കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ ടൂറിസം മാപ്പില്‍ ശ്രദ്ധേയമായ മാറ്റം വരുത്തുന്ന പദ്ധതികള്‍ക്കാണ് കഴിഞ്ഞ ഏതാനും നാളുകള്‍ക്കുള്ളില്‍ തുടക്കമിട്ടതെന്ന് മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. പയ്യാമ്പലത്ത് ഡിടിപിസിയുടെ ആഭിമുഖ്യത്തിലുള്ള കണ്ണൂര്‍ മഹോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ ഒന്നാം നമ്പര്‍ എന്നുതന്നെ വിശേഷിപ്പിക്കാവുന്ന വിമാനത്താവളമാണ് ജില്ലയില്‍ ഒരുങ്ങുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതോടെ ഉത്തരകേരളത്തിന്റെ വികസനത്തില്‍ ഒരു കുതിച്ചുചാട്ടം തന്നെ സാധ്യമാവുകയാണ്. ശ്രദ്ധേയമായ നിരവധി ടൂറിസം കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്. ഇവയുടെ സമഗ്രമായ വികസനം ലക്ഷ്യമാക്കിയാണ് പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുള്ളതെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി പറഞ്ഞു. ജീവിതം നിരവധി സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുമ്പോള്‍ മനസ്സിന് ഉല്ലാസം തരുന്ന വേദിയൊരുക്കാന്‍ കണ്ണൂര്‍ മഹോത്സവം പോലുള്ള പരിപാടികള്‍ക്ക് കഴിയുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ എ.പി.അബ്ദുള്ളക്കുട്ടി എംഎല്‍എ അധ്യക്ഷത വഹിച്ചു. കോര്പറേഷന് ഡെപ്യൂട്ടി മേയര്‍ സി.സമീര്‍, സ്ഥിരം സമിതി ചെയര്മാന്മാരായ അഡ്വ.ടി.ഒ.മോഹനന്, വെള്ളോറ രാജന്, കൗണ്‍സിലര്‍ പി.കെ.രാഗേഷ്, മാര്ട്ടിന് ജോര്‍ജ്, ഡിടിപിസി അംഗങ്ങളായ വി.വി. പുരുഷോത്തമന്, കെ.സി.ഗണേശന് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ സ്വാഗതവും ഡിടിപിസി സെക്രട്ടറി സജി വര്‍ഗീസ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: