കോഴിക്കോട്: നവമാധ്യമങ്ങളിലൂടെ പരസ്യം നല്കി ഇല്ലാത്ത സ്ഥലത്തിന്റെ പേരില്‍ വ്യാജരേഖ ചമച്ച് പണം തട്ടിപ്പ് നടത്തുന്ന സംഘത്തിലെ പ്രധാനപ്രതി പിടിയില്‍. കോഴിക്കോട് നഗരത്തില്‍ ചെറൂട്ടിനഗറില് 8.10 സെന്റ് സ്ഥലം വില്‍ക്കാനുണ്ടെന്ന് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ലക്ഷങ്ങള്‍ വാങ്ങി മുങ്ങിയ പ്രതികളില്‍ പ്രധാനിയായ ചാലക്കുടി മേലൂര്‍ പ്ലാക്കല്‍ പി.പി. ജോയിയാണ് നടക്കാവ് പോലീസിന്റെ പിടിയിലായത്. കലൂര്‍ എസ്ബിഐ ബാങ്കിന് സമീപത്ത് വെച്ചാണ് നടക്കാവ് എസ്ഐ ഗോപകുമാര്‍, ഉണ്ണികൃഷ്ണന് എന്നിവരടങ്ങുന്ന സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. ലൂക്കോസ് ജോസഫ് എന്നയാള്‍ നല്കിയ പരാതിയിലാണ് ഇയാളെ അറസ്റ്റ്ചെയ്തത്.
ചെറൂട്ടിനഗറില് ഓഫീസേഴ്സ് ക്ലബിന് സമീപം 8.10 സെന്റ് സ്ഥലം വില്‍ക്കാനുണ്ടെന്നായിരുന്നു പരസ്യം. സെന്റിന് 15 ലക്ഷം രൂപയാണ് വില നിശ്ചയിച്ചിരുന്നത്. പ്രവാസിയായ ലൂക്കോസ് ജോസഫിന്റെ മകനും ബന്ധുക്കളും സ്ഥലം കാണുകയും രേഖകള്‍ പരിശോധിച്ചതിന് ശേഷം 5 ലക്ഷം രൂപ അഡ്വാന്‍സ് ഇനത്തില്‍ ചെക്കായി നല്‍കുകയും ചെയ്തു. ലൂക്കോസ് വിദേശത്ത് നിന്ന് തിരിച്ചെത്തിയ ശേഷം സ്ഥലം രജിസ്റ്റര്‍ ചെയ്തു തരാമെന്നായിരുന്നു കരാര്‍. പരാതിക്കാരന് 2015 നവംബര്‍ 27ന് നാട്ടിലെത്തുമെന്ന് മനസ്സിലാക്കിയ പ്രതികള്‍ മൊബൈ ല്‍ഫോണ്‍ ഓഫാക്കി മുങ്ങുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രേഖകള്‍ വ്യാജമാണെന്നും സ്ഥലം ഇയാളുടേതല്ലെന്നും മനസ്സിലാക്കിയത്.
നടക്കാവ് പോലീസ് നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് അഡ്വാന്‍സ് ഇനത്തില്‍ നല്കിയ 5 ലക്ഷം രൂപയുടെ ചെക്ക് എറണാകുളം കലൂര്‍ എസ്ബിഐ ബാങ്കില്‍ നിന്നും മാറ്റിയെടുത്തതായി കണ്ടെത്തി. ഷിബുലാല്‍ എന്ന വ്യാജ അക്കൗണ്ടിലൂടെയാണ് പണം പിന്‍വലിച്ചതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പി.പി. ജോയിയെ തട്ടിപ്പിന്റെ കണ്ണിയാണെന്ന് കണ്ടെത്തിയത്. ഷിബുലാലിന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയത് ഇയാളുടെ ബന്ധുവായ ചാലക്കുടി ചായപ്പംകുഴി ജംഗ്ഷനിലെ വെബിളിയാല് ജോയി ആന്റണിയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഫോണില്‍ ബന്ധപ്പെട്ട് നിരവധി പേരെ ഇതേ രീതിയില്‍ കബളിപ്പിച്ച് പണം തട്ടിയെടുത്തിട്ടുണ്ടെന്ന് ജോയ് പോലീസിനോട് പറഞ്ഞു. ഓരോ പരസ്യത്തിലും ഓരോ ഫോണ്‍ നമ്പര്‍ നല്‍കിയാണ് തട്ടിപ്പ് നടത്തിയത്. അറസ്റ്റിലായ ജോയിയുടെ ചെറുപ്പത്തിലുള്ള ഫോട്ടോ മോര്‍ഫ് ചെയ്താണ് ഷിബുലാല്‍ എന്ന പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയത്. ബാങ്കില്‍ നിന്നും പണം മാറ്റിയെടുക്കാനുള്ള എളുപ്പത്തിന് ഷിബുലാലിന്റെ പേരിലുള്ള ചെക്ക് ജോയിക്ക് മാറ്റി നല്‍കുകയായിരുന്നു.
കേരളത്തിന്റെ വിവിധ ജില്ലകളില്‍ സമാന രീതിയിലുള്ള തട്ടിപ്പ് നടത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്കഌസ് മജിസ്ട്രേറ്റ്-4 പതിനഞ്ച് ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഒന്നാം പ്രതിയെ ഉടനെ അറസ്റ്റ്ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: