കുട്ടനാട്: കുട്ടനാട്ടിലെ വിവിധ കൃഷിഭവനുകളുടെ പരിധിയില്‍ പുഞ്ചക്കൃഷി ഇറക്കിയിരിക്കുന്ന പാടശേഖരങ്ങളില്‍ അവിച്ചില്‍ രോഗം കാണപ്പെടുന്നതായി സര്‍വേ. കര്‍ഷകര്‍ മങ്കൊമ്പ് കീടനിരീക്ഷണ കേന്ദ്രത്തില്‍നിന്നും പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. കുട്ടനാട്ടില്‍ നിലനില്‍ക്കുന്ന കാലാവസ്ഥ ഈ രോഗത്തിന്റെ വ്യാപനത്തിനു അനുകൂലമാണ്.
കൂടുതല്‍ വിത്ത് ഉപയോഗിച്ച ഞാറു തിക്കം കൂടുതലുള്ള സ്ഥലങ്ങളില്‍ രോഗബാധ കൂടുതലായി കാണുന്നുണ്ട്. മുഞ്ഞബാധയോടു അനുബന്ധമായും ഈ രോഗം ഉണ്ടാകാം. രോഗ ലക്ഷണം കാണുന്ന സ്ഥലങ്ങളില്‍ അവിഞ്ഞ ചെടികള്‍ നീക്കം ചെയ്യുന്നത് രോഗം പകരാതിരിക്കാന്‍ സഹായിക്കും. രോഗബാധയുള്ള ചെടികള്‍ അവിടെത്തന്നെ നിന്നാല്‍ അവയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന രോഗകാരികളായ കുമിളിന്റെ വിത്തുകള്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിച്ച് രോഗതീവ്രത കൂടുന്നതിന് ഇടയാകും.
രാസനിയന്ത്രണം ആവശ്യമായ സന്ദര്‍ഭങ്ങളില്‍, ഹെക്സാകോണാസോള്‍ അടങ്ങിയ കുമിള്‍നാശിനി ഒരു ലിറ്റര്‍ വെള്ളത്തില്‍ രണ്ട് മില്ലി എന്ന തോതില്‍ കലര്‍ത്തി രോഗബാധ കാണുന്ന സ്ഥലങ്ങളിലും അതിന് ചുറ്റുമായി തളിയ്ക്കാവുന്നതാണ്. ചില പാടശേഖരങ്ങളില്‍ ബാക്ടീരിയല്‍ ഇലകരിച്ചില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. അടിക്കണ ഘട്ടം കഴിഞ്ഞ പാടങ്ങളിലാണ് രോഗലക്ഷണങ്ങള്‍ നിരീക്ഷിക്കപ്പെട്ടിട്ടുള്ളത്.
രോഗവ്യാപനം തടയാന്‍ ബ്ലീച്ചിംഗ് പൗഡര്‍ ഒരേക്കറിന് രണ്ട് കിലോ എന്ന തോതില്‍ കൊച്ചു കിഴികളിലായി കെട്ടി വെള്ളം കയറ്റുന്ന തൂമ്പുകളില്‍ ഇട്ടുകൊടുക്കേണ്ടതാണ്. പച്ചചാണകം 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി ആറുമണിക്കൂറിനുശേഷം തെളിയൂറ്റിയെടുത്ത് തളിക്കുന്നത് വളരെ ഫലപ്രദമായി രോഗവ്യാപനം തടയും. രണ്ട് ബ്രോമോ രണ്ട് നൈട്രോ പ്രൊപ്പീന്‍ അടങ്ങിയ ബാക്ടീരിനാശിനികള്, ബാക്റ്റ് 805, അഗ്രിമൈസിന്‍ മുതലായവ ഒരു ലിറ്ററിന് 0.5 ഗ്രാം എന്ന തോതില്‍ കലക്കി തളിയ്ക്കുന്നത് ഈ രോഗത്തിനെതിരെ വളരെ ഫലപ്രദമാണെന്നു കണ്ടെത്തിയിട്ടുണ്ട്.
ആവശ്യമുള്ള പക്ഷം ഈ മരുന്നുകള്‍ കോപ്പറിന്റെ അംശം ഇല്ലാത്ത ഇതര രാസകുമിള്‍ നാശിനികളുമായി ചേര്‍ത്ത് ഉപയോഗിക്കാവുന്നതാണ്. അവിച്ചില്‍ രോഗവും ബാക്ടീരിയല്‍ ഇലകരിച്ചിലും ഒരുമിച്ചു കാണുന്നുണ്ടെങ്കില്‍, ഹെക്സാകോണാസോള്‍ കലര്‍ന്ന കുമിള്‍നാശിനികള്‍ ഈ ബാക്ടീരിയ പ്രതിരോധ മരുന്നുകളുമായി ചേര്‍ത്ത് ഉപയോഗിക്കാവുന്നതാണ്. കുട്ടനാട്ടില്‍ മുഞ്ഞബാധ നിയന്ത്രണ വിധേയമായിട്ടുണ്ട്. പൂവിട്ട പാടശേഖരങ്ങളില്‍, പൂവിടീല്‍ പൂര്‍ത്തിയാകുന്നതുവരെ മരുന്നുതളി പൂര്‍ണ്ണമായി ഒഴിവാക്കുകയാണ് ഉത്തമമെന്നും പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: