കോട്ടയം: മുപ്പത്തിരണ്ടാമത് ദര്‍ശന അന്താരാഷ്ട്ര പുസ്തകമേള ഇന്ന് സമാപിക്കും. നാഷണല്‍ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് മേള നടക്കുന്നത്. പത്ത് ദിവസമായി നഗര ഹൃദയമായ തിരുനക്കര മൈതാനിയില്‍ നടക്കുന്ന പുസ്തക മേളയില്‍ അവസാന ദിവസം അടുക്കുന്തോറും വമ്പിച്ച തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്ത്യയിലും വിദേശത്തുമുള്ള 200 ല്‍അധികം പ്രമുഖ പ്രസാധകരാണ് പുസ്തക മേളയില്‍ പങ്കെടുത്തത്. കുട്ടികള്‍ മുതല്‍ പ്രായമായവരുടെവരെ ഇഷ്ടനോവലുകളും കഥകള്‍ ,കവിതകള്‍ തുടങ്ങിയ എല്ലാ വിഭാഗത്തിലേയും കൃതികളാണ് ഇവിടെ വില്‍പ്പനയ്ക്കായി എത്തിച്ചത്. ടി.ഡി. രാമകൃഷ്ണന്റേയും ബെന്ന്യാമിന്റേയും നോവലുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയായിരുന്നു. ഇതുകൂടാതെ എം.ടി. വാസുദേവന്‍ നായര്‍, ഒ.വി. വിജയന്, തകഴി, എസ്.കെ. പൊറ്റക്കാട് തുടങ്ങിയവരുടെ കൃതികള്‍ക്കും ആവശ്യക്കാര്‍ ഏറെയായിരുന്നു. ലോകക്ലാസിക്കുകളും മേളയില്‍ വിറ്റഴിക്കപ്പെട്ടു. ടോള്‍സ്റ്റോയി, അലക്സാണ്ടര്‍ ടുമാസ്, വിക്ടര്‍ ഹ്യൂഗോ, തുടങ്ങിയവരുടെ കൃതികളും വിറ്റഴിക്കപ്പെട്ടു. സഞ്ചാര സാഹിത്യ കൃതികള്‍ മേളയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ആദ്ധ്യാത്മിക ഗ്രന്ഥങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെയായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് 2ന് നടക്കുന്ന കവിസമ്മേളനം എസ്. ജോസഫ് ഉദ്ഘാടനം ചെയ്യും. പ്രൊഫ. മാത്യു ഉലകംതറ അദ്ധ്യക്ഷത വഹിക്കും. പ്രൊഫ. ശ്രീപാദം ഈശ്വരന് നമ്പൂതിരി, മണര്‍കാട് ശശികുമാര്‍, മീരാകൃഷ്ണ, പ്രൊഫ. എന്‍.ഇ. കേശവന് നമ്പൂതിരി, ബിനോയ് പെരുവന്താനം, പ്രസന്നന് ആനിക്കാട് എന്നിവര്‍ പങ്കെടുക്കും. 4.30ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. എംജി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിക്കും. സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന് മുഖ്യപ്രഭാഷണം നടത്തും. ഡോ. പി.ആര്. സോന, ജോഷി ഫിലിപ്പ്, അഡ്വ. ടോമി കല്ലാനി, അഡ്വ. കെ. അനില്‍കുമാര്‍, അഡ്വ. ഫില്‍സണ്‍ മാത്യു, സി.ജി. വാസുദേവന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിക്കും. വൈകിട്ട് 5.30ന് ദര്‍ശന കലാസന്ധ്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: