എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ലക്ഷക്കണക്കിന് തീര്‍ത്ഥാടകരെത്തുന്ന എരുമേലിക്ക് കോടികളുടെ വികസന പദ്ധതികളുമായി കേന്ദ്ര ടൂറിസം വകുപ്പ് ഉന്നതതല സംഘം എരുമേലി സന്ദര്‍ശിച്ചു.
കേന്ദ്ര ടൂറിസം വകുപ്പിന്റെ ധനസഹായത്തോടെ ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ 100 കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി തയ്യാറാക്കിയ പദ്ധതിയില്‍ 3.70 കോടി രൂപ മിച്ചം വന്നതാണ് എരുമേലിക്കായി പുതിയ പദ്ധതികള്‍ കൂടി ഉള്‍പ്പെടുത്താന്‍ അധികൃതര്‍ തീരുമാനിച്ചതെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ (ജനറല്‍) ജി. മുരളീകൃഷ്ണന് ജന്മഭൂമിയോട് പറഞ്ഞു. ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ഉള്‍പ്പെടുന്ന വിവിധ മേഖലകളില്‍ എരുമേലിക്ക് മുന്‍ഗണന നല്‍കാനാണ് കേന്ദ്ര ടൂറിസം വകുപ്പ് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സമഗ്രമായി അറിയുന്ന തരത്തില്‍ ആധുനിക രീതിയില്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍, വിവിധ ഭാഷകളില്‍ അറിയിക്കാനും ബന്ധപ്പെടുവാനുമുള്ള സൗകര്യങ്ങള്‍, ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ആധുനിക രീതിയിലുള്ള മെഡിക്കല്‍ എയ്ഡ്, ശൗചാലയം എന്നീ പദ്ധതികള്‍ക്കാണ് മുന്‍ഗണന നല്‍കിയിരിക്കുന്നതെന്നും ചീഫ് എന്‍ജീനീയര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി കേന്ദ്ര ടൂറിസം ജോയിന്റ് ഡയറക്ടര്‍, കേന്ദ്ര പ്ലാനിംഗ് കമ്മറ്റി ഡയറക്ടര്‍, ദേവസ്വം ചീഫ് എന്‍ജിനീയര്‍ ജി. മുരളീകൃഷ്ണന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് എരുമേലിയില്‍ എത്തി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയത്.
ദേവസ്വം ബോര്‍ഡ് സ്ഥലം എടുത്തുകൊടുക്കുന്ന മുറയ്ക്ക് പദ്ധതിക്ക് എസ്റ്റിമേറ്റ് തയ്യാറാക്കി പദ്ധതി സമര്‍പ്പിക്കാന്‍ കേന്ദ്ര ടൂറിസം വകുപ്പിന്റെ നിര്‍ദ്ദേശാനുസരണം ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന രഘുറാം അസോസിയേറ്റ് എന്ന ഏജന്‍സിയെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്.
ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയുടെ പ്രത്യേക വികസനത്തിനായി ആദ്യമായാണ് കേന്ദ്രസര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നത്. എരുമേലിയിലെ പദ്ധതികള്‍ക്കായി സ്ഥലമെടുക്കുന്നതു സംബന്ധിച്ച് ദേവസ്വം ബോര്‍ഡില്‍ ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ടെന്നും ചീഫ് എന്‍ജിനീയര്‍ ജി. മുരളീകൃഷ്ണന് പറഞ്ഞു. കാനനപാതയില്‍ സ്ഥലം കണ്ടെത്താനുള്ള ചര്‍ച്ചകളും നടക്കുന്നതായി അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി ശബരിമല സന്ദര്‍ശിക്കാനുള്ള സാധ്യത മുന്നില്‍കണ്ടാണ് കോടികളുടെ വികസന പദ്ധതികള്‍ക്ക് അടിയന്തിര സ്വഭാവത്തില്‍ നടപടികള്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: