ചങ്ങനാശേരി: കിണര്‍ വൃത്തിയാക്കാനിറങ്ങിയ ഒരു മലയാളിയുള്‍പ്പെടെ മൂന്ന് പേര് ശ്വാസം കിട്ടാതെ മരിച്ചു. കൊല്‍ക്കത്ത മാള്‍ഡ സ്വദേശികളായ മുസ്താര്‍(26), ജഹാംഗിര്‍(24), ചങ്ങനാശേരി സ്വദേശിയും, കുറിച്ചിയില്‍ വാടകയ്ക്ക് താമസിക്കുന്നതുമായ ഷിബു എന്നു വിളിക്കുന്ന ആന്റണി.പി.വര്‍ഗീസ്(44) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയക്ക് രണ്ട് മണിയോടെ കുറിച്ചി, കാലായിപ്പടിക്ക് സമീപം നെല്ലിത്താനത്താണ് സംഭവം. കിണറ് തേകാനെത്തിയ ബംഗാള്‍ സ്വദേശികള്‍ അപകടത്തില്‍ പെട്ടതറിഞ്ഞ് തൊട്ടടുത്ത് താമസിക്കുന്ന ഷിബു രക്ഷിക്കാന്‍ ഇറങ്ങുകയായിരുന്നു.
നെല്ലിത്താനം, ഇടശേരില്‍, ചെല്ലപ്പന്റെ ഉടമസ്ഥതയിലുള്ള 50 അടിയിലേറെ ആഴമുള്ള കിണറ്റിലാണ് അപകടമുണ്ടായത്. സമീപത്ത് പണിയിലേര്‍പ്പെട്ടിരുന്ന ബംഗാള്‍ സ്വദേശികള്‍ കിണറ് തേകാമെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് പണിയേല്‍പ്പിച്ചത്. അടുത്ത ദിവസത്തേക്ക് തേകാമെന്ന് ഉടമ പറഞ്ഞിരുന്നുവെങ്കിലും ആവരുടെ സൗകര്യാര്‍ത്ഥം ഇന്നലെ തന്നെ സമ്മതിക്കുകയായിരുന്നുവെന്ന് ചെല്ലപ്പന് പറഞ്ഞു.
തുടര്‍ന്ന് വാടകയ്ക്കെടുത്ത ഹോണ്ടായുടെ എന്‍ജിനുമായി കിണറ്റിലിറങ്ങിയ മുസ്താറിന് ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എന്ജിന് വലിച്ചു കരയ്ക്കു കയറ്റിയിട്ട് ജഹാംഗീറും, പിന്നീട് ഷിബുവും കിണറ്റിലിറങ്ങുകയായിരുന്നു. മൂന്ന് പേരും കിണറ്റിനുള്ളില്‍ അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ ചിങ്ങവനം പോലീസിലും ഫയര്‍ഫോഴ്സിലും വിവരം അറിയിച്ചു. എന്‍ജിന്റെ പുകയാണ് അപകടകാരണമായതെന്നാണ് നിഗമനം.
കോട്ടയത്തു നിന്നും അസി. സ്റ്റേഷന് ഓഫീസര്‍ വി.വി. സുബികുമാര്, ചങ്ങനാശേരി സ്റ്റേഷന്‍ഓഫീസര്‍ സുനില്‍ ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്സ് സംഘം ഒരു മണിക്കൂര്‍ കൊണ്ടാണ് മൂന്ന് പേരേയും കിണറ്റിനുള്ളില്‍ നിന്നും പുറത്തെടുത്തത്. ഫയര്‍ഫോഴ്സ് ഡ്രൈവറായ ടി.യു. ഷാജി മാസ്ക് ധരിച്ച് കിണറ്റിലിറങ്ങിയാണ് മൂന്ന് പേരേയും വലയ്ക്കുള്ളിലാക്കി കരയ്ക്കെത്തിച്ചത്. കിണറ്റിനുള്ളില്‍ വെച്ചു തന്നെ മൂന്നുപേരും മരിച്ച നിലയിലായിരുന്നു വെന്ന് ഫയര്‍ഫോഴ്സ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: