കടുത്ത പനിയും ദേഹമാസകലം ചൊറിഞ്ഞുതടിയ്ക്കുകയും സന്ധിവേദനയും ചെങ്കണ്ണും ഉണ്ടെങ്കില്‍ പനി സിക വൈറസ്മൂലമാകുവാന്‍ സാധ്യതയുണ്ട്. പേശിവേദനയും തലവേദനയും സിക വൈറസ് പനിയുടെ ലക്ഷണങ്ങളാണ്. ഡങ്കിപ്പനി, മഞ്ഞപ്പനി, ജപ്പാന്‍ജ്വരം, ചിക്കുന്‍ഗുനിയ തുടങ്ങിയ പനികള്‍ പരത്തുന്ന കൊതുകുതന്നെയാണ് സിക വൈറസ് പനിയും പരത്തുന്നത്. സിക വൈറസ് രക്തത്തില്‍ തുടര്‍ച്ചയായി ദിവസങ്ങളോളം രോഗലക്ഷണങ്ങള്‍ കാണിയ്ക്കാതെ ഉണ്ടാവും. ശക്തമായ തലവേദനയാണ് രോഗാരംഭം. സാധാരണയായി വിശ്രമവും ധാരാളം ജലാംശം കലര്‍ന്ന പാനീയങ്ങളുമാണ് സിക വൈറസ് പനിക്ക് ആശ്വാസം പകരുന്നത്.
സിക പനി ഏറ്റവും പ്രശ്നം സൃഷ്ടിക്കുന്നത് ഗര്‍ഭിണികളിലാണ്. അവരില്‍ ഗര്‍ഭസ്ഥശിശുക്കളുടെ തല അസാമാന്യമായ രീതിയില്‍ ചുരുങ്ങുകയും കുട്ടികളില്‍ നാഡീവ്യവസ്ഥയ്ക്ക് തകരാറ് സംഭവിക്കുകയും ജനിതകവൈകല്യങ്ങളുണ്ടാവുകയും ചെയ്യുന്നു. ശിശുക്കള്‍ ഗര്‍ഭസ്ഥാവസ്ഥയിലിരിക്കുമ്പോള്‍ തലവീക്കം സംഭവിക്കുകയും തലച്ചോറിന്റെ വളര്‍ച്ച മുരടിക്കുകയും ജനിക്കുമ്പോള്‍ നവജാതശിശുക്കളുടെ തലയോട്ടിക്ക് അസാധാരണമായി വലിപ്പക്കുറവ് ഉണ്ടാവുകയും ചെയ്യുന്നു. സിക പനി ബാധിച്ച അമ്മമാര്‍ പ്രസവിയ്ക്കുന്ന കുഞ്ഞുങ്ങളുടെ തലയ്ക്ക് മിക്കവാറും 32 സെന്റീമീറ്ററില്‍ താഴെ ചുറ്റളവേ കാണൂ. ഇത്തരം കുഞ്ഞുങ്ങളുടെ തലച്ചോറിന്റെ പ്രവര്‍ത്തനം തകരാറിലുമായിരിക്കും.
ബ്രസീലില്‍ പൊട്ടിപ്പുറപ്പെട്ട സിക വൈറസ് പനി ഇന്ന് ലോകവ്യാപകമാകുന്നുവെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. ബ്രസീലിലെ 14 സംസ്ഥാനങ്ങളിലും രോഗം വ്യാപിച്ചിരിക്കുന്നു. നൂറുകണക്കിന് ഗര്‍ഭിണികളില്‍ രോഗം വന്നുകഴിഞ്ഞു. രോഗപ്രതിരോധത്തിന് വാക്സിന്‍പോലും ലഭ്യമല്ലാത്തതുകൊണ്ട് ബ്രസീലിയന്‍ സര്‍ക്കാര്‍ അവിടുത്തെ ദമ്പതികളോട് കുട്ടികളുണ്ടാകുന്നത് ഒഴിവാക്കാന്‍ 2015 മുതല്‍ ആവശ്യപ്പെടുകയാണ്. തുടക്കത്തില്‍ പ്രശ്നമില്ലെന്ന് തോന്നുന്ന പനി മൂര്‍ച്ഛിക്കുകയും രോഗം ഗുരുതരമാകുകയും ചെയ്യുന്നു. സിക വൈറസ് പനി കൊതുക് കുത്തി മൂന്നു മുതല്‍ 12 ദിവസത്തിനുള്ളില്‍ പ്രത്യക്ഷപ്പെടും. നാലുപേരെ കൊതുകു കടിച്ചാല്‍ ഒരാള്‍ക്ക് എന്ന തോതില്‍ പനി വരും. ബ്രസീലില്‍ സിക പനി ബാധിച്ച സ്ത്രീകള്‍ക്ക് പിറന്ന നാലായിരത്തോളം കുഞ്ഞുങ്ങള്‍ക്ക് തലച്ചോര്‍ തകരാര്‍മൂലം ജനിതികവൈകല്യങ്ങള് സംഭവിച്ചുകഴിഞ്ഞു. ഈഡിസ് ഈജിപ്തി എന്ന ഇനം കൊതുകുകളാണ് സിക വൈറസ് രോഗം പരത്തുന്നത്.
ഉഗാണ്ടയിലെ ഭാഷയായ ഋഗാണ്ടയില് സിക എന്നാല്‍ കൂടുതല്‍ വളര്‍ന്നത് എന്നാണ് അര്‍ത്ഥം. 1947 ല്‍ മഞ്ഞപ്പനിയെക്കുറിച്ച് ഗവേഷണം നടത്തിയിരുന്ന ഗവേഷകരാണ് റിസഡ് എന്ന ഒരുതരം കുരങ്ങുകളില്‍ സിക വൈറസിനെ കണ്ടെത്തുന്നത്. ഈ കുരങ്ങുകള്‍ സിക വനപ്രദേശത്ത് കണ്ടുവരുന്നവയായിരുന്നു. അതിനാലാണ് വൈറസിന് ആ പേര് ഉണ്ടായത്. 1952 ലാണ് സിക വൈറസിനെ പൂര്‍ണമായും കുരങ്ങില്‍നിന്നും വേര്‍തിരിച്ചെടുക്കുന്നത്. 1954 ല്‍ മാത്രമാണ് മനുഷ്യനില്‍നിന്നും സിക വൈറസിനെ കണ്ടെത്തി വേര്‍തിരിക്കുന്നത്. ഇത് നൈജീരിയയിലെ ഒരു മനുഷ്യനില്‍നിന്നാണ്. തുടര്‍ന്ന് 2007 വരെ സിക വൈറസ് പനി കാര്യമായി മനുഷ്യനെ ബാധിച്ചിരുന്നില്ല.
2007 ലാണ് ഡങ്കി, ചിക്കുന്‍ഗുനിയ എന്നീ പനികള്‍ക്കൊപ്പം സിക പനിയും റിപ്പോര്‍ട്ടുചെയ്യപ്പെടുന്നത്. ഇപ്പോഴിതാ 2015-16 കാലഘട്ടത്തില്‍ സിക പനി വീണ്ടും തലപൊക്കിയിരിക്കുകയാണ്. 2015 മെയ് മാസത്തില്‍ ലോകത്ത് 21 രാജ്യങ്ങളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിരുന്ന സിക 2016 ഫെബ്രുവരി ആകുമ്പോള്‍ ഭാരതം, അമേരിക്ക അടക്കം 40 ലധികം രാജ്യങ്ങളിലേക്ക് പടര്‍ന്നതായി ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്കിയിരിക്കുന്നു.
ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് സിക ലൈംഗികബന്ധത്തിലൂടെയും പകരുന്നതായി കണ്ടുപിടിക്കപ്പെട്ടത്. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ ധാരാളമായി കാണുന്ന ഈഡിസ് ഈജിപ്തി ഭാരതത്തിലും കേരളത്തിലും ധാരാളമാണെന്നതാണ് നമ്മളില്‍ ആശങ്ക ഉണ്ടാക്കുന്നത്. ഇതോടെ കൊതുക് പരത്തുന്ന ഡങ്കിയും ചിക്കുന്‍ഗുനിയക്കും പുറമെ സിക പടര്‍ന്നുപിടിക്കുമെന്ന ആശങ്കയിലാണ് ഭാരതം. കഴിഞ്ഞ രണ്ടാഴ്ചക്കാലമായി പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സിക വൈറസ് ടെസ്റ്റായ എന്‍ഐവി ടെസ്റ്റിന് തയ്യാറായിക്കഴിഞ്ഞു. ലോകത്ത് മസ്തിഷ്കശോഷണം സംഭവിച്ച 4180 കുട്ടികള്‍ ജനിച്ചതായി ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ടുചെയ്യുന്നു.
ആഫ്രിക്കയില്‍നിന്നും തുടങ്ങിയ സിക വൈറസ് പനി ഇപ്പോള്‍ ഏഷ്യയില്‍ എത്തി. കൊളംബിയ, എല്‍സാല്‍വഡോര്‍, ഇക്വാഡോര്‍ തുടങ്ങിയ രാജ്യങ്ങളില്‍ 2018 വരെ ഗര്‍ഭിണികളാകരുതെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. ബ്രസീലിലെ റിയോഡിജനീറോയിലാണ് 2016 ലെ ഒളിമ്പിക്സ് നടക്കേണ്ടത്. സിക വൈറസ് ഭീഷണിയിലായ റിയോയില്‍ ഒളിമ്പിക്സ് നടക്കുമോ എന്ന ആശങ്കയിലാണ് സംഘാടകര്‍. സിക വൈറസ് പ്രതിരോധത്തിനായി വാക്സിനില്ല, ചികിത്സയില്ല, ശരിയായി രോഗം തിരിച്ചറിയാനുള്ള സംവിധാനം പോലും ലോകത്തില്ല. രോഗം സ്ഥിരീകരിച്ച രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍നിന്നും ജനങ്ങളെ നിരുത്സാഹപ്പെടുത്തുകയാണ് ലോകാരോഗ്യസംഘടന.
ഇന്ന് ലോകത്ത് നാലുതരം രാജ്യങ്ങളുണ്ട്. ഒന്ന്: ബ്രസീല്‍ പോലെ സിക രോഗംമൂലം ജനനവൈകല്യങ്ങളോടെ തല ചെറുതായി ജനിച്ചിരിക്കുന്ന കുട്ടികളുള്ള രാജ്യങ്ങള്‍. ഓസ്ട്രേലിയയിലെ ക്വീന്‍സ്ലാന്റ്, ഫിജി, ഫ്രഞ്ച് പോളിനേഷ്യ, ഹവായ്, പപ്പുവ ന്യൂഗിനിയ, സോളമന് ദ്വീപ്, കുക്കു ദ്വീപ് തുടങ്ങിയരാജ്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. രണ്ട്: കൊളംബിയപോലെ സിക വൈറസിനെ കണ്ടെത്തുകയും രോഗം റിപ്പോര്ട്ടുചെയ്യാത്തതുമായ രാജ്യങ്ങള്‍. മൂന്ന്: ഭാരതംപോലെ രോഗം പരത്തുവാന്‍ കഴിവുള്ള കൊതുകളുള്ള രാജ്യങ്ങള്‍. നാല്: ചിലി, കാനഡ പോലെ രോഗവും രോഗം പരത്തുന്ന കൊതുകുകളും ഇല്ലാത്ത രാജ്യങ്ങള്‍. സിക വൈറസ് പനി നാഡീവ്യവസ്ഥയെ തകര്‍ക്കുന്നതിനാല്‍ ജനങ്ങള്‍ കൂടുതല്‍ ഭീതിയിലും ആശങ്കയിലുമാണ്.
സിക വൈറസുള്ള രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നവരില്‍ രോഗബാധക്കുള്ള സാധ്യത വളരെ ഏറെയാണ്. ലൈംഗികബന്ധത്തിലൂടെ സിക വൈറസ് പകരുന്നുവെന്നത് രോഗം തടയുവാന്‍ ഏറെ ബുദ്ധിമുട്ട് ഉളവാക്കിയിരിക്കുന്നു എന്നതാണ് വാസ്തവം. അതുകൊണ്ട് 2016 ഫെബ്രുവരി ഒന്നാം തീയതി മുതല്‍ ലോകാരോഗ്യസംഘടന ലോക പൊതുജനാരോഗ്യരംഗത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ബ്രസീലില്‍നിന്നുള്ള തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെ പ്രതിവര്‍ഷം മൂന്ന് ദശലക്ഷം ആളുകള്‍ സൗദി അറേബ്യയിലെ മെക്ക സന്ദര്‍ശിക്കുന്നുണ്ട്. അതുകൊണ്ട് സിക വൈറസ് രോഗം മെക്ക സന്ദര്‍ശിക്കുന്നവര്‍ക്ക് ലഭിക്കുവാന്‍ സാധ്യതയുണ്ട്.
സിക വൈറസിനെക്കുറിച്ച് കൂടുതല്‍ മനസിലാക്കുന്നത് രോഗം വരാതിരിക്കാന്‍ ഗുണകരമാണ്.
സിക വൈറസ് ഈഡിസ് കൊതുക് പരത്തുന്ന ഫ്ളെവി വൈറസ് എന്ന ഇനത്തില്‍പ്പെടുന്ന ആര്‍എന്‍എ വൈറസാണ്. ഈ വൈറസ് ഡങ്കി, മഞ്ഞപ്പനി, ജപ്പാന്‍ജ്വരം, വെസ്റ്റ് നൈല്‍ എന്നീ രോഗങ്ങള്‍ പരത്തുന്ന വൈറസുമായി സാമ്യമുണ്ട്. ഈ രോഗങ്ങളും ഈഡിസ് കൊതുകുകള്‍തന്നെയാണ് പരത്തുന്നത് എന്ന സവിശേഷതയുമുണ്ട്. ഉഗാണ്ടയില്‍നിന്ന് കണ്ടെത്തിയ സിക വൈറസ് ഇന്ന് നൈജീരിയ, അമേരിക്ക, ഏഷ്യ എന്നീ സ്ഥലങ്ങളിലേക്ക് വ്യാപിച്ചുകഴിഞ്ഞു. 1951 മുതല്‍ 1981 വരെയുള്ള കാലഘട്ടത്തില്‍ സിക വൈറസ് പനി ഈജിപ്ത്, സെയ്റലിയോണ്, ഭാരതം, മലേഷ്യ, ഫിലിപ്പൈന്‍സ്, തായ്ലാന്റ്, വിയറ്റ്നാം, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ മനുഷ്യനില്‍ പനി പടര്‍ത്തിയതായി തെളിവുകളുണ്ട്. കൊതുക് കുത്തിയാല്‍ രണ്ട് മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ പലരിലും സിക വൈറസ് പനി പ്രത്യക്ഷപ്പെടും. കടുത്ത പനി, ദേഹം തടിച്ചുവീര്‍ക്കല്‍ തുടങ്ങിയ രോഗലക്ഷണങ്ങളാണ് പ്രധാനമായും ആരംഭത്തില്‍ കാണുന്നത്. ഗര്‍ഭിണികളായ സ്ത്രീകളുടെ കുഞ്ഞുങ്ങളെ ബാധിക്കുമ്പോള്‍ ചെറിയ തലകളുള്ള കുഞ്ഞുങ്ങളെയാണ് അവര്‍ പ്രസവിക്കുക. അതായത് രോഗം അടുത്ത തലമുറയെപ്പോലും ഗൗരവമായി ബാധിക്കുന്നു എന്നു സാരം.
രോഗം പരത്തുന്ന കൊതുകുകള്‍ സാധാരണ നേരം വെളുക്കുന്ന സമയത്തും സന്ധ്യനേരത്തുമാണ് ജീവികളെ കൂടുതലായി കുത്തുവാന്‍ പുറത്തെത്തുന്നത്. ഈഡിസ് കൊതുക് ഒന്നിലധികം തവണ കുത്തിയാല്‍ രോഗം വരുവാനുള്ള സാധ്യത ഏറെയാണ്. ഈ കൊതുകുകള്‍ വെളിച്ചത്തിന് സെന്‍സിറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ പകല്‍നേരങ്ങളില്‍ ഈഡിസ് കൊതുകുകള്‍ കുറവായിരിക്കും. ചിക്കുന്‍ഗുനിയയുടെ അതേ ചികിത്സയാണ് സിക പനിക്കും സ്വീകരിച്ചുപോരുന്നത്. ഈ അടുത്തകാലത്ത് സിക വൈറസിന്റെ ഏറ്റവും വലിയ ഉപദ്രവം ഏല്‍ക്കേണ്ടിവന്നത് ബ്രസീലിനാണ്. ബ്രസീലില്‍ മാത്രം 3500 ലധികം നവജാതശിശുക്കളിലാണ് അമ്മയുടെ രോഗംമൂലം ജനനവൈകല്യവും ജനിതകവൈകല്യവും സംഭവിച്ചിരിക്കുന്നത്. ഈഡിസ് കൊതുക് നശീകരണമാണ് സിക വൈറസില്‍നിന്നും രക്ഷനേടുവാനുള്ള ഇന്നുള്ള ഏക പോംവഴി. കൊതുകുകടി തീര്‍ച്ചയായും ഒഴിവാക്കണം.
മറ്റ് പല പനികള്‍പോലെ സിക വൈറസ്പനി ഒരാളില്‍നിന്നും നേരിട്ട് മറ്റൊരാളിലേക്ക് പകരില്ല. എന്നാല്‍ രോഗബാധിതരായ ആളുകളെ കടിക്കുന്ന കൊതുക് രോഗമില്ലാത്ത ആളെ കടിച്ചാല്‍ രോഗം പകരും. കൊതുകുകള്‍ ഏറെയുള്ള കൊച്ചി കൂടുതല്‍ കരുണം. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വെക്ടര്‍ കണ്ട്രോള് ഇന്‍സ്റ്റിറ്റ്യൂട്ട് കൊച്ചിക്കുവേണ്ടി കൊതുകിനെ അകറ്റുവാന്‍ തയ്യാറാക്കിയ ആക്ഷന്‍ പ്ലാന്‍ റിപ്പോര്‍ട്ട് വെളിച്ചം കാണണം. സിക വൈറസ് പനി അകറ്റുവാന്‍ ലോകരാജ്യങ്ങള്‍ നടത്തുന്ന മുന്നൊരുക്കങ്ങള്‍ കണ്ട് നടപടി സ്വീകരിക്കുവാന്‍ ഭരണകൂടം തയ്യാറാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: