തൊടുപുഴ: കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമ കേസുകള്‍ സംസ്ഥാനത്ത് കെട്ടി കിടക്കുന്നു. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന അതിക്രമ കേസുകളുടെ എണ്ണം 9382. ഇവയാണ് അധികവും കോടതി കാണാതെ കെട്ടി കിടക്കുന്നത്.
കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ സെഷന്‍സ് കോടതികളെ പോക്സോ നിയമ പ്രകാരം പ്രത്യേക കോടതികളാക്കി മാറ്റി ഇവിടങ്ങളിലെ പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരായി നിയമിക്കുകയും ചെയ്തിരിന്നു. എന്നാല്‍ ഈ കോടതികളിലെ കേസുകളുടെ ബാഹുല്യവും ജില്ല ജഡ്ജിമാരുടെ കോടതി ഭരണ ചുമതലകളും മൂലമാണ് കേസുകള്‍ പരിഗണിക്കുന്നതില്‍ കാലതാമസമുണ്ടായത്.
വിവിധ മേഖലകളില്‍ നിന്നുള്ള അപേക്ഷകളെ തുടര്‍ന്ന് ഹൈക്കോടതി ഇടപെട്ട് ഒന്നാം അഡീഷണല്‍ ജില്ലാ കോടതികളെ ചില്‍ഡ്രന്‍സ് കോടതികളായി ഹൈക്കോടതി നിശ്ചയിച്ച് ഉത്തരവിറക്കി. എന്നാല്‍ ഇത്തരം കോടതികളില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരുടെ നിയമനം കുറവാണ്. ഇതാണ് കേസ് നടത്തിപ്പിനു ഇപ്പോഴുള്ള കാലതാമസം വരാന്‍ കാരണം. രാഷ്ട്രീയ സമ്മര്‍ദ്ദമാണ് പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ നിയമനത്തിനു തടസമെന്നും ആരോപണം ഉയരുന്നുണ്ട്.
ഏഴും, എട്ടും വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇത്തരത്തിലുള്ള കേസുകളില്‍ പലതും കോടതികളിലെത്തുന്നത്. വര്‍ഷങ്ങള്‍ക്കു ശേഷം കേസിന്റെ ഗൗരവം കുറയുന്നതോടെ പലതും സാമ്പത്തിക ലാഭത്തിനു വേണ്ടി പിന്‍വലിക്കപ്പെടുന്നു. പലപ്പോഴും ഇത്തരത്തില്‍ കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കപെടുകയാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് പീഡനത്തിനു ഇരയായ പെണ്‍കുട്ടിയെ വീട്ടുകാര്‍ വിവാഹം കഴിച്ചയച്ചു. അടുത്തയിടെയാണ് കുട്ടിയോട് കോടതിയില്‍ ഹാജരാകാന്‍ പറഞ്ഞുകൊണ്ടുള്ള സമന്‍സ് കിട്ടുന്നത്. ഈ വിവരങ്ങളൊന്നും ഭര്‍ത്താവിനു അറിയില്ല. ഇതോടെ ഈ പെണ്‍കുട്ടി എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ്.
ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളാണ് സംസ്ഥാനത്തുടനീളം നടക്കുന്നത്.
കുട്ടികള്‍ക്കെതിരെ 2014ല്‍ 709 പീഡനക്കേസുകളാണ് സംസ്ഥാനത്തു രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2015 മുതല്‍ നാളിന്നുവരെ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ലൈംഗിക അതിക്രമ കേസുകളുടെ എണ്ണം 660 ആണ്. ഇങ്ങനെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളിലാണ് നടപടികളൊന്നും ആകാതെ സംസ്ഥാനത്തെ വിവിധ കോടതികളില്‍ കെട്ടികിടക്കുന്നത്. പോക്സോ ചട്ടപ്രകാരമുള്ള കേസുകളുടെ മേല്‍നോട്ടം സംസ്ഥാനങ്ങളിലെ ബാലാവകാശ കമ്മീഷനാണ്.
സ്പെഷ്യല്‍ കോടതികള്‍ കുറ്റകൃത്യം നടന്നതിനു ശേഷം 30 ദിവസത്തിനുള്ളില്‍ കുട്ടിയുമായി ബന്ധപെട്ടുള്ള തെളിവിന്റെ ഭാഗങ്ങള്‍ രേഖപെടുത്തേണ്ടതാണ്. പല കേസുകളിലും കൃത്യ സമയത്ത് ചാര്‍ജ് ഷീറ്റ് നല്കുന്നതിലുള്ള വീഴ്ചയും കേസുകള്‍ നീണ്ടു പോകുന്നതിനു മറ്റൊരു കാരണമാണ്. സംസ്ഥാനത്തെ വിവിധ കോടതികളിലായി കെട്ടി കിടക്കുന്ന കേസുകള്‍ ഉടന്‍ വിചാരണക്ക് എടുക്കണമെന്നും പുതിയ പബ്ലിക് പ്രോസിക്യൂട്ടര്മാറെ നിയമിച്ചു കൊണ്ടുള്ള വിഞ്ജാപനം ഇറക്കണമെന്നും ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: