കൊച്ചി: പോലീസ് അസോസിയേഷന് ജനറല്‍ സെക്രട്ടറിക്ക് 20 ലക്ഷം രൂപ നല്‍കിയെന്ന സോളാര്‍കേസ് പ്രതി സരിത എസ് നായരുടെ ആരോപണത്തനുപിന്നില് ഗൂഢാലോചനയുണ്ടെന്ന് പോലിസ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി ആര് അജിത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആരോപണത്തിന് പിന്നില്‍ അസോസിയേഷന്റെ മുന്‍ ഭാരവാഹികളായ സി. ആര്. ബിജുവും സി. റ്റി. ബാബുരാജുമാണെന്ന് സംശയിക്കുന്നതായും ഗൂഢാലോചനയുള്‍പ്പടെയുള്ള കാര്യങ്ങള്‍ കണ്ടെത്തുന്നതിന് അന്വേഷണം നടത്തണമെന്നും അജിത്ത് ആവശ്യപ്പെട്ടു.
മുന്‍ ഭാരവാഹികളുടെ കാലത്തുനടന്ന സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് പരാതി നല്‍കിയതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തില്‍ ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടുണ്ട്. ഈ നടപടിയെ തുടര്‍ന്നാണ് മുന്‍ ഭാരവാഹികള്‍ ഇത്തരമൊരു ഗൂഢാലോചനക്ക് ഇപ്പോള്‍ തയ്യാറായതെന്നും അജിത്ത് വ്യക്തമാക്കി.
അസോസിയേഷന്റെ സ്മരണികയിലേക്ക് സരിത പരസ്യം നല്‍കിയെന്ന വാദം തെറ്റാണ്. ‘എ വെല്‍ വിഷര്‍’ എന്ന പരസ്യം പ്രമുഖ ബില്‍ഡറായ സ്കൈ ലൈന്‍ ബില്ഡേഴ്സിന്റേതാണെന്നും അജിത്ത് വ്യക്തമാക്കി. ഇത്തരത്തില്‍ പരസ്യം നല്‍കണമെന്നാവശ്യപ്പെട്ട് 2013 എപ്രില്‍ 19 ന് സ്കൈ ലൈന്‍ ബില്‍ഡേഴ്സ് അസോസിയേഷന് നല്കിയ കത്തിന്റേയും പതിനായിരം രൂപയുടെ ചെക്കിന്റെ കോപ്പിയും വാര്‍ത്താസമ്മേളനത്തില്‍ ഹാജരാക്കപ്പെട്ടു. സരിത അറസ്റ്റിലാവുന്നതിന് വളരെ മുന്‍പ് മെയ് മാസത്തിലാണ് കൊല്ലത്തു നടന്ന സമ്മേളനത്തില്‍ സ്മരണിക മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അന്നത്തെ ഡിജിപി ബാലസുബ്രഹ്മണ്യത്തിന് നല്കി പ്രകാശനം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
അസോസിയേഷനുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള ആരോപണം 2013 ല്‍ ഉയര്‍ന്നപ്പോള്‍ എഡിജിപി ഹേമചന്ദ്രന് അന്വേഷണം നടത്തി ആരോപണം അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തിയിരുന്നതാണ്. സരിതയുമായോ അവരുടെ സ്ഥാപനവുമായോ അവരുടെ മറ്റ് ജീവനക്കാരുമായോ താന്‍ നേരിട്ടോ ഫോണിലോ ഒരിക്കലും ബന്ധപ്പെട്ടിട്ടില്ല.
അതിനാല്‍തന്നെ മാനനഷ്ടക്കേസ് നല്‍കുന്നതിന് അനുമതിതേടി സംസ്ഥാന പോലിസ് മേധാവിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും മാനനഷ്ടക്കേസിനൊപ്പം ക്രിമിനല്‍ കേസ് കൂടി നല്‍കുന്നതിനുള്ള സാധ്യതതകള്‍ ആരായുമെന്നും അജിത്ത് പറഞ്ഞു. ജോപ്പനുമായി നേരത്തെ പരിചയമുണ്ട്. സരിതയെ മുഖ്യമന്ത്രിയുടെ ഓഫീസില്‍വച്ച് കണ്ടിട്ടില്ല.
സരിതയെ ഈ നിമിഷംവരെ കാണുകയോ ഫോണില്‍ സംസാരിക്കുകയോ ചെയ്തിട്ടില്ല. മറിച്ച് തെളിവ് ഹാജരാക്കിയാല്‍ തന്നെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്നും അജിത്ത് പറഞ്ഞു. സത്യാവസ്ഥ നേരിട്ട് ബോധിപ്പിക്കുന്നതിനായി അസോസിയേഷന്റെ മൊഴിയെടുക്കണമെന്ന് സോളാര്‍ അന്വേഷണ കമ്മീഷനോട് അപേക്ഷ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് കെ എസ് ചന്ദ്രാനന്ദന്‍, വൈസ് പ്രസിഡന്റ് എം സനല്‍കുമാര്‍ എന്നിവരും പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: