ന്യൂദല്‍ഹി: ജീവന്‍രക്ഷാ ഔഷധങ്ങള്ക്കുള്പ്പെടെ വില കുറയ്ക്കാന്‍ സഹായകമായി കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. വിദേശ നിര്‍മ്മിത മരുന്നുകളില്‍ 74 എണ്ണത്തിന്റെ ഇറക്കുമതിക്ക് 20 വര്‍ഷമായി നല്‍കിയിരുന്ന നികുതി ഇളവ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു.
ഇതോടെ ഭാരത ഔഷധ വിപണിയില്‍ വിദേശ ഔഷധ നിര്‍മ്മാണക്കമ്പനികള്‍ പുലര്‍ത്തിയിരുന്ന ആധിപത്യത്തിന്റെ അവസാനത്തിനു തുടക്കമായി. വിദേശ നിര്‍മ്മിത മരുന്നുകള്‍ അവര്‍ക്കിഷ്ടപ്പെട്ട വിലയ്ക്കു വില്‍ക്കുന്ന സംവിധാനത്തിനു വിലക്കു വീഴും. ഭാരതത്തില്‍ നിര്‍മ്മിക്കുന്ന ഔഷധങ്ങള്‍ വിലകുറച്ചു വില്ക്കാന് കേന്ദ്ര സര്‍ക്കാരിനാകും. ഭാരതത്തിലെ കമ്പനികള്‍ക്ക് നേട്ടമുണ്ടാകുകയും ചെയ്യും. മോദി സര്‍ക്കാരിന്റെ മേക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായിക്കൂടിയാണ് ഈ തീരുമാനം.
ധീരമായ തീരുമാനമെന്നു വിശേഷിപ്പിച്ച്, ആരോഗ്യ രംഗത്തു പ്രവര്‍ത്തിക്കുന്ന വിവിധ എന്‍ജിഒകള്‍ പ്രശംസിച്ചു. തീരുമാനം ഔഷധ വിപണിയിലെ ചൂഷണങ്ങള്‍ക്ക് അറുതി വരുത്തുമെന്ന് അവര്‍ പ്രതികരിച്ചു.
ജീവന് രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെ 74 മരുന്നുകളുടെ ഇറക്കുമതിച്ചുങ്കം ഇല്ലാതാക്കിക്കൊണ്ട്, മുന്‍ സര്‍ക്കാരുകള്‍ കൈക്കൊണ്ട നടപടിയുടെ ഭാഗമായി 20 വര്‍ഷമായി ഭാരത ഔഷധ വിപണി നിയന്ത്രിക്കുന്നത് വിദേശ കമ്പനികളാണ്. ഈ കമ്പനികളോട് ജീവന് രക്ഷാ മരുന്നുകളുടെ വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ സഹകരിച്ചില്ല. ഈ സാഹചര്യത്തിലാണ് രോഗികള്‍ക്കും ഭാരത മരുന്നു കമ്പനികള്‍ക്കും ഏറെ സഹായകമായ ഈ തീരുമാനം കൈകൊണ്ടത്.
ഇനി മരുന്നുവിലയുടെ പൂര്‍ണ്ണ നിയന്ത്രണം ഭാരത സര്‍ക്കാരിനു കൈക്കൊള്ളാം. സര്‍ക്കാരിന്റെ ആനുകൂല്യങ്ങളും സഹായങ്ങളും പറ്റുന്ന കമ്പനികളോട് വ്യവസ്ഥകള്‍ വെക്കാം. ഇപ്പോള്‍ ചുങ്ക ഇളവ് പിന്‍വലിച്ച മരുന്നുകള്‍ ഭാരത കമ്പനികള്‍ സുലഭമായി ഉല്‍പ്പാദിപ്പിക്കുന്നതാണ്.
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എസ്സൈസ് ആന്‍ഡ് കസ്റ്റംസാണ് നികുതി ഇളവ് പിന്‍വലിച്ചുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതിനു പുറമേ, ചില മരുന്നുകള്‍ക്കുള്ള ഇറക്കുമതി ചുങ്കം കൂട്ടിയിട്ടുമുണ്ട്.
തീരുമാനം ഭാരതീയ മരുന്നു നിര്‍മ്മാണക്കമ്പനികള്‍ക്ക് വലിയ നേട്ടമുണ്ടാക്കുമെന്നും മേക് ഇന്‍ ഇന്ത്യാ സംരംഭത്തിനെ ശക്തിപ്പെടുത്തുമെന്നു കെപിഎംജിയുടെ ഭാരതത്തിലെ പാര്‍ട്ണറും ഡയറക്ട് ടാക്സ് തലവനുമായ സച്ചിന് മേനോന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: