കണ്ണൂര്‍: ക്ഷേമ പെന്ഷന് തുക ഇനിമുതല്‍ ഗുണഭോക്താക്കളുടെ നേരിട്ടുളള ബാങ്ക് അക്കൗണ്ടിലേക്ക് എല്ലാ മാസവും 15 നുളളില്‍ നിക്ഷേപിക്കുമെന്ന് മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. സാമൂഹ്യ സുരക്ഷ പെന്ഷന് കുടിശ്ശിക വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ചേമ്പര്‍ ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയില്‍ സാമൂഹ്യ സുരക്ഷാ പെന്ഷന് ഗുണഭോക്താക്കളായി 2,77,203 പേരാണുളളത്. ഇതില്‍ 39776 പേര് ഇലക്ട്രോണിക് മണി ഓര്‍ഡര്‍ സംവിധാനത്തിലും 88305 പേര് ബാങ്ക് അക്കൗണ്ട് മുഖേനയും 149122 പേര് പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിലൂടെയുമാണ് വിതരണം ചെയ്യുന്നത്. എന്നാല്‍ പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് അക്കൗണ്ട് വിതരണമാര്ഗമായി തെരഞ്ഞെടുത്തവര്‍ക്ക് തുക വിതരണം ചെയ്യുന്നതില്‍ ഗുരുതരമായ വീഴ്ച പറ്റി. തുക സര്‍ക്കാര്‍ കൈമാറിയിട്ടും സാങ്കേതിക കാരണങ്ങളാല്‍ വിതരണം നടന്നില്ല. ഈ വിഭാഗത്തിലെ 149122 ഗുണഭോക്താക്കള്‍ക്കുളള ചെക്കാണ് തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്ക്ക് കൈമാറുന്നതെന്നും ഇത് വിതരണം ചെയ്യാനുളള സംവിധാനങ്ങള്‍ കൈക്കൊളളണമെന്നും മന്ത്രി പറഞ്ഞു.
സാമൂഹ്യ സുരക്ഷ സര്‍ക്കാരിന്റെ മുഖ്യ അജണ്ടയാണ്. കാരുണ്യബനവലന്റ് ഫണ്ടില്‍ നിന്നും 418 കോടി രൂപ ഒന്നര ലക്ഷം പേര്‍ക്ക് അനുവദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 518 കോടി രൂപയാണ് ഇതുവരെ വിതരണം ചെയ്തതെന്നും മന്ത്രി പറഞ്ഞു. കുടിശ്ശിക വിതരണത്തിന്റെ ഉദ്ഘാടനം മേയര്‍ ഇ.പി.ലതക്ക് ചെക്ക് നല്കി മന്ത്രി നിര്‍വഹിച്ചു. ചടങ്ങില്‍ എ.പി.അബ്ദുളളക്കുട്ടി എംഎല്‍എ അധ്യക്ഷത വഹിച്ചു. മേയര്‍ ഇ.പി.ലത മുഖ്യ പ്രഭാഷണം നടത്തി. പി.കെ.ശ്രീമതി എംപി മുഖ്യാതിഥിയായി. എഡിഎം ഒ.മുഹമ്മദ് അസ്ലം, കോര്പ്പറേഷന് ഡെപ്യൂട്ടി മേയര്‍ സി.സമീര്‍, സി.സീനത്ത്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ സുരേന്ദ്രന്, അരക്കന്‍ ബാലന്, പി.കുഞ്ഞി മുഹമ്മദ്, എം.ഗംഗാധരന്, കെ.രാധാകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ സ്വാഗതവും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എം.എസ്.നാരായണന് നമ്പൂതിരി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: