കോട്ടയം: യുഡിഎഫ് ഘടകകക്ഷികളായ മുസ്ലിം ലീഗും കേരള കോണ്‍ഗ്രസ് മാണി വിഭാഗവും ചേര്‍ന്ന് കുറുമുന്നണിയുടെ നയപ്രസ്താവന നടത്തി. ഇന്നലെ കോട്ടയത്ത് മുസ്ലിം ലീഗിന്റെ കേരള യാത്രയുടെ വേദിയില്‍ കെ. എം. മാണി നടത്തിയ പ്രസംഗത്തിലാണ് മുന്നണിയിലെ അവിശ്വാസത്തിന്റെ പരസ്യപ്രകടനം കണ്ടത്. സന്ദേശം വ്യക്തമായിരുന്നു, ചതിച്ചു, ചതിച്ചവര്‍ക്കു തിരിച്ചടി ഉറപ്പ്. യുഡിഎഫിന്റെ തകര്‍ച്ചയ്ക്കും സംസ്ഥാന രാഷ്ട്രീയ മാറ്റത്തിനുമുള്ള സുവ്യക്ത സൂചനയായി ഇത്.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു വരുന്നതിനിടെ, മുന്നണിയില്‍ അസംതൃപ്തരായി നില്ക്കുന്ന കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പും മുസ്ലിം ലീഗും കൈകോര്‍ത്ത് കോണ്‍ഗ്രസിനെ സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ്. കോണ്‍ഗ്രസില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ലക്ഷ്യമിട്ടുള്ള ഒളിയമ്പുകളായിരുന്നുവെങ്കിലും അത് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് താക്കീതായി. രാഷ്ട്രീയത്തിലുള്ളവര്‍ കെട്ടിപ്പിടിച്ചു നില്‍ക്കുകയും കുതികാല് വെട്ടുകയും ചെയ്യുന്നവരാണ്. നമ്പാന്‍ സാധിക്കുന്നത് കുഞ്ഞാലിക്കുട്ടിയെ മാത്രമാണ്, കെ. എം. മാണി തുറന്നടിച്ചു. തുടര്‍ന്നു പ്രസംഗിച്ച കുഞ്ഞാലിക്കുട്ടിയാകട്ടെ മാണിക്കുള്ള പിന്തുണ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. ഒരു ബാര്‍ മുതലാളിയെയും ചില പൊലീസുകാരെയും ഉപയോഗിച്ച് കെ. എം. മാണിയെപ്പോലൊരു നേതാവിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ ലീഗ് അത് അനുവദിക്കില്ല, കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
സമ്മേളനത്തിനു മുമ്പ് കുഞ്ഞാലിക്കുട്ടി നടത്തിയ വാര്‍ത്താസമ്മേളനത്തിലും മാണിക്കു വേണ്ടി ശക്തമായി വാദിച്ചു. കേരളത്തിലെ ഏറ്റവും മാന്യനും ആദരണീയനുമായ നേതാവായ മാണിക്കെതിരേയുള്ള അന്വേഷണം നിഷ്പക്ഷമായല്ല നടന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അമ്പതു വര്‍ഷമായി ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന മാണിയോട് നീതി പുലര്‍ത്തിയില്ലെന്ന് പരോക്ഷമായി പറയുകയായിരുന്നു മുസ്ലിം ലീഗ് നേതാവ്. മാണിക്ക് ഒരുപാടു സഹിക്കേണ്ടി വന്നു. അതൊന്നും നിസാരമായി കാണാനാവില്ല. കേരള കോണ്‍ഗ്രസിന് എന്തെങ്കിലും പ്രതിസന്ധിയുണ്ടായാല്‍ ലീഗ് ഒപ്പം നില്ക്കും, ലീഗ് നയവും നിലപാടും പ്രഖ്യാപിച്ചു.
ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് മാണിക്കും മന്ത്രി കെ. ബാബുവിനും ഇരട്ടനീതിയാണ് ലഭ്യമാക്കിയതെന്ന ആരോപണം ശക്തമായിത്തന്നെ കേരള കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തുന്ന പശ്ചാത്തലത്തില്‍ മാണിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും സമാനമായ പ്രസ്താവനകള്‍ കേരള രാഷ്ട്രീയത്തില്‍ ആസന്നമായിരിക്കുന്ന ധ്രുവീകരണത്തിന്റെ സൂചനതന്നെയാണ്. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള ഗൂഢാലോചനയാണ് ബാര്‍ കോഴക്കേസെന്ന് നേരത്തേ തന്നെ കേരള കോണ്‍ഗ്രസ് നേതാക്കള്‍ രഹസ്യമായി സൂചിപ്പിച്ചിരുന്നു. ഇപ്പോള്‍ വിജിലന്‍സ് എസ്പി: സുകേശന്റെ പേരില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടും കടുത്ത നടപടികളുണ്ടാകാഞ്ഞതിനു പിന്നില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണെന്ന ചിന്തയും കേരള കോണ്‍ഗ്രസിനുണ്ട്.
ബാബുവിന്റെ രാജി സ്വീകരിക്കാതിരുന്നതും കോടതി പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ വീണ്ടും മന്ത്രിക്കസേരയില്‍ ഇരുത്തിയതും മാണിയോടു കാണിച്ച അനീതിയാണെന്നാണ് മുഖ്യ പരാതി. മാണിയുടെ കാര്യത്തില്‍ അത്തരമൊരു സാവകാശം നല്‍കിയില്ല.
കോണ്‍ഗ്രസ് നേതൃത്വത്തോട് അകല്‍ച്ച പാലിച്ച്,യുഡിഎഫിനുള്ളില്‍ കുറുമുന്നണി രൂപീകരിക്കാനും അതിലൂടെ വിലപേശാനുമുള്ള സംയുക്ത നീക്കമായും ഇതു വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. രമേശ് ചെന്നിത്തലയുടെ ഹൈന്ദവ പശ്ചാത്തലം എടുത്തുകാട്ടി, ന്യൂനപക്ഷമെന്ന നിലയില്‍ അവഗണനയെന്ന തരത്തിലാകും കുറുമുന്നണിയുടെ പ്രവര്‍ത്തനം. കെ.എം. മാണിക്ക് മറ്റ് ഒരു നേതാക്കള്‍ക്കും നല്‍കാത്ത വിധത്തിലുള്ള ഊഷ്മളമായ സ്വീകരണം നല്കിയതും ഇതിന്റെ ഭാഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: