മാവേലിക്കര: ടിക്കറ്റ് ചാര്‍ജിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യാത്രക്കാരിയെ അസഭ്യം പറഞ്ഞ സ്വകാര്യബസ് കണ്ടക്ടറുടെ ലൈസന്‍സ് സസ്പെന്റ് ചെയ്തു. കൃഷ്ണപുരം കാപ്പില്‍ ഈസ്റ്റ് പുതിയവീട്ടില്‍ വിനോദിന്റെ ലൈസന്‍സാണ് മൂന്ന് മാസത്തേക്ക് സസ്പെന്റ് ചെയ്തതായി മാവേലിക്കര ജോയിന്റ് ആര്‍ടിഒ: ആര്.രമണന് അറിയിച്ചു.
ചെങ്ങന്നൂര്‍-ഓച്ചിറ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന വാഴുവേലില്‍ എന്ന സ്വകാര്യബസിലെ കണ്ടക്ടറാണ് വിനോദ്. കഴിഞ്ഞ രണ്ടിന് മാവേലിക്കര പുതിയകാവില്‍ നിന്ന് ചൂനാടിന് ടിക്കറ്റ് ചോദിച്ച യുവതിയുമായാണ് നിരക്കിനെച്ചൊല്ലി വാക്കുതര്‍ക്കമുണ്ടായത്.
തന്നെ അസഭ്യം പറയുകയും നിര്‍ബന്ധിച്ച് മാവേലിക്കര ബസ് സ്റ്റാന്റില്‍ ഇറക്കുകയും ചെയ്തതായി കാട്ടി യുവതി പോലീസിനും ഗതാഗതവകുപ്പിനും പരാതി നല്‍കിയിരുന്നു. മാവേലിക്കര ജോയിന്റ് ആര്‍ടി ഓഫീസില്‍ ശനിയാഴ്ച ഇരുകക്ഷികളെയും വിളിച്ചുവരുത്തി ഹിയറിംഗ് നടത്തിയ ശേഷമാണ് നടപടി ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: