തിരുവനന്തപുരം: കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മാതൃസമിതി നടത്തിയ സ്ത്രീ സ്വാഭിമാന്‍ യാത്ര അമ്മയുടെ മഹത്വം പുനഃപ്രതിഷ്ഠിക്കാനാണെന്ന് സംസ്ഥാന അധ്യക്ഷ പ്രൊഫ. വി.ടി. രമ. സ്ത്രീയെ അമ്മയായി കാണുന്ന ഔന്നത്യത്തില്‍ നിന്ന് ഭോഗവസ്തുവാണെന്ന അവസ്ഥയിലേക്ക് സമൂഹം താഴ്ന്നു. അച്ഛനെയും കുടുംബാംഗങ്ങളെയും സമൂഹത്തെയും ബഹുമാനിക്കാനും സ്നേഹിക്കാനും പഠിപ്പിക്കുന്നത് അമ്മയാണ്.
സാമൂഹ്യസുരക്ഷ സ്ത്രീ സുരക്ഷയെ ആശ്രയിച്ചാണെന്നും അവര്‍ പറഞ്ഞു. തിരുവനന്തപുരത്ത് സ്ത്രീ സ്വാഭിമാന്‍ യാത്രയുടെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. പുരോഗമനത്തിന്റെയും വിപ്ലവത്തിന്റെയും പേരു പറഞ്ഞ് നിരീശ്വരവാദികളായ കമ്മ്യൂണിസ്റ്റുകാര്‍ പാഠപുസ്തകങ്ങളില്‍ നിന്ന് അമ്മയുടെ മഹത്വം കീറിക്കളഞ്ഞു. പകരം ”അ” എന്നാല്‍ അരിവാളാണെന്ന് പഠിപ്പിച്ചു. അത് പഠിച്ചു വളര്‍ന്നവര്‍ 51 വെട്ടുവെട്ടി ആളെ കൊല്ലാന്‍ തുടങ്ങി.
സരസ്വതീക്ഷേത്രങ്ങളായ കലാലയങ്ങളില്‍ ബീഫ് ഫെസ്റ്റ് നടത്തി സമൂഹത്തിലെ അറവുകാരായി മാറി ക്രൂരതയുടെ അടയാളങ്ങളായി. സ്ത്രീ പ്രസവിക്കാന്‍ മാത്രമുള്ളതാണെന്ന് വൈദേശിക മതങ്ങള്‍ പഠിപ്പിച്ചപ്പോള്‍ സ്ത്രീക്ക് മാത്രമേ പ്രസവിക്കാന്‍ കഴിയൂ എന്ന സത്യം ലോകത്തോട് വിളിച്ചുപറഞ്ഞത് ഭാരതമാണ്. നമ്മുടെ കുലവും കുലധര്‍മവും രക്ഷിച്ച അമ്മമാരെയും ആചാര്യന്മാരെയും നശിപ്പിക്കാനാണ് ഇപ്പോള്‍ പുരോഗമനവാദികളെന്നു നടിക്കുന്നവര്‍ ശ്രമിക്കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
യാത്രാനായികയെ ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം ജില്ലാ അധ്യക്ഷന്‍ എന്‍. സുരേന്ദ്ര കുറുപ്പ് ആദരിച്ചു. തുടര്‍ന്ന് മാതൃസമിതി ജില്ലാ അധ്യക്ഷ എസ്. രമാദേവി, വിവിധ പരിവാര്‍ സംഘടനകള്‍ക്കുവേണ്ടി ശ്രീരഞ്ജിനി, അഡ്വ അഞ്ജന സുരേഷ്, ഡോ ശ്രീകല, ഡോ വിജയകുമാരി, സിമി ജ്യോതിഷ്, മല്ലിക നമ്പൂതിരി, സന്താനവല്ലി എസ്. നായര്‍, ബി. ജയകുമാരി എന്നിവരും ഷാള്‍ അണിയിച്ചു.
കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്ത സമാപന സഭയില്‍ ജസ്റ്റിസ് ഡി. ശ്രീദേവി, നൃത്താധ്യാപിക കലാക്ഷേത്രം വിലാസിനി, ഗായിക ഡോ ബി. അരുന്ധതി, സംസ്കൃതാധ്യാപിക മംഗളം രാമസ്വാമി, മാതൃസമിതിയുടെ മുതിര്‍ന്ന പ്രവര്‍ത്തകയും സ്ഥാപകാംഗവുമായ കെ.ജി. ശാരദാമ്മ, സ്വാമി വിവേകാനന്ദനെക്കുറിച്ച് മികച്ച പ്രസംഗം കാഴ്ചവയ്ക്കുന്ന മാസ്റ്റര്‍ ഭരത് ചന്ദ്രന് എന്നിവരെ കേന്ദ്രമന്ത്രി പൊന്നാട അണിയിച്ചും ഫലകം നല്‍കിയും ആദരിച്ചു.
ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യന്‍ എസ്. സേതുമാധവന്, പ്രാന്ത സഹകാര്യവാഹ് പി.എന്‍. ഈശ്വരന്, അഖിലഭാരതീയ സീമാജാഗരണ്‍ സംയോജക് എ. ഗോപാലകൃഷ്ണന്, ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്, ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന ഉപാധ്യക്ഷന്മാരായ വി.കെ. വിശ്വനാഥന്, സി.കെ. കുഞ്ഞ്, ജനറല്‍സെക്രട്ടറി കെ.എസ്. നാരായണന്, സംഘടനാ സെക്രട്ടറി ടി.യു. മോഹനന്, സംസ്ഥാന സെക്രട്ടറി എ.ഒ. ജഗന്നിവാസന്‍, സ്വാഭിമാന്‍ യാത്ര സ്വാഗതസംഘം ചെയര്മാന് പ്രൊഫ. എം.എസ്. രമേശന്, അനന്തപുരി ഹിന്ദുധര്‍മ പരിഷത്ത് കണ്‍വീനര്‍ എം. ഗോപാല്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എസ്. സജികുമാര്‍ എന്നിവര്‍ പങ്കെടുത്തു.
രാഷ്ട്ര സേവികാസമിതി അഖില ഭാരതീയ സംയോജിക ഗീത ഗുണ്ഡേ, ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന അധ്യക്ഷന്‍ സ്വാമി അയ്യപ്പദാസ്, യാത്ര കോ-ഓര്‍ഡിനേറ്റര്‍ എം. ശ്രീധര്‍, ശാന്താ എസ്.പിള്ള, ശ്രീഗംഗ എന്നിവര്‍ സംസാരിച്ചു. ഡോ വത്സലാദേവി ആചാര്യവന്ദനം നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: