കോഴിക്കോട്: നിന്നും ഇരുന്നും തെങ്ങില്‍ കയറാനുള്ള യന്ത്രം കണ്ടു പിടിച്ചു ശ്രദ്ധയാകര്‍ഷിക്കുകയാണ് അരീക്കോട് സ്വദേശികളും സഹോദരങ്ങളുമായ ഷിബിലും ഷാമിലും.
കാലില്‍ ധരിക്കുന്ന കയര്‍ തളപ്പിന് പകരം വഴുതലില്ലാതെ കയറാവുന്ന മെഷിന് ആണിത്. കേവലം 42 സെക്കന്റുകള്‍ കൊണ്ട് 30 അടി നീളമുള്ള തെങ്ങില്‍ അനായാസം കയറാന്‍ ഈ മെഷീന് വഴി സാധ്യമാകും. മറ്റു മെഷീനുകളെ അപേക്ഷിച്ച് തെങ്ങില്‍ കയറി ലോക്ക് ചെയ്യാനുള്ള സൗകര്യവും ഇതിന് ഉണ്ട്. ഉപകരണത്തിന്റെ മുകളിലായി ഇരിക്കുന്ന ഭാഗത്ത് സീറ്റ് ബെല്‍റ്റ് ഘടിപ്പിച്ചിട്ടുണ്ട്. തെങ്ങിന്റെ മുകളില്‍ കയറി അബോധാവാസ്ഥയിലായാലും പിടിവിട്ട് താഴേക്ക് വീഴാതെ സുരക്ഷിതരായിരിക്കാന്‍ ഈ ബെല്‍റ്റ് സഹായിക്കും.
അഞ്ച് കിലോ മാത്രം ഭാരം വരുന്ന ഉപകരണത്തിന്റെ മാര്‍ക്കറ്റ് വില രണ്ടായിരത്തിനും നാലായിരത്തിനും ഇടയിലായിരിക്കും. ഉപകരണത്തിനൊപ്പം പ്രവര്‍ത്തനം മനസിലാക്കുന്ന സിഡി ബ്രോഷര്‍, യുസര്‍ മാനുവല്‍ എന്നിവ നല്‍കും.
ഷിബില്‍ ഇലക്ട്രോണിക്സില് ഡിപ്ലോമയും, ഷാമില്‍ ബിടെക് മെക്കാനിക്കല്‍ എഞ്ചിനീയറിംഗും പാസ്സായിട്ടുണ്ട്. കെഎംസിടി എഞ്ചിനീയറിംഗ് കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളായ ഇവര്‍ തെരട്ടമ്മല്‍ ദാറുസ്സലാം വീട്ടില്‍ ഷക്കീബ് സലാമിന്റെയും ഖദീജയുടെയും മക്കളാണ്.
ഉല്പന്നത്തിന്റെ നിര്‍മ്മാണത്തിനും വിതരണത്തിനും പേറ്റന്റ് സ്വന്തമാക്കിയ ഇവര്‍ കോഴിക്കോട് എന്‍ഐടി ബിസിനസ്സ് ഇന്‍ക്യുബേറ്ററില്‍ കെന്സോണ് എന്ന പേരില്‍ ഒരു സ്ഥാപനവും തുടങ്ങിയിട്ടുണ്ട്.
ഉല്പന്നത്തിന്റെ ലോഞ്ചിംഗ് ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നിന് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയില്‍ നടക്കും.
ചടങ്ങില്‍ വൈദ്യുതി വകുപ്പ് മന്ത്രി ആര്യാടന് മുഹമ്മദ്, കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത്, ഡോ. ശിവാജി ചക്രവര്‍ത്തി, പി.കെ. ബഷീര്‍ എംഎല്‍എ, പിടിഎ റഹീം എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: