ഗുവാഹത്തി: സാഫ് ഗെയിംസ് നീന്തല്‍ മത്സരങ്ങളിലും ഇന്ത്യന്‍ ആധിപത്യം. ഇന്നലെ നടന്ന എട്ട് ഫൈനലുകളില്‍ നാല് സ്വര്‍ണ്ണവും മൂന്ന് വെള്ളിയും ഇന്ത്യ നീന്തിയെടുത്തു. പുരുഷന്മാരുടെ 200 മീറ്റര്‍ ബ്രസ്റ്റ് സ്ട്രോക്കിലും വനിതകളുടെ 200 മീറ്റര്‍ ഫ്രീസ്റ്റൈലിലും വനിതകളുെട 4-100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയിലും പുരുഷന്മാരുടെ 100 മീറ്റര്‍ ബട്ടര്‍ഫ്ളൈ സ്ട്രോക്കില്‍ ഡാമിനി ഗൗഡയുമാണ് ഇന്ത്യയെ പൊന്നണിയിച്ചത്.
ദേശീയ റെക്കോര്‍ഡ് ജേതാവും 2014ലെ ഏഷ്യന്‍ ഗെയിംസില്‍ 50 മീറ്റര്‍ ബ്രസ്റ്റ് സ്ട്രോക്കിലെ വെങ്കല മെഡല്‍ ജേതാവുമായ സന്ദീപ് സേജ്വാള് പുരുഷന്മാരുടെ 200 മീറ്റര്‍ ബ്രസ്റ്റ് സ്ട്രോക്കില്‍ 02:20.7 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് സന്ദീപ് നീന്തല്‍ക്കുളത്തില്‍ നിന്ന് സ്വര്‍ണ്ണം മുങ്ങിയെടുത്തത്. ശ്രീലങ്കയുടെ കിരണ്‍ ജയ്സിംഗെ 2:26.2 സെക്കന്റില്‍ വെള്ളിയും ബംഗ്ലാദേശിന്റെ മുഹമ്മദ് ഷെരിഫുള്‍ ഇസ്ലാം 2:27.0 സെക്കന്റില്‍ വെങ്കലവും നേടി.
വനിതകളുടെ 200 മീറ്ററില്‍ ഇന്ത്യയുടെ ശിവാനി കടാരിയയാണ് പൊന്നണിഞ്ഞ മറ്റൊരു താരം. 02:08.68 സെക്കന്റിലായിരുന്നു ശിവാനി ഫിനിഷ് ചെയ്തത്. വെള്ളിയും വെങ്കലവും ശ്രീലങ്കന്‍ താരങ്ങള്‍ക്ക്. 02:09.02 സെക്കന്റില്‍ നീന്തിയെത്തിയ മചികോ റഹിം വെള്ളിയും 02:11.63 സെക്കന്റില്‍ ഫിനിഷ് ചെയ്ത ഇഷാനി എരാന്ഡിക സേനാനായകെ വെള്ളിയും സ്വന്തമാക്കി.
പുരുഷന്മാരുടെ ഇതേയിനത്തില്‍ ശ്രീലങ്ക സ്വര്‍ണ്ണമണിഞ്ഞു.
ഇന്ത്യന്‍ താരം സൗരഭ് സാംഗ്വേക്കറെ വെള്ളിമെഡലിലേക്ക് പിന്തള്ളി ലങ്കയുടെ 01:52.28 സെക്കന്റില്‍ നീന്തിയെത്തിയ മാത്യു അഭയ്സിംഗെ പൊന്നണിഞ്ഞു. 01:53.03 സെക്കന്റിലാണ് സൗരഭ് നീന്തിയെത്തിയത്. 01:56.19 സെക്കന്റില്‍ നീന്തിയെത്തിയ ബംഗ്ലാദേശിന്റെ മുഹമ്മദ് മഹ്ഫിസുര് റഹ്മാന് വെങ്കലം നേടി. പുരുഷന്മാരുടെ 100 മീറ്റര്‍ ബട്ടര്‍ഫ്ളൈ സ്ട്രോക്കിലും പൊന്നണിഞ്ഞ് ശ്രീലങ്കയുടെ മാത്യു അഭയ്സിംഗെ ഇരട്ട സ്വര്‍ണ്ണത്തിന് അവകാശിയായി.
ചാമ്പ്യന്‍ഷിപ്പില്‍ ഡബിള്‍ തികയ്ക്കുന്ന ആദ്യ താരമെന്ന ബഹുമതിയും ലങ്കന്‍ താരത്തിന് സ്വന്തം. ഇന്ത്യയുടെ സുപ്രിയോ മൊണ്ടാല്‍ വെള്ളിയും ശ്രീലങ്കയുടെ ഷെരാന്ത ഡി സില്‍വ വെങ്കലവും നേടി.
വനിതകളുടെ 4-100 മീറ്റര്‍ ഫ്രീസ്റ്റെല്‍ റിലേയില്‍ അവാന്തിക ചവാന്, എം. മാളവിക, മന്ന പട്ടേല്‍, ശിവാനി കടാരിയ എന്നിവരടങ്ങിയ ടീം 4 മിനിറ്റ് 01.95 സെക്കന്റിലാണ് പൊന്നണിഞ്ഞത്.
ശ്രീലങ്ക വെള്ളിയും പാക്കിസ്ഥാന് വെങ്കലവും നേടി. പുരുഷന്മാരുടെ ഇതേ വിഭാഗത്തില്‍ ശ്രീലങ്ക 3 മിനിറ്റ് 30.11 സെക്കന്റില്‍ സ്വര്‍ണ്ണം നേടിയപ്പോള്‍ നീല്‍ കോണ്ട്രാക്ടര്, ശര്‍മ്മ എസ്.പി. നായര്‍, സഹില്‍ ചോപ്ര, അന്‍ഷുല്‍ കോത്താരി എന്നിവരടങ്ങിയ ഇന്ത്യന്‍ ടീം 3:30.78 സെക്കന്റില്‍ വെള്ളിയും ബംഗ്ലാദേശ് വെങ്കലവും കരസ്ഥമാക്കി.
വനിതകളുടെ 100 മീറ്റര്‍ ബട്ടര്‍ഫ്ളൈ സ്ട്രോക്കില്‍ 01:04.92 സെക്കന്റില്‍ നീന്തിയെത്തി ഇന്ത്യയുടെ കര്‍ണാടക താരം ഡാമിനി ഗൗഡ സ്വര്‍ണ്ണം നേടിയപ്പോള്‍ വെള്ളിയും വെങ്കലവും ശ്രീലങ്കയുടെ ഹിരുനി പെരേരയും മചികോ റഹീമും പങ്കിട്ടു. വനിതകളുടെ 200 മീറ്റര്‍ ബ്രസ്റ്റ് സ്ട്രോക്കില്‍ പാക്കിസ്ഥാന്റെ ലിയന്ന കാതറിന് സ്വാന് സ്വര്‍ണ്ണവും ശ്രീലങ്കയുടെ ഹസാന്തി നുഗവേല വെള്ളിയും ബംഗ്ലാദേശിന്റെ റൊമാന അക്തര്‍ വെങ്കലവും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: