തിരുവനന്തപുരം: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് കൊലക്കേസ് പ്രതിയെ വാഴിച്ച സിപിഎം കോടതിയില്‍ തോറ്റപ്പോള്‍ പുതിയ ന്യായം നിരത്തുന്നു. കൊലക്കേസ് പ്രതികളായ കാരായി രാജനേയും കാരായി ചന്ദ്രശേഖരനേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് സ്ഥാനാര്‍ത്ഥിയാക്കാന്‍ പാര്‍ട്ടിസെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഒരു ന്യായം നിരത്തിയിരുന്നു. ഭരണകൂട ഭീകരതക്കെതിരെ ജനവിധി തേടുന്നതിനാണ് ഇരുവരേയും തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതെന്ന് കഴിഞ്ഞ ഒക്ടോബര്‍ 17ന് പറഞ്ഞതാണ്. പ്രതികളെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പറ്റില്ലെങ്കില്‍ സിപിഎമ്മിന് മത്സരിക്കാന്‍ ആളെയും കിട്ടി. 4.6ലക്ഷംപേര്‍ പാര്‍ട്ടിയില്‍ പ്രതിപട്ടികയിലുണ്ടെന്നും കോടിയേരി അന്ന് പറഞ്ഞിരുന്നു.
ജനവിധി അറിഞ്ഞശേഷം ഇരുവരെയും രാജി വയ്പിച്ചിരുന്നെങ്കില് സംസ്ഥാന സെക്രട്ടറി പറഞ്ഞതില്‍ ഒരു ശരിയുണ്ട്. എന്നാല്‍ ഫലപ്രഖ്യാപനം വന്ന് കണ്ണൂര്ജില്ലാ പഞ്ചായത്തിന്റെ പ്രസിഡന്റായി കാരായി രാജനേയും തലശേരി നഗരസഭാ അധ്യക്ഷനായി കാരായി ചന്ദ്രശേഖരനേയും നിശ്ചയിച്ചതോടെ സെക്രട്ടറിയുടെ ആദ്യത്തെ വാക്ക് നിഷ്കളങ്കമല്ല എന്ന് ബോദ്ധ്യമായി. ഇരുവരും സ്ഥാനം ഏറ്റെടുത്തശേഷം സിബിഐ കോടതിയില്‍ ഹര്‍ജിയുമായെത്തി. ഞങ്ങള്‍ ഇപ്പോള്‍ ഭരണാധികാരികളാണ്.
ഭരിക്കാന്‍ അവസരം തരപ്പെടുത്തിത്തരണമെന്നായി വാദം. സിബിഐ കോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്കാത്തപ്പോള് ഹൈക്കോടതിയിലെത്തി. ഹൈക്കോടതിയും ആവശ്യം നിരാകരിച്ചപ്പോള്‍ പാര്‍ട്ടിക്കകത്ത് കലാപമായി. ഒടുവില്‍ ജില്ലാ കമ്മറ്റികൂടി. രാജനോട് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ പറഞ്ഞു. പക്ഷേ ആ ജില്ലാ കമ്മറ്റി തീരുമാനം ചന്ദ്രശേഖരന് അനുസരിക്കുമോ? കാരായി ചന്ദ്രശേഖരന്റെ രാജിക്കാര്യം ഏറിയ കമ്മറ്റി നിശ്ചയിക്കട്ടെ എന്ന ന്യായമാണ് പറയുന്നത്.
തലശേരി നഗരത്തില്‍ പത്രവിതരണം നടത്തുകയായിരുന്ന ഫസലിനെ ഇടതുമുന്നണി ഭരണകാലത്താണ് കൊലപ്പെടുത്തുന്നത്. കൊല നടത്തിയവരുടെ പാര്‍ട്ടി, കൊലക്കേസ് ആര്എസ്എസുകാരുടെമേല് കെട്ടിവയ്ക്കാന്‍ നോക്കി. അത് ദയനീയമായി പൊളിഞ്ഞു. ഫസലിന്റെ ഭാര്യ നല്കിയ ഹര്‍ജിയെ തുടര്‍ന്നാണ് കേസ് സിബിഐക്ക് വിട്ടത്. തന്റെ ഭര്‍ത്താവിനെ കൊന്നത് ആര്‍എസ്എസുകാരല്ലെന്നും സിപിഎംകാരാണെന്നും അവര്‍ ഉറച്ചുവിശ്വസിച്ചു. അതിനുള്ള സാഹചര്യ തെളിവുകളും അവര്‍ നല്കി. തുടര്‍ന്നാണ് മാര്‍ക്സിസ്റ്റ് നേതാക്കള്‍ പ്രതികളാകുന്നത്.
കണ്ണൂര്‍ ജില്ലയിലെ സിപിഎമ്മിന്റെ നേതാക്കളാണ് രാജനും ചന്ദ്രശേഖരനുമെങ്കിലും പാര്‍ട്ടിയുടെ ക്വട്ടേഷന്‍ സംഘമായി പലപ്പോഴും പെരുമാറി എന്ന് അറിയാത്തവരില്ല. പാര്‍ട്ടിയുടെ രഹസ്യങ്ങളുടെ ചെപ്പാണ് ഈ നേതാക്കള്‍. അതുകൊണ്ടുതന്നെ ഇരുവരെയും സംരക്ഷിക്കേണ്ടത് പാര്‍ട്ടിയുടെ അനിവാര്യമായ ആവശ്യമാണ്. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കിയതും അധികാരസ്ഥാനത്തെത്തിച്ചതും അതുകൊണ്ട് തന്നെയാണ്. കോടതി നിയമം നിയമത്തിന്റെ വഴിക്കെന്നു വ്യക്തമാക്കിയപ്പോഴാണ് രാജി. അങ്ങിനെ വഴങ്ങി കൊടുക്കാനില്ലെന്ന നിലപാടിലാണ് കാരായി ചന്ദ്രശേഖരനെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം. രാജിക്കായി ഇനി അറ്റകൈ പ്രയോഗമായി ഭീഷണി ഉയര്‍ത്തുമോ എന്നേ അറിയാനുള്ളൂ.
രാജിവച്ച കാരായി രാജന് ഫേസ്ബുക്കില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കായി സാരോപദേശം നല്‍കുന്നുണ്ട്. ചില രാഷ്ട്രീയ കുടില ബുദ്ധികളുടെ പകയുടെ ഇരകളായി കള്ളക്കേസില്‍ കുടുക്കി സ്വാഭാവിക നീതിയും നിഷേധിക്കപ്പെട്ടു എന്നാണ് അതില്‍ പറയുന്നത്. സ്വന്തം നിലയില്‍ അന്വേഷണം നടത്തി സത്യാവസ്ഥ മനസ്സിലാക്കാന്‍ നേരിയ ശ്രമമെങ്കിലും മാധ്യമങ്ങള്‍ നടത്തണമെന്നാണ് രാജന്റെ അഭ്യര്‍ത്ഥനാ കൊലക്കേസില്‍ പ്രതിപട്ടികയില്‍ ഇടംനേടിയ ജില്ലാ സെക്രട്ടറി സിബിഐയുടെ അറസ്റ്റ് ഭയന്ന് അസുഖം അഭിനയിച്ച് ആശുപത്രിയില്‍ കഴിയുന്നതിനാല്‍ സംസ്ഥാന സെക്രട്ടറിയുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന യോഗമാണ് രാജനോട് രാജിവയ്ക്കാന്‍ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: