കൊട്ടാരക്കര: ഭാഗവതം ഭക്തികാവ്യം മാത്രമല്ല, ഭൗതികജീവിതശാസ്ത്രം കൂടിയാണെന്ന് തപസ്യ സംസ്ഥാന രക്ഷാധികാരിയും പണ്ഡിതനുമായ പ്രൊഫ. തുറവൂര്‍ വിശ്വംഭരന്. നാരദഭക്തിസൂത്രവും ശാണ്ഡില്യസൂത്രങ്ങളുമടക്കമുള്ള ഭക്തികാവ്യങ്ങളുടെ ഫലശ്രുതി ജ്ഞാനമാണ്. അദ്വൈതവേദാന്തജ്ഞാനമാണ് ശ്രീമദ് ഭാഗവതം പകരുന്നത്. ഭക്തിയുടെ പ്രഭാവത്തിലേക്ക് സര്‍വസാധാരണക്കാരെ ആനയിക്കുന്ന കഥാപ്രപഞ്ചമാണ് മഹാഭാരതകര്‍ത്താവായ വേദവ്യാസന് ഭാഗവത രചനയിലൂടെ നിര്‍വഹിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൊട്ടാരക്കര മഹാഗണപതിക്ഷേത്രത്തിലെ എട്ടാമത് ഭാഗവതസത്രത്തിന്റെ ഉദ്ഘാടനസഭയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇന്ദ്രപ്രസ്ഥത്തിലെത്തിയ നാരദമുനി മഹാരാജാവായ ധര്‍മ്മപുത്രര്‍ക്ക് രാജാവ് ആരാണെന്ന് മുപ്പത് ലക്ഷണങ്ങള്‍ ചൂണ്ടിക്കാട്ടി പറഞ്ഞുനല്‍കുന്നുണ്ട്. അതില്‍ ഒരു ലക്ഷണം പ്രപഞ്ചത്തിലെ സര്‍വചരാചരങ്ങള്‍ക്കും ഭൂമി മുതലായ വിഭവങ്ങള്‍ അര്‍ഹതയ്ക്ക് അനുസരിച്ച് പങ്കിട്ടുനല്കുന്നവന് എന്നതാണ്. ഇത് തന്നെയാണ് കാറല്‍മാര്‍ക്സും ഏംഗല്‍സും എഴുതിപ്പിടിപ്പിച്ച കമ്മ്യൂണിസവും പറയുന്നത്. ഭാരതത്തില്‍ ഇല്ലാത്തത് മറ്റെങ്ങും ഉണ്ടാകില്ല എന്നത് അന്ധവിശ്വാസമല്ല എന്നതിന്റെ തെളിവ് കൂടിയാണിത്. രാജാവ് എന്നത് കിംഗിന്റെ അര്‍ത്ഥമല്ല. രാജാവ് ജനങ്ങളെ രഞ്ജിപ്പിക്കുന്നവനാണ്. അദ്ദേഹത്തിന് പ്രത്യേക അവകാശങ്ങളോ അധികാരങ്ങളോ ഇല്ല. ഭൂമിക്ക് മേല്‍ രാജാവിന് യാതൊരു അവകാശവുമില്ലെന്ന് ഭാഗവതം പോലുള്ള ധര്‍മ്മശാസ്ത്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ടെന്ന് പ്രൊഫ. തുറവൂര്‍ വിശ്വംഭരന് പറഞ്ഞു.
ക്ഷേത്രഭൂമികള്‍ സര്‍ക്കാരില്‍ തിരിച്ചുപിടിക്കാന്‍ ആവുന്നതെല്ലാം ചെയ്യുമെന്ന് സത്രം ഉദ്ഘാടനം ചെയ്ത് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞു.
കൊട്ടാരക്കര മഹാഗണപതിക്ഷേത്രത്തിന്റെ സമഗ്രമായ പുരോഗതിക്ക് ജനപ്രതിനിധികളടക്കമുള്ളവരെ വിളിച്ചുചേര്‍ത്ത് കൂടിയാലോചന നടത്തും. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ മതപാഠശാലകള്‍ നിര്‍ബന്ധമാക്കുമെന്നും ക്ഷേത്രഭാരവാഹികള്‍ ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും ക്ഷേത്രത്തിലെത്തി തൊഴുന്നവരായിരിക്കണമെന്ന് നിബന്ധന ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: