ആലപ്പുഴ: സിക വൈറസ് ആശങ്കയെ തുടര്‍ന്ന് ജില്ലയിലെ ടൂറിസം മേഖലയില്‍ ആരോഗ്യവകുപ്പ് പ്രത്യേക നിരീക്ഷണമേര്‍പ്പെടുത്തി. അമേരിക്കന്‍ ഐക്യനാടുകളില്‍ നിന്നെത്തുന്നവരടക്കമുള്ള വിദേശികളെ നിരീക്ഷിക്കാന്‍ ആശുപത്രികള്‍ക്കും ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ടൂറിസം സീസണായതിനാല്‍ നൂറുകണക്കിന് വിദേശ സഞ്ചാരികളാണ് ദിനംപ്രതി ആലപ്പുഴയില്‍ എത്തുന്നത്.
സഞ്ചാരികളെ നിരീക്ഷിക്കാന്‍ വിമാനത്താവളങ്ങളില്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത് കാര്യക്ഷമമല്ല. പനിബാധ സംശയിക്കുന്നവരെ മാത്രമാണ് ഇവിടെ പരിശോധനയ്ക്ക് വിധേയമാക്കുന്നത്.രോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും ഹോട്ടല്‍ ജീവനക്കാര്‍ക്കും പരിശീലനം നല്‍കുമെന്നും ആരോഗ്യവകുപ്പ് പറയുന്നു. ഇതോടൊപ്പം ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും കൊതുകു നിര്‍മാര്‍ജനവും നടത്താനാണ് നീക്കം. നിലവില്‍ സിക വൈറസ് ഇന്ത്യയില്‍ കണ്ടെത്തിയിട്ടില്ല. എന്നാല്‍, ലോകത്തിന്റെ ഏല്ലാ ഭാഗങ്ങളിലും മലയാളികള്‍ ഉണ്ടെന്നതിനാല്‍ രോഗബാധിതര്‍ കേരളത്തിലേക്ക് എത്താനുളള സാധ്യതയേറെയാണെന്ന് അധികൃതര്‍ പറയുന്നത്.
ഡെങ്കിപ്പനിയും ചിക്കുന്‍ ഗുനിയയും പടര്‍ത്തുന്ന ഈഡിസ് വിഭാഗത്തിലുള്ള കൊതുകുകളാണ് സികാ വൈറസ് പടര്‍ത്തുന്നതില്‍ മുന്നിലുള്ളത്. ഈയിനം കൊതുകിന്റെ സാന്നിധ്യം ജില്ലയില്‍ കൂടുതലാണ്. ആലപ്പുഴ നഗരം, ചേര്‍ത്തല, കുട്ടനാട് ഉള്‍പ്പടെയുളള സ്ഥലങ്ങളില്‍ കൊതുകിന്റെ സാന്ദ്രത ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്.
തലവേദന, പനി, സന്ധിവേദന, ഛര്‍ദി, ചെങ്കണ്ണ്, പേശിവേദന, ചര്‍മത്തിലെ തടിപ്പ് തുടങ്ങിയവയാണ് സിക രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ബ്രസീലിലാണ് രോഗം ആദ്യം കണ്ടെത്തിയത്. ജപ്പാന്‍ജ്വരവും ഡെങ്കിപ്പനിയും ഭീഷണിയുയര്‍ത്തുന്ന ജില്ലയാണ് ആലപ്പുഴ.വിദേശ വിനോദ സഞ്ചാരികളുടെ സാന്നിധ്യമാണ് ആരോഗ്യവകുപ്പിന് തലവേദനയാകുന്നത്. എന്നാല്‍, രോഗബാധയില്ലാത്ത ജര്‍മനിയടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള സഞ്ചാരികളാണ് ജില്ലയില്‍ എത്തുന്നവരില്‍ ബഹുഭൂരിപക്ഷവുമെന്ന് ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ അധികൃതര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: