്‍ നേട്ടങ്ങളുടെ പട്ടിക നിരത്തുന്നത്. കേന്ദ്രത്തില്‍ മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ പത്തുവര്‍ഷം ഭരിക്കുകയും കേരളത്തില്‍നിന്ന് എട്ട് മന്ത്രിമാര്‍ ഉണ്ടായിരുന്നിട്ടും കേരളത്തിനു ലഭിക്കാത്ത പദ്ധതികളും ആനുകൂല്യങ്ങളുമാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഇപ്പോള്‍ കേരളത്തിനു നല്‍കുന്നത്. ഈ പദ്ധതികളിലൂടെ കേരളത്തിലുണ്ടായ വികസനം സംസ്ഥാന സര്‍ക്കാരിന്റെ നേട്ടമായി ഇന്നലെ നിയമസഭയില്‍ ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപനത്തില്‍ പറഞ്ഞിരിക്കുന്നു.
വിഴിഞ്ഞം തുറമുഖ പദ്ധതിയും കേരളത്തിലെ റോഡ് വികസനവും ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമെന്ന ബഹുമതിയും കാര്‍ക മേഖലയിലെ പ്രധാനപ്പെട്ട പദ്ധതികളും എല്ലാവര്ക്കും പാര്‍പ്പിട പദ്ധതിയുമെല്ലാം കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളാണ്. യുപിഎം ഭരണകാലത്ത് സംസ്ഥാനത്തിന് ലഭ്യമാകാതിരുന്ന പദ്ധതികള്‍ കഴിഞ്ഞ ഒന്നരവര്‍ഷത്തിനുള്ളിലാണ് കേരളത്തിലേക്ക് ഫലപ്രദമായി വന്നുതുടങ്ങിയത്. കേരളത്തിലെ ബൈപാസുകളുടെയും ദേശീയപാതകളുടെയും വികസനത്തിന് ചരിത്രത്തിലില്ലാത്ത തുകയാണ് കേന്ദ്രസര്‍ക്കാര്‍ വകയിരുത്തിയത്.
വിഴിഞ്ഞം തുറമുഖ പദ്ധതിയെയാണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റവും വലിയ വികസന പദ്ധതിയായി നയപ്രഖ്യാപനത്തില്‍ പ്രഖ്യാപിക്കുന്നത്. അന്താരാഷ്ട്ര വ്യാപാര രംഗത്ത് കേരളത്തിന്റെ സ്ഥാനം തിരികെ കൊണ്ടുവരുന്നതിന് ഈ പദ്ധതി സഹായകരമാകുമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോള്‍ അത് യാഥാര്‍ത്ഥ്യമാകുന്നത് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലും സഹായവും കൊണ്ടാണെന്ന വസ്തുത സംസ്ഥാന സര്‍ക്കാര്‍ മറന്നു. യുപിഎ ഭരണത്തില്‍ വിഴിഞ്ഞം പദ്ധതിയെ അട്ടിമറിക്കുന്ന സമീപനമാണ് സ്വീകരിച്ചിരുന്നത്. കേന്ദ്രമന്ത്രിസഭയിലെ മുതിര്‍ന്ന അംഗം തന്നെ പദ്ധതി അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുകയായിരുന്നു. എന്നാല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ വന്ന ശേഷം പദ്ധതിക്കാവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുകയും കേന്ദ്രസര്‍ക്കാര്‍ പണമനുവദിക്കുകയും ചെയ്തു. പദ്ധതി ചിറകുവിരിച്ചു തുടങ്ങിയത് ഇതിനുശേഷമാണ്.
കേരളം ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനമായെന്നു നയപ്രഖ്യാപനത്തില്‍ അവകാശപ്പെടുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീര്‍ഘവീക്ഷണത്തിന്റെ ചിറകിലേറിയാണതെന്ന കാര്യം ഉമ്മന്‍ചാണ്ടി മറക്കുന്നു. പഞ്ചായത്തുതലംവരെ ഫൈബര്‍ ഒപ്റ്റിക്കല്‍ കേബിള്‍ ഉപയോഗിച്ചുള്ള അതിവേഗ ബ്രോഡ്ബാന്റ് സംവിധാനം നടപ്പാക്കിയത് കേന്ദ്ര പദ്ധതിയായാണ്. ഇ-ഗവേണന്‍സ് അടക്കമുള്ള പദ്ധതികളും കേന്ദ്രസഹായത്തോടെയാണ് നടപ്പിലാക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിക്കുന്ന എല്ലാവര്ക്കും പാര്‍പ്പിടം പദ്ധതിയും കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെയുള്ളതാണ്. 2022ഓടെ രാജ്യത്ത് പാര്പ്പിടമില്ലാത്തവരുണ്ടാകരുതെന്ന ലക്ഷ്യത്തോടെ നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതിയാണ് കേരളത്തില്‍ ഉമ്മന്‍ചാണ്ടി പേരുമാറ്റി തങ്ങളുടെ വികസന നേട്ടമായി പ്രചരിപ്പിക്കുന്നത്. മുന്‍ വര്‍ഷ ബജറ്റുകളിലെല്ലാം കേരളം സമ്പൂര്‍ണ്ണ പാര്‍പ്പിടം പദ്ധതി പ്രഖ്യാപിക്കാറുണ്ട്. എന്നാല്‍ അതെല്ലാം പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങുകയാണുണ്ടാവാറ്. ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് പാര്പ്പിടപദ്ധതികള്ക്കായി നല്‍കിവരുന്ന ഉദാരസമീപനത്തിന്റെ ചുവടുപിടിച്ചാണ് ഉമ്മന്‍ചാണ്ടിയും പദ്ധതി പ്രഖ്യാപനം ഗവര്‍ണറെ കൊണ്ട് നടത്തിച്ചിരിക്കുന്നത്.
വിദേശരാജ്യങ്ങളില്‍ തൊഴില്‍ പ്രശ്നങ്ങളില്പ്പെട്ടവരെയും ജയിലിലായവരെയും നാട്ടിലെത്തിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ ക്രീയാത്മകമായ ഇടപെടലുകളാണ് നടത്തിയത്. ലിബിയയിലും ഇറാഖിലും യെമനിലുമടക്കം യുദ്ധമേഖലയില്‍ പെട്ടുപോയ മലയാളികളെ നാട്ടിലെത്തിക്കാനായതും കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലിലൂടെയാണ്. തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലെത്തിയവര്‍ക്ക് വാഗ്ദാനം ചെയ്ത സഹായം പോലും നല്കാന് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനായില്ല. എന്നിട്ടും ഇതും ഭരണ നേട്ടമായി നയപ്രഖ്യാപനത്തിലുള്പ്പെടുത്തിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: