ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണത്തില്‍ പാക്ക് ചാരസംഘടനയായ ഐഎസ്ഐയുടെ പങ്ക് സ്ഥിരീകരിച്ചു. ഡെവിഡ് കോള്മാന് ഹെഡ്ലി എന്‍ഐഎയ്ക്ക് നല്കിയ റിപ്പോര്‍ട്ടിലെ വിശദാംശങ്ങളിലാണ് വെളിപ്പെടുത്തല്‍.
ഐഎസ്ഐ സഹായത്തോടെയാണ് പാകിസ്താനിലെ ഭീകരസംഘടനയായ ലഷ്കര്‍ ഇ തൊയ്ബ ആക്രമണം നടത്തിയതെന്ന് ഹെഡ്ലി വെളിപ്പെടുത്തി. തന്ത്രപ്രധാന കേന്ദ്രങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് തനിക്ക് പണം നല്കി. ഐഎസ്ഐ ഭീകരരാണ് തനിക്ക് നിര്‍ദേശം നല്‍കിയതെന്നും ഹെഡ്ലി മൊഴി നല്കി.നാളെ മുംബൈ ടാഡ കോടതിയില്‍ വിഡിയോ കോണ്‍ഫറന്‍സിങ് വഴി ഹെഡ്ലി മൊഴി നല്‍കാനിരിക്കെയാണ് എന്‍ഐഎയുടെ അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവരുന്നത്.
കേസില്‍ താന്‍ മാപ്പുസാക്ഷിയാകാന്‍ തയാറാണെന്നു ഡിസംബറില്‍ ഹെഡ്ലി കോടതിയെ അറിയിച്ചിരുന്നു. കോടതി ഇത് അംഗീകരിക്കുകയും ചെയ്തു. ഹെഡ്ലി ഇപ്പോള്‍ അമേരിക്കയിലാണുള്ളത്. മുംബൈ ഭീകരാക്രമണമടക്കമുള്ള 35ഓളം കേസുകളില്‍ പ്രതിയായ ഹെഡ്ലി അവിടെ തടവു ശിക്ഷ അനുഭവിക്കുകയാണ്. ഇവിടെവച്ച് എന്‍ഐഎ നടത്തിയ ചോദ്യംചെയ്യലിലാണു ഭീകരാക്രമണം ആസൂത്രണംചെയ്തത് എങ്ങനെ എന്നതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നത്്.
മുംബൈ ഭീകരാക്രമണം നടത്തിയതിനു പിന്നില്‍ ലഷ്കര്‍ ഇ തൊയ്ബയും അതിന്റെ നേതാവ് സാക്കിര്‍ റഹ്മാന് ലഖ്വിയുമാണെന്നു ഹെഡ്ലി വെളിപ്പെടുത്തി. പണം അടക്കമുള്ള എല്ലാ സഹായങ്ങളും ഐഎസ്ഐ നല്കി. ഐഎസ്ഐയുടെ ബ്രിഗേഡിയറാണ് ലഷ്കര്‍ ഇ തൊയ്ബ നേതാവ് ലഖ്വിക്കു സഹായങ്ങള്‍ നല്‍കുന്നത്. തന്നെ നിയന്ത്രിച്ചിരുന്ന ഐഎസ്ഐയുടെ മറ്റൊരു ബ്രിഗേഡിയറായിരുന്നു എന്നും ഹെഡ്ലി മൊഴി നല്കി.
ഹെഡ്ലിയുടെ വെളിപ്പെടുത്തല്‍ സത്യമാണെന്ന് ഹെഡ്ലിയെ ചോദ്യം ചെയ്ത എന്‍.ഐ.എ സംഘത്തലവന് ലോക്നാഥ് ബഹ്റയും വ്യക്തമാക്കി. ഐ.എസ്.ഐയുടെ പരിശീലനം ഭീകരര്‍ക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ നിന്ന് ആരുടെയും സഹായം ഭീകരര്‍ക്ക് ലഭിച്ചിട്ടില്ലെന്നും ബഹ്റ പറഞ്ഞു.
ഹെഡ്ലിയുടെ വെളിപ്പെടുത്തല്‍ ഇന്ത്യയുടെ നിലപാടുകള്‍ക്ക് വലിയ മേല്‍ക്കൈ നല്‍കുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പറഞ്ഞു. ഡോവല്‍ യു.എസ് അനിധൃതരുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് ഹെഡ്ലിയുടെ മൊഴിയെന്നതും ശ്രദ്ധേയമാണ്.
ഭീകരതയ്ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ അമേരിക്ക പാകിസ്താന് മുന്നറിയിപ്പ് നല്‍കിയതിനും ഇന്ത്യ സ്വീകരിക്കുന്ന നടപടികളെ പ്രകീര്‍ത്തിച്ചതിനും പിന്നാലെയാണ് ഹെഡ്ലിയുടെ കുറ്റസമ്മതവും പുറത്തുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: