കൊല്ലം: ജില്ലാ ആശുപത്രിവളപ്പിലെ വന്മരം കടപുഴകി വീണ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് സംഭവം. ആശുപത്രിയുടെ എതിര്‍വശത്തുള്ള നഴ്സിംഗ് സ്കൂള്‍ കോമ്പൗണ്ടിലെ ചുവടുദ്രവിച്ച മരമാണ് റോഡിലേക്ക് കടപുഴകിവീണത്. രണ്ട് ഓട്ടോകളും ഒരുബൈക്കും ഇതിനടിയില്പെട്ടു. സ്കൂളില്‍ നിന്നും കുട്ടികളുമായി പോയ ഒരു ഓട്ടോ കഷ്ടിച്ചാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. ഓട്ടോഡ്രൈവര്‍ പ്രസന്നന്, ബൈക്ക് യാത്രികനായ അല്അമീന്, സമീപത്തെ ലോട്ടറിവില്പ്പനക്കാരനായ ഹാഷിം എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചാമക്കടയിലും കൊല്ലത്തും നിന്നുള്ള രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് ജീവനക്കാര്‍ ചേര്‍ന്ന് രണ്ടുമണിക്കൂര്‍ പരിശ്രമിച്ചാണ് ചെയിന്‍സ ഉപയോഗിച്ച് മരം വെട്ടിമുറിച്ച് ഗതാഗതം പുനസ്ഥാപിച്ചത്. മരം വീണ് വൈദ്യുതികമ്പിയും പൊട്ടിപോയി. ഏറെനേരം ഇതുവഴി ഗതാഗതവും വൈദ്യുതിബന്ധവും തടസപ്പെട്ടു. ഫയര്സ്റ്റേഷന് ഓഫീസര്‍ ഉല്ലാസ്, അസിസ്റ്റന്റ് ഓഫീസര്‍ സാബുലാല്‍, ലീഡിംഗ് ഫയര്മാന് മുരളീധരന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. കഴിഞ്ഞവര്‍ഷവും ഇതുപോലെ മരം കടപുഴകിവീണിരുന്നു. ഗതാഗതപ്രാധാന്യമുള്ള പാതയോരങ്ങളിലെ വിവിധ ഭാഗങ്ങളില്‍ ഉണങ്ങിയ വന്മരങ്ങള് അപകടഭീഷണി സൃഷ്ടിച്ച് നില്‍ക്കുമ്പോഴും ബന്ധപ്പെട്ട കോര്പ്പറേഷന് അധികൃതര്‍ ഇവ മുറിച്ചുനീക്കാന്‍ നടപടിയെടുക്കാത്തത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: