കുമളി: തമിഴ്നാട്ടില്‍ നിന്നും കഞ്ചാവുമായി എത്തിയ പ്ലസ്ടു വിദ്യാര്‍ഥി ഉള്‍പ്പെടെ മൂന്നു പേരെ എക്സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തു. എറണാകുളം സ്വദേശികളായ കൂവപ്പാടം എസ്ജെഡി സ്ട്രീറ്റില്‍ താമസക്കാരനായ കിരണ്‍(19), കൊച്ചി അമരാവതി സ്വദേശി ജ്ഞാനേശ്വരന് (21), മട്ടാഞ്ചേരി പാലയ്ക്കാട്ടുപറമ്പില് അഫ്രീദി(18) എന്നിവരാണ് അറസറ്റിലായത്. ഇന്നലെ ഉച്ചയോടെ കുമളി ടൗണിന് സമീപത്തുള്ള ശൗചാലയത്തി മുമ്പില്‍ വെച്ചാണ് ഉദ്യോഗസ്ഥര്‍ ഇവരെ അറസ്റ്റു ചെയ്തത്. ഇവരില്‍ നിന്നും 150 ഗ്രാം കഞ്ചാവും കണ്ടെടുത്തു. തമിഴ്നാട്ടിലെ ഗൂഡല്ലൂരില്‍ നിന്നും കഞ്ചാവുമായി എത്തിയ ഇവര്‍ കുമളി ബസ്റ്റാന്റിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയായിരുന്നു. പരസ്പര വിരുദ്ധമായി മൊഴി നല്‍കിയതോടെയാണ് ഇവരുടെ വസ്ത്രത്തിനുള്ളില്‍ പരിശോധന നടത്തിയത്. കിരണിന്റെ കാലിന്റെ തുടയില്‍ കെട്ടി വെച്ച നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ടൈറ്റ് ജീന്‍സ്സ് ധരിച്ചിരുന്നതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് ഇത് പെട്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം എറണാകുളത്തു നിന്നും ബസിലെത്തിയ സംഘം പുലര്‍ച്ചയോടെ ഗൂഡല്ലൂരിലെത്തി ഇവിടെയുള്ള വ്യാപാരിയില്‍ നിന്നും രണ്ടായിരം രൂപയ്ക്ക് കഞ്ചാവു വാങ്ങുകയായിരുന്നുവെന്ന് ഇവര്‍ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്കി. സുഹൃത്തുക്കളായ മൂവരും സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്നവരാണ്. എറണാകുളത്ത് കഞ്ചാവ് ലഭിക്കണമെങ്കില്‍ കൂടുതല്‍ വില നല്‍കേണ്ടതുണ്ടെന്നും ഇതിനാലാണ് നേരിട്ട് തമിഴ്നാട്ടിലെത്തി കഞ്ചാവ് വാങ്ങാന്‍ തീരുമാനിച്ചതെന്നും ഇവരുടെ മൊഴിയിലുണ്ട്. കിരണ്‍ മുമ്പ് കുമളിയിലെ ഒരു സ്വകാര്യ റിസോര്‍ട്ടില്‍ പെയിന്റിംഗ് ജോലി ചെയ്തിരുന്നയാളാണ്. തമിഴ്നാട്ടില്‍ കുറഞ്ഞ വിലയിക്ക് കഞ്ചാവ് ലഭിക്കുമെന്ന ഇയാള്‍ക്ക് അറിയാവുന്നതിനാല്‍ സുഹൃത്തുക്കളേയും കൂട്ടി ഗൂഡല്ലൂരിലെത്തിയത്. വണ്ടിപ്പെരിയാര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ സി കെ സുനില്‍രാജ്, പ്രിവന്റീവ് ഓഫീസര്‍ ഹാപ്പിമോന്‍, സിവില്‍ എക്സൈസ് ഓഫീസര്‍ രാജ്കുമാര് ബി, അനീഷ് ടിഎ, ജോബി തോമസ്, ഷെനേജ്, എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: