തിരുവനന്തപുരം: കേരള ക്ഷേത്രസംരക്ഷണസമിതി സുവര്‍ണ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി മാതൃസമിതി സംസ്ഥാന അധ്യക്ഷ പ്രൊഫ.വി.ടി.രമ നയിക്കുന്ന സ്ത്രീ സ്വാഭിമാന്‍ യാത്രയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് സമാപനം. കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സമിതിയുടെ മാതൃസമിതിയാണ് അമ്മമാരെയും സ്ത്രീകളെയും പങ്കെടുപ്പിച്ചുകൊണ്ട് സ്ത്രീ സ്വാഭിമാന്‍ യാത്ര സംഘടിപ്പിക്കുന്നത്.
ഏറ്റവും കൂടുതല്‍ അമ്മമാര്‍ പങ്കെടുത്ത ഈ യാത്ര ചരിത്രത്തില്‍ ഇടം നേടിക്കഴിഞ്ഞു.
സ്ത്രീ സ്വാഭിമാന്‍ യാത്ര ജനുവരി 24 ന് കാസര്‍കോഡ് അനന്തപുരം ക്ഷേത്രത്തിനിന്നാണ് ആരംഭിച്ചത്. സ്ത്രീസുരക്ഷ, സ്ത്രീശാക്തീകരണം, കുടുംബഭദ്രത എന്നിവ ലക്ഷ്യമാക്കിക്കൊണ്ട് വളര്‍ന്നുവരുന്ന തലമുറയില്‍ ഭാരതീയ മൂല്യങ്ങളുടെ നന്മ ഊട്ടിവളര്‍ത്താനുള്ള ശ്രമത്തിന്റെ തുടക്കമാണ് ഈ യാത്രയെന്ന് മാതൃസമിതി സംസ്ഥാന അദ്ധ്യക്ഷ പ്രൊഫ. വി. ടി. രമ പറഞ്ഞു.
വിവിധ ജില്ലകളിലായി 70 ല്‍പരം സ്വീകരണയോഗങ്ങളും 14 സമാപന സമ്മേളനങ്ങളുമാണ് സംഘടിപ്പിച്ചത്.
ഇന്നലെ തിരുവനന്തപരം ജില്ലയിലെ ആറ്റിങ്ങല്‍, കിളിമാനൂര്‍ എന്നിവിടങ്ങളില്‍ സ്വീകരണം നല്കി. വിവിധ സമ്മേളനങ്ങളിലായി രാഷ്ട്രീയ സാമൂഹ്യ സാസ്കാരികരംഗങ്ങളിലെ പ്രമുഖ വ്യക്തികള്‍ യാത്രയ്ക്ക് ആശംസയര്‍പ്പിച്ച് സംസാരിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രന്, റിച്ചാഡ് ഹേ എംപി,സ്വാമി ചിദാനന്ദപുരി, ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍, സ്വാമിനി ശിവാനന്ദപുരി, ബ്രഹ്മചാരി ഭാര്‍ഗവറാം, ഡോ. ഡി.ബാബുപോള്‍, കാ.ഭാ.സുരേന്ദ്രന്, ക്ഷേത്രസംരക്ഷണസമിതിയുടെയും മാതൃസമിതിയുടെയും സംസ്ഥാന ജില്ലാ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സ്ത്രീ സ്വാഭിമാന്‍ യാത്ര ഇന്ന് വൈകിട്ട് 3.30ന് തിരുവനന്തപുരം പുത്തരിക്കണ്ടം നായനാര്‍ പാര്‍ക്കില്‍ സമാപിക്കും. മുന്‍ ഹൈക്കോടതി ജഡ്ജിയും മുന്‍ വനിതാ കമ്മീഷന് അദ്ധ്യക്ഷയുമായ ജസ്റ്റീസ് ഡി. ശ്രീദേവിയുടെ അദ്ധ്യക്ഷതയില്‍ വൈകിട്ട് 3.30ന് കൂടുന്ന സമ്മേളനം കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്യും. എസ്. സേതുമാധവന്, കെ. ഗോപാലകൃഷ്ണന്, സ്വാമി അയ്യപ്പദാസ്, രാഷ്ട്രസേവികാ സമിതി അഖില ഭാരതീയ സംയോജിക ഗീതാ ഗുണ്ഡൈ തുടങ്ങിയവര്‍ സംസാരിക്കും. വൈകിട്ട് 3 ന് തിരുവനന്തപുരം ശ്രീകണ്ഠേശ്വരം ക്ഷേത്ര സന്നിധിയില്‍ നിന്ന് ഘോഷയാത്രയായാണ് യാത്ര സമ്മേളന നഗരിയില്‍ എത്തിച്ചേരുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: