ഗുവാഹത്തി: ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ ഒളിമ്പിക്സ് എന്നറിയപ്പെടുന്ന സാഫ് ഗെയിംസില്‍ (സൗത്ത് ഏഷ്യന്‍ ഗെയിംസ്) ഇന്ത്യ കുതിപ്പ് തുടങ്ങി. പന്ത്രണ്ടാമത് സാഫ് ഗെയിംസിന്റെ ആദ്യ ദിനം നിര്‍ണയിച്ച 19 എണ്ണത്തില്‍ 14 സ്വര്‍ണ്ണം നേടിയാണ് ഇന്ത്യ വന്‍ കുതിപ്പ് തുടങ്ങിയത്. അഞ്ച് വെള്ളിയും ഇന്ത്യ അക്കൗണ്ടിലാക്കി. രണ്ടാം സ്ഥാനത്തുള്ള ശ്രീലങ്കക്ക് നാല് സ്വര്‍ണ്ണവും 10 വെള്ളിയും 7 വെങ്കലവുമടക്കം 19 മെഡലുകളാണുള്ളത്. ഒരു സ്വര്‍ണ്ണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവുമടക്കം അഞ്ച് മെഡലുകളുമായി പാക്കിസ്ഥാന് മൂന്നാമത്.
സൈക്ലിങ്ങിലും ഭാരോദ്വഹനത്തിലും ഗുസ്തിയിലും നീന്തല്‍ക്കുളത്തില്‍ നിന്നുമാണ് ഇന്ത്യയുടെ സ്വര്‍ണ്ണവേട്ട. ഭാരോദ്വഹനത്തില്‍ ഇന്നലെ നിര്‍ണ്ണയിക്കപ്പെട്ട നാല് സ്വര്‍ണ്ണങ്ങളില്‍ മൂന്നെണ്ണം ഇന്ത്യ നേടിയപ്പോള്‍ ഒരെണ്ണം ശ്രീലങ്ക കരസ്ഥമാക്കി. വിവിധ വിഭാഗങ്ങളില്‍ മീരാഭായ് ചാനു സായികോം, ഗുരു രാജ, ഹര്‍ഷ്ദീപ് കൗര്‍ എന്നിവര്‍ ഇന്ത്യക്കായി പൊന്നണിഞ്ഞു.
സൈക്ലിങ്ങില്‍ ഇന്നലെ പ്രഖ്യാപിച്ച രണ്ട് സ്വര്‍ണ്ണവും ആതിഥേയര്‍ക്ക്. വനിതകളില്‍ ടി. വിജയലക്ഷ്മിയും പുരുഷന്മാരില് അരവിന്ദ് പന്വറുമാണ് ഇന്ത്യയുടെ സ്വര്‍ണ്ണ ജേതാക്കള്‍. ഈ ഇനങ്ങളില്‍ വെള്ളിയും ഇന്ത്യക്ക് തെന്ന.
നീന്തല്‍ക്കുളത്തില്‍ ഇന്നലെ നടന്ന എട്ട് ഫൈനലുകളില്‍ നാല് സ്വര്‍ണ്ണം ഇന്ത്യക്ക് സ്വന്തം. വനിതകളുടെ 4-100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേ, പുരുഷന്മാരുടെ 100 മീറ്റര്‍ ബട്ടര്‍ഫ്ളൈ സ്ട്രോക്കില്‍ ഡാമിനി ഗൗഡ, 200 മീറ്റര്‍ ബ്രസ്റ്റ് സ്ട്രോക്കില്‍ സന്ദീപ് സേജ്വാള്, വനിതകളുടെ 200 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ശിവാനി കടാരിയ, എന്നിവരാണ് പൊന്നണിഞ്ഞത്. മൂന്ന് വെള്ളിയും ഇന്ത്യന്‍ താരങ്ങള്‍ സ്വന്തമാക്കി. പുരുഷന്മാരുടെ 4-100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേ, 200 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ സൗരഭ് സാംഗ്വേക്കര്, 100 മീറ്റര്‍ ബട്ടര്‍ഫ്ളൈ സ്ട്രോക്കില്‍ സുപ്രിയോ മൊണ്ടാല്‍ എന്നിവരാണ് രജത പതക്കം നേടിയത്.
ഗുസ്തിയിലും സമ്പൂര്‍ണ്ണ ആധിപത്യം. ഇന്നലെ നിര്‍ണ്ണയിക്കപ്പെട്ട അഞ്ച് സ്വര്‍ണ്ണവും ഇന്ത്യന്‍ താരങ്ങള്‍ സ്വന്തമാക്കി. വനിതകളുടെ 48 കി.ഗ്രാം വിഭാഗം ഫ്രീ സ്റ്റൈലില്‍ പ്രിയങ്ക സിങ്, 55 കി.ഗ്രം ഫ്രീസ്റ്റൈലില്‍ അര്‍ച്ചന തോമര്‍, 60 കി.ഗ്രാം വിഭാഗത്തില്‍ മനീഷ, പുരുഷന്മാരുടെ 57 കി.ഗ്രം വിഭാഗം ഫ്രീസ്റ്റൈലില്‍ രവീന്ദ്ര, 65 കി. ഗ്രാം ഫ്രീസ്റ്റൈലില്‍ രജനീഷ് എന്നിവരാണ് ഇന്നലെ ഇന്ത്യക്ക് വേണ്ടി പൊന്നണിഞ്ഞത്.
അതേസമയം ഇന്നലെ നടന്ന പുരുഷ ഫുട്ബോളില്‍ ആതിഥേയരായ ഇന്ത്യ പരാജയം ഏറ്റുവാങ്ങി. ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ശ്രീലങ്കയാണ് ഇന്ത്യയെ കീഴടക്കിയത്.
എന്നാല്‍ പുരുഷ വോളിബോളില്‍ ഇന്ത്യക്ക് വിജയത്തുടക്കം. ഗ്രൂപ്പ് എയില്‍ നടന്ന ആദ്യ മത്സരത്തില്‍ നേപ്പാളിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്ത്യ കീഴടക്കിയത്. സ്കോര്‍: 25-15, 25-16, 25-16. ഗ്രൂപ്പ് ബിയില്‍ മാലിദ്വീപ് ബംഗ്ലാദേശിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്തപ്പോള്‍ വനിതാ വിഭാഗത്തില്‍ പാക്കിസ്ഥാനെയും മാലി വനിതകള്‍ കീഴടക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: