പത്തനംതിട്ട: മനുഷ്യ സമൂഹത്തിലെ ഭിന്നതകള്‍ ഈശ്വരീയ ചൈതന്യത്തെ അറിയാത്തതുകൊണ്ടാണെന്ന് ഋഷികേശ് കൈലാസാശ്രമത്തിലെ മഹാമണ്ഡലേശ്വര്‍ സ്വാമി ദിവ്യാനന്ദ സരസ്വതി മഹാരാജ് പറഞ്ഞു. നൂറ്റി നാലാമത് അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സച്ചിദാനന്ദ സ്വരൂപമായ ഈശ്വരനെ അറിയണം. എല്ലാം ഒന്നിന്റെ അംശം ആണെന്ന തിരിച്ചറിവ് സമൂഹത്തില്‍ ജാതിമതഭേദമില്ലാതാക്കും. ഭേദചിന്തകളാണ് കലഹങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും കാരണം. എല്ലാവരുടേയും ഹൃദയത്തില്‍ ഈശ്വരന് കുടികൊള്ളണം. സര്‍വ്വ മനുഷ്യര്‍ക്കും ഈശ്വരസാക്ഷാത്ക്കാരത്തിന് അധികാരമുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
മുന്‍ കേന്ദ്ര മന്ത്രി ഒ.രാജഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. എല്ലാ മതങ്ങളേക്കാളും ഉയര്‍ന്നതാണ് മനുഷ്യത്വം എന്ന് അദ്ദേഹം പറഞ്ഞു. എല്ലാ മേഖലകളിലും ധര്‍മ്മച്ച്യുതി സംഭവിച്ചിരിക്കുന്നു. ധര്‍മ്മബോധം പഠിപ്പിക്കാന്‍ ഇന്ന് വിദ്യാഭ്യാസ രംഗത്ത് വ്യവസ്ഥയില്ല. ആര്‍ഭാടം കാണിക്കാനല്ല, ധര്‍മ്മബോധം ജനങ്ങളിലെത്തിക്കാനാണ് യഥാര്‍ത്ഥത്തില്‍ ക്ഷേത്രങ്ങളിലെ വരുമാനം ഉപയോഗിക്കേണ്ടത്. ഉത്സവ ആഘോഷങ്ങള്‍ ആര്ഭാടമാകു ന്നതിനു പകരം നാട്ടില്‍ ഒരു നേരംപോലും ഭക്ഷണം കിട്ടാതെ വലയുന്ന സ്വന്തം സഹോദരങ്ങള്‍ക്ക് ഭക്ഷണം നല്‍കാനും കിടപ്പാടമില്ലാത്തവര്‍ക്ക് ആ പോരായ്മ പരിഹരിക്കാനും ശ്രമിക്കണം. എന്നും അദ്ദേഹം പറഞ്ഞു.
സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍, സ്വാമി വേദാമൃത എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തി. രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ.പി.ജെ.കുര്യന് മുഖ്യപ്രഭാഷണം നടത്തി. രാജു എബ്രഹാം എംഎല്‍എ ആശംസയര്‍പ്പിച്ചു. വാഴൂര്‍ തീര്‍ത്ഥപാദാശ്രമത്തില്‍ നിന്നും പുനഃപ്രസിദ്ധീകരിക്കുന്ന സദ്ഗുരു വന്ദനം മാസിക പ്രകാശന കര്‍മ്മം ചടങ്ങില്‍ മഹാമണ്ഡലേശ്വര്‍ ദിവ്യാനന്ദ സരസ്വതി നിര്‍വ്വഹിച്ചു. ശങ്കരാനന്ദ സ്വാമികള്‍ മാസികയെക്കുറിച്ച് ലഘു വിവരണം നടത്തി. ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് അഡ്വ.ടി.എന്‍.ഉപേന്ദ്രനാഥക്കുറുപ്പ് സ്വാഗതവും ജോ.സെക്രട്ടറി ടി.എന്‍.രാജശേഖരന്‍പിള്ള നന്ദിയുംപറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: