ശ്രീരാമസന്നിധിയിലെത്തിയ സ്വയംപ്രഭ നമസ്കരിച്ചുകൊണ്ട് രാമനെ സ്തുതിക്കാന്‍ തുടങ്ങി.
”ഹേ രാമചന്ദ്ര, ഞാന്‍ അവിടത്തെ ദാസി സ്വയംപ്രഭ. അനേകായിരം വര്‍ഷം അങ്ങയെ ധ്യാനിച്ച് തപസ്സുചെയ്തു. ആ തപസ്സിന്റെ ഫലം ഇപ്പോള്‍ കിട്ടി. ആരാലും അറിയപ്പെടാന്‍ കഴിയാത്തവനും ആദ്യനുമായ അങ്ങയെ ഞാനിതാ നമസ്കരിക്കുന്നു. സര്‍വ്വഭൂതങ്ങളുടേയും ഉള്ളിലും പുറത്തും വസിക്കുന്ന അങ്ങ് ആദ്യന്തരഹിതനും അദൃശ്യനുമാണ്. മായയാകുന്ന തിരശീലയ്ക്ക് പിന്നില്‍ മറഞ്ഞുവാഴുന്ന മനുഷ്യരൂപിയായ അങ്ങയെ അജ്ഞാനികള്‍ അറിയുന്നില്ല. എന്നാല്‍ ഭക്തന്മാര്ക്ക് അങ്ങ് വിജ്ഞാനമൂര്‍ത്തിയാണ്. ബ്രഹ്മാദിദേവന്മാര്‍ അപേക്ഷിച്ചതിനാല്‍ ഭൂമിയില്‍ അവതരിച്ച അങ്ങയെ തമോഗുണിയായ ഞാനെങ്ങനെ അറിയാനാണ്? അങ്ങ് സച്ചിദാനന്ദതത്ത്വമാണ്.
സുകൃതികളായ പുരുഷന്മാരില് ഒരുവനാണ് ഈ സത്യം ഗ്രഹിക്കുന്നത്. അവിടത്തെ ഈ തിരുരൂപം സദാ എന്റെ മനസ്സില്‍ ശോഭിക്കുമാറാകണം. അങ്ങ് താപസന്മാരുടെ ഉള്ളില്‍ വസിക്കുന്നു. ആദിഭൗതികം, ആദിദൈവികം, ആധ്യാത്മികം എന്നീ മൂന്നുവിധ ദുഃഖങ്ങളേയും അവിടത്തെ പാദദര്‍ശനം നശിപ്പിക്കുന്നു. ജനനമരണങ്ങളെ ഭയപ്പെടുന്നവര്‍ക്ക് ഈ ദര്‍ശനം ലഭിക്കുന്നില്ല. സന്മാര്‍ഗികള്‍ക്ക് വേദാന്തത്തിലൂടെ ലഭിക്കും. പുത്രന്, കളത്രം, മിത്രം എന്നിങ്ങനെയുള്ള മമതാബന്ധത്തില്‍പ്പെട്ട് അഹങ്കരിക്കുന്നവര്‍ ഒരിക്കലും രാമനാമം ജപിക്കുന്നില്ല. ഇവര്‍ക്ക് മുക്തിയുമില്ല. എനിക്ക് അങ്ങയുടെ തിരുനാമം സദാ ജപിക്കാന്‍ സാധിക്കണമേ.
ഞാന്‍ നിത്യവും ഗുണത്രയീവിമുക്തയാകണം. (സത്യ-രജോ-തമോ ഗുണങ്ങളില്‍നിന്നും വിമുക്തി) അതിനായി നിത്യനും നിഷ്കിഞ്ചനനുമായ അങ്ങയെ നമിക്കുന്നു. ആത്മരാമനും നിര്‍ഗുണനും അതേസമയത്ത് ത്രിഗുണാത്മകനും സീതാഭിരാമനുമായ അങ്ങേയ്ക്കു നമസ്കാരം. വേദങ്ങളുടെ ആത്മാവും, കാമരൂപിയും ഈശാനനും ആദിമദ്ധ്യാന്തരഹിതനും, എല്ലായിടത്തും ഒരുപോലെ സഞ്ചാരിയും പുരുഷനും, പരനുമായ നിന്നെ നിനക്കല്ലാതെ മറ്റാര്‍ക്കും അറിയാന്‍ കഴിയുന്നില്ല. ജനനമോ കര്‍തൃത്ത്വമോ അല്പവുമില്ലാത്ത നിര്‍മ്മലാത്മാവായ അങ്ങയുടെ ചേഷ്ടകളിലെല്ലാം മര്ത്യരെ അനുകരിക്കുന്നു. അങ്ങയുടെ മായയാല്‍ മറയ്ക്കപ്പെട്ട ആത്മാക്കള്‍ അങ്ങയെ പലതരത്തില്‍ കാണുന്നു. എന്നാല്‍ അങ്ങ് പലപല അവസ്ഥകളില്‍ ദേവന്മാര്, മനുഷ്യര്‍, തിര്യക്കുകള്‍ തുടങ്ങി വിവിധ ജാതികളില്‍ ജനിച്ച് പലതരം കര്‍മ്മങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇത് അങ്ങയുടെ മായയാണ്.
അങ്ങയുടെ അവതാരത്തെക്കുറിച്ച് ആളുകള്‍ ഭിന്നാഭിപ്രായം പറയുന്നു. ഭൂമിയില്‍ വിചിത്രവേഷങ്ങളില്‍ ജനിച്ച് വിവിധ കര്‍മ്മങ്ങള്‍ ചെയ്യുന്നത് അങ്ങാണെന്ന് ചിലര്‍. ഭക്തന്മാര്ക്ക് അവിടത്തെ കഥകളാകുന്ന അമൃതപാനം ചെയ്യാനെന്ന് ചിലര്‍. കോസലഭൂപതിയുടെ ഘോരതപസ്സിന് സാഫല്യം നല്‍കാനെന്ന് ചിലര്‍. മറ്റുചിലര്‍ കൗസല്യയുടെ പ്രാര്‍ത്ഥനകൊണ്ടാണ് ഈ അവതാരമെന്നു പറയുന്നു. ഇനി ചിലര്‍ മൈഥിലിയുടെ ഭാഗ്യസിദ്ധിക്കെന്ന്. ഭൂമിയുടെ ഭാരം കുറക്കാന്‍ ഭൂപാലനായി എന്നുചിലരുടെ അഭിപ്രായം. അധര്‍മ്മത്തെ നശിപ്പിച്ച് ധര്‍മ്മം സ്ഥാപിക്കാനാണ് സൂര്യവംശത്തില്‍ അവതരിച്ചതെന്ന് അഭിപ്രായമുള്ളവരുമുണ്ട്. ദേവശത്രുക്കളായ രാക്ഷസവംശത്തെ നശിപ്പിച്ച് ലോകരക്ഷയ്ക്കായി അവിടന്ന് അവതരിച്ചതെന്ന് മുനിമാര്‍ പറയുന്നു. ഇതിലേതാണു ശരിയെന്ന് അജ്ഞയായ എനിക്കുതിരിച്ചറിയാന്‍ കഴിയുന്നില്ല. എന്നാല്‍ അവിടത്തെ കഥകള്‍ ആരാണോ നിത്യവും ആദരവോടെ ചൊല്ലുകയും കേള്‍ക്കുകയും ചെയ്യുന്നത്, അവര്‍ക്ക് സംസാരസാഗരം നിശ്ചയമായും തരണം ചെയ്ത് അവിടത്തെ പാദപത്മങ്ങളുടെ ദര്‍ശനം ലഭിക്കുന്നു. എനിക്കറിയാംവണ്ണം ചിന്മയിയായ അങ്ങയെ ഞാന്‍ സ്തുതിക്കുന്നു.
ശ്യാമളം കോമളം ബാണധനുര്‍ധരം
രാമം, സഹോദര സേവിതം, രാഘവം
സുഗ്രീവമുഖ്യ കപികുലസേവിതമഗ്രേ
ഭവന്തം നമസ്വാമി സാമ്പ്രദതം
രാമായ രാമഭദ്രായ നമോനമഃ
രാമചന്ദ്രായ നമസ്തേ നമോ നമഃ
സന്തുഷ്ടനായ രാഘവന് എന്തു വരമാണു വേണ്ടതെന്ന് സ്വയംപ്രഭയോടു ചോദിച്ചു. ”ഞാന്‍ എവിടെ വസിച്ചാലും അങ്ങയുടെ പാദശക്തിക്ക് ഇളക്കം തട്ടാതിരിക്കണം. അവിടത്തെ ഭക്തന്മാരോടും ഭൃത്യന്മാരോടും എപ്പോഴും സത്സംഗം ലഭിക്കണം. പ്രാകൃതന്മാരായ (ഈശ്വര ഭക്തിയില്ലാത്ത) ദുര്‍ജ്ജനങ്ങളുമായി ഒരിക്കലും ബന്ധപ്പെടാനിടയാകരുത്. മനസ്സ് എപ്പോഴും രാമനാമം ജപിക്കാനും രാമപാദത്തില്‍ രമിക്കാനും കഴിയണം. സീത, ലക്ഷ്മണന് എന്നിവരോടുകൂടിയവനും പീതവസ്ത്രം ധരിച്ചവനും, കൈയില്‍ വില്ലും അമ്പും വഹിച്ചവനും, മനോഹരമായ ജടാമകുടത്തോടുകൂടിയവനും മണിമാല, വനമാല, കുണ്ഡലങ്ങള്‍ ഇവ അണിഞ്ഞവനുമായി ശോഭിക്കുന്ന അവിടത്തെ രൂപം എന്റെയുള്ളില്‍ സദാ തെളിഞ്ഞുവരണം.”
ഇവയാണ് സ്വയംപ്രഭ ആവശ്യപ്പെട്ട വരങ്ങള്‍. അവളോട് ബദര്യാശ്രമത്തിലേക്കുപോയി രാമപാദം ധ്യാനിച്ച് തപസ്സുചെയ്യാനാണ് രാമന് ഉപദേശിച്ചത്. പഞ്ചഭൂതാത്മകമായ ഭൗതികശരീരം ഉപേക്ഷിക്കുമ്പോള്‍ ജനനമരണങ്ങളില്ലാതെ പരമാത്മാവില്‍ ലയിക്കാനും കഴിയും എന്നനുഗ്രഹിച്ചു. ബദരിയിലെത്തിയ സ്വയംപ്രഭ തപസ്സുചെയ്ത് നാരായണയപദം പ്രാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: