സിയോള്‍:കടുത്ത എതിര്‍പ്പിനെയും അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങളെയും മറികടന്ന് ഉത്തരകൊറിയ ഉപഗ്രഹ റോക്കറ്റ് വിക്ഷേപിച്ചു. അര്‍ധരാത്രിയോടെയാണ് റോക്കറ്റ് വിക്ഷേപിച്ചതെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. സിവില്‍, സൈനിക ആവശ്യങ്ങള്‍ക്ക് ഒരുപോലെ ഉപയോഗപ്പെടുത്താവുന്ന സാങ്കേതികി വിദ്യയുള്ള റോക്കറ്റാണ്.
ഈമാസം 16 ന് വിക്ഷേപണം നടത്തുന്നതിനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ അന്ന് ഏകാധിപതി കിം ജോങ് ഉന്നിന്റെ പിതാവും മുന്‍ ഭരണാധികാരിയുമായ കിം ജോങ് ഇല്ലിന്റെ ജന്മദിനമായതിനാല്‍ നേരത്തെയാക്കുകയായിരുന്നു.
കഴിഞ്ഞ മാസം ഹൈഡ്രജന്‍ ബോംബെന്ന് അവകാശപ്പെടുന്ന അണുബോംബ് പരീക്ഷിച്ചതിനെ തുടര്‍ന്ന് ഉത്തരകൊറിയയ്ക്കെതിരെ ഉപരോധം ശക്തമാക്കാന്‍ വിവിധ രാജ്യങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനിടയിലാണ് ഉപഗ്രഹ റോക്കറ്റ് വിക്ഷേപിച്ചിരിയ്ക്കുന്നത്.
സമാധാനപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടി, ബഹിരാകാശ പദ്ധതിയുടെ ഭാഗമായാണ് റോക്കറ്റ് വിക്ഷേപിച്ചതെന്നാണ് ഉത്തരകൊറിയയുടെ വിശദീകരണം. എന്നാല്‍ അമേരിക്കയെ ലക്ഷ്യം വച്ച് തയ്യാറാക്കുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന് മുന്നോടിയായാണ് റോക്കറ്റ് വിക്ഷേപണമെന്നാണ് ഉത്തരകൊറിയയ്ക്കെതിരായ ആരോപണം. യു.എന്‍ പ്രമേയം അവഗണിച്ചാണ് ഉത്തരകൊറിയയുടെ നടപടി.
ഉത്തരകൊറിയയുടെ റോക്കറ്റ് പരീക്ഷണം പ്രകോപനപരമാണെന്ന് അമേരിക്ക വ്യക്തമാക്കി. യു.എന്‍ രക്ഷാസമിതി പ്രമേയത്തിന്റെ വ്യക്തമായ ലംഘനമാണ് ഉത്തരകൊറിയ നടത്തിയിരിയ്ക്കുന്നതെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി പറഞ്ഞു. അതേ സമയം ഉത്തരകൊറിയന്‍ പരീക്ഷണം പരാജയപ്പെട്ടതായാണ് സൂചനയെന്ന് ദക്ഷിണകൊറിയന്‍ വാര്‍ത്താഏജന്‍സിയായ യോന്‍ഹാപ് റിപ്പോര്‍ട്ട് ചെയ്തു.
2012 ഡിസംബറിലാണ് ഉത്തരകൊറിയ അവസാനമായി ദീര്‍ഘദൂര റോക്കറ്റ് വിക്ഷേപിച്ചത്. ആണവ മിസൈല്‍ പദ്ധതികളുടെ പേരില്‍ ഐക്യരാഷ്ട്രസഭയുടെ ഉപരോധം നിലനില്ക്കവേയാണ് കഴിഞ്ഞ മാസം അവര്‍ അണുപരീക്ഷണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: