പുനലൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന വിമോചനയാത്രയെ സ്വീകരിക്കുവാന്‍ തൂക്കുപാലത്തിന്റെ നാടായ പുനലൂരും ഒരുങ്ങി. നാളെ രാവിലെ 10ന് നിയോജകമണ്ഡലം ഭാരവാഹികളും പ്രവര്‍ത്തകരും ചേര്‍ന്ന് ഇളമ്പലില്‍ യാത്രാനായകനെ സ്വീകരിക്കും. നൂറുകണക്കിന് ഇരുചക്ര വാഹനങ്ങള്‍ അകമ്പടി സേവിക്കും. സ്വീകരണയാത്ര ചെമ്മന്തൂര്‍ ജംഗ്ഷനിലെത്തുമ്പോള്‍ മുത്തുകുട, തെയ്യം, വാദ്യമേളങ്ങള്‍ എന്നിവ അകമ്പടിയേകും. ചരിത്രമുറങ്ങുന്ന പുനലൂരില്‍ വിമോചനയാത്ര ചരിത്ര സംഭവമാക്കാന്‍ ഒരുങ്ങി കഴിഞ്ഞിരിക്കുകയാണ് ബിജെപി നേതൃത്വവും. കൂറ്റന്‍ ഫഌക്സ് ബോര്‍ഡുകളും കമാനങ്ങളും നിരത്ത് കീഴടക്കിയിരിക്കുകയാണ്. ചരിത്രമെഴുതിയ വിമോചനരഥം പുനലൂരിലേക്ക് എത്തുമ്പോള്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങുകയായി. സിപിഎമ്മില്‍ നിന്നും മറ്റു പാര്‍ട്ടികളില്‍ നിന്നും രാജിവച്ചു പുറത്ത് വന്ന നിരവധിപേര്‍ക്ക് ഈ യാത്ര ആത്മവിശ്വാസം പകരും. യാത്രനായകന് ആശംസകളുമായി വിവിധ സാമുദായിക സംഘടന നേതാക്കളും മണ്ഡലത്തിലെ പ്രശസ്ത വ്യക്തികളും എത്തുമെന്ന് നിയോജക മണ്ഡലം ഭാരവാഹികള്‍ അറിയിച്ചു. സ്വീകരണ യോഗം പുനലൂര്‍ വെട്ടിപ്പുഴക്ക് സമീപമുള്ള ഗ്രൗണ്ടിലാണ് ഒരുക്കിയിരിക്കുന്നത്. യോഗത്തില്‍ ബിജപി സംസ്ഥാന നേതാക്കളായ എം.ടി.രമേശ്, ശോഭാ സുരേന്ദ്രന്, എ.എന്‍.രാധാകൃഷ്ണന് എന്നിവര്‍ സംസാരിക്കും. നിയോജക മണ്ഡലം പ്രസിഡന്റ് ആലഞ്ചേരി ജയചന്ദ്രന് അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: