തിരുവനന്തപുരം: ഹൈക്കോടതി വിധി കാറ്റില്‍പ്പറത്തി സെക്രട്ടേറിയറ്റിലെ സുരക്ഷാജീവനക്കാര്‍ക്ക് യുഡിഎഫ് സര്‍ക്കാര്‍ സ്ഥാനക്കയറ്റം നല്കി. 2005 ല്‍ കാബിനറ്റ് തീരുമാനപ്രകാരം സ്ഥിരപ്പെടുത്തിയ താത്കാലിക ജീവനക്കാര്‍ക്കാണ് പിഎസ്സി വഴി നിയമനം നേടിയ സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് വളഞ്ഞവഴിയിലൂടെ സര്‍ക്കാര്‍ സ്ഥാനക്കയറ്റം നല്‍കിയിരിക്കുന്നത്.
2005 മാര്‍ച്ച് 31 ന് പിഎസ്സി 95 ഉദ്യോഗാര്‍ഥികളുടെ ലിസ്റ്റാണ് സെക്രട്ടേറിയറ്റ് സുരക്ഷാജീവനക്കാര്‍ എന്ന തസ്തികയിലേക്ക് പരീക്ഷയുടെ തെരഞ്ഞെടുപ്പു കഴിഞ്ഞ് പ്രസിദ്ധീകരിച്ചത്. ഈ ലിസ്റ്റ് നിലനില്‍ക്കെ 2005 ജൂണ്‍ 17ന് 29 താത്കാലിക സുരക്ഷാ ജീവനക്കാരെ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ സ്ഥിരപ്പെടുത്തുകയായിരുന്നു. 2005 ഏപ്രില്‍ എട്ടിലെ കാബിനറ്റ് തീരുമാനപ്രകാരമായിരുന്നു ഇത്. തുടര്‍ന്ന് ഈ താത്കാലിക ജീവനക്കാര്‍ക്ക് അനധികൃതമായി സ്ഥാനക്കയറ്റം നല്‍കിയത് ചോദ്യംചെയ്ത് പിഎസ്സി വഴി നിയമനം നേടിയവര്‍ ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജഡ്ജി ജസ്റ്റിസ് വി. ഗിരി പിഎസ്സി വഴി നിയമനം നേടിവര്‍ക്ക് സ്ഥാനക്കയറ്റം നല്കിയ ശേഷം മാത്രമേ ഒഴിവനുസരിച്ച് സ്ഥിരപ്പെട്ടവര്ക്ക് സ്ഥാനക്കയറ്റം നല്‍കാവൂ എന്ന് 2008 ജൂണ്‍ രണ്ടിന് വിധിച്ചു. ഈ വിധി തുടരെ അട്ടിമറിക്കുകയാണ് 2011 മുതല്‍ യുഡിഎഫ് സര്‍ക്കാര്‍ ചെയ്യുന്നത്.
സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ചിന് അപ്പീല്‍ നല്‍കിയെങ്കിലും കോടതി അത് തള്ളി. തുടര്‍ന്ന് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അവിടെയും സര്‍ക്കാര്‍ പരാജയപ്പെടുകയായിരുന്നു. രണ്ടു മാസത്തിനുള്ളില്‍ വിധി നടപ്പാക്കണമെന്നായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. എന്നാല്‍ അപ്പീലുകള്‍ തള്ളിയതിനെത്തുടര്‍ന്ന് ദുര്‍വ്യാഖ്യാനം ചെയ്ത് സര്‍ക്കാര്‍ സ്ഥിരപ്പെടുത്തിയ താത്കാലിക ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുകയായിരുന്നു. ഇതിനെതിരെ പിഎസ്സി വഴി നിയമനം നേടിയവര്‍ ഹൈക്കോടതിയില്‍ കോടതി അലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. ഇതിന്റെ വിചാരണ നടന്നുവരികയാണ്.
ഈ ക്രമക്കേട് സംബന്ധിച്ച് നിയമസഭയില്‍ പ്രതിപക്ഷം ചോദ്യങ്ങളുന്നയിച്ചെങ്കിലും പൊതുഭരണവകുപ്പ് കൈയാളുന്ന മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. സ്ഥിരപ്പെടുത്തിയ ആറുപേര്‍ ഒഴിച്ച് ബാക്കിയെല്ലാവരും വിരമിച്ചെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. പിഎസ്സി വഴി നിയമനം നേടിവര്‍ക്ക് സ്ഥാനക്കയറ്റം നല്കിയ ശേഷം മാത്രമേ സ്ഥിരപ്പെടുത്തിയവരുടെ പേരുകള്‍ സ്ഥാനക്കയറ്റത്തിനായി പരിഗണിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞിരുന്നു. കോടതിവിധിയെയും സഭയില്‍ നല്കിയ ഉറപ്പിനെയും ലംഘിച്ചാണ് ഇപ്പോള്‍ സ്ഥിരപ്പെടുത്തിയ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ സ്ഥാനക്കയറ്റം നല്‍കിയിരിക്കുന്നത്.
ഇപ്പോള്‍ സെക്രട്ടേറിയറ്റില്‍ ആകെ 101 സുരക്ഷാജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. അടുത്തകാലത്ത് സ്ഥിരപ്പെടുത്തിയ ആറുപേരടക്കം 99 പേര് ഉള്‍പ്പെടെയാണിത്. ഇക്കുറിയും താത്കാലിക ജീവനക്കാരെ കാബിനറ്റ് യോഗം ചേര്‍ന്ന് സ്ഥിരപ്പെടുത്തിയത് നിലവില്‍ പിഎസ്സി റാങ്ക് ലിസ്റ്റ് ഇല്ലെന്നു കാണിച്ചാണ്. ഇതിനെതിരെയും ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. ഇതിന്റെ വിചാരണ നടന്നു വരവെയാണ് സര്‍ക്കാര്‍ തുടര്‍ച്ചയായി കോടതി വിധി ലംഘിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: