തൃശൂര്‍: അന്തരിച്ച ഗായികയും സംഗീതസംവിധായകന് ജോണ്‍സന്റെ മകളുമായ ഷാന്‍ ജോണ്സന് നാട് ഇന്ന് കണ്ണീരോടെ വിട ചൊല്ലും. ഉച്ചക്ക് 2ന് നെല്ലിക്കുന്ന് പള്ളിയിലെ കുടുംബ കല്ലറയിലാണ് സംസ്കാരം. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഇന്നലെ വൈകീട്ട് മൃതദേഹം നാട്ടിലെത്തിച്ചു. പിതാവ് ജോണ്‍സനേയും സഹോദരന് റെന്‍ ജോണ്‍സനേയും അടക്കിയ കുടുംബ കല്ലറയില്ത്തന്നെയാണ് ഷാന്‍ ജോണ്‍സനും അന്ത്യവിശ്രമം ഒരുക്കുക.
ജോണ്‍സന്റെ കുടുംബത്തില്‍ അഞ്ചുവര്‍ഷത്തിനിടെ മൂന്നാമത്തെ ദുരന്തമാണ് ഷാനിന്റെ മരണം. ഞെട്ടലോടെയാണ് തൃശൂര്‍ നെല്ലിക്കുന്ന് നിവാസികള്‍ ഷാനിന്റെ മരണവാര്‍ത്ത കേട്ടത്. ഇന്നലെ മൃതദേഹം വീട്ടിലെത്തുമ്പോള്‍ വന്‍ ജനാവലി ഇവിടെ തടിച്ചുകൂടിയിരുന്നു. ചെന്നെ സിറ്റി സെന്റര്‍ മാളില്‍ മാര്‍ക്കറ്റിങ്ങ് ഹെഡായി ജോലിചെയ്തിരുന്ന ഷാന്‍ സൗണ്ട് ബള്‍ബ് എന്ന മ്യൂസിക്കല്‍ ബാന്റിലും പ്രവര്‍ത്തിച്ചിരുന്നു. നിരവധി ചിത്രങ്ങളില്‍ ഗാനം ആലപിച്ചിട്ടുണ്ട്.
അപസ്മാര ബാധയെത്തുടര്‍ന്ന് തലയടിച്ചുവീണാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ പൊതുദര്‍ശനത്തിന് വെക്കുന്ന മൃതദേഹത്തില്‍ ചലച്ചിത്ര സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ അന്തിമാഞ്ജലി അര്‍പ്പിക്കും. തുടര്‍ന്ന് രണ്ടുമണിയോടെ സംസ്കാര കര്‍മ്മങ്ങള്‍ക്ക് തുടക്കമാകും. അമ്മ റാണിയും ഇന്നലെ വൈകീട്ട് ചെന്നൈയില്‍ നിന്ന് വീട്ടിലെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: