ന്യൂദല്‍ഹി : താന്‍ ഒമ്പതു തവണ ഭാരതം സന്ദര്‍ശിച്ചിരുന്നുവെന്ന് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഡേവിഡ് കോള്മാന് ഹെഡ്ലി. ഏഴു തവണയും എത്തിയത് മുംബൈയിലാണ്. 2008 നവംബര്‍ 26നുണ്ടായ മുംബൈ ആക്രമണത്തിന് മുമ്പ് രണ്ട് തവണ മുംബൈയില്‍ ആക്രമണത്തിന് ശ്രമിച്ചിരുന്നുവെന്നും ഹെഡ്ലി മൊഴി നല്കി.
പാക് ഭീകര സംഘടനയായ ലഷ്കര്‍ ഇ തൊയിബയുടെ പ്രവര്‍ത്തകനാണ് താനെന്നും ഹെഡ്ലി വ്യക്തമാക്കി. മുംബൈയിലെ ടാഡ കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഹെഡ്ലി മൊഴി നല്‍കിയത്. ലഷ്ക്കര്‍ നേതാവ് സാജിദ് മിറിന്റെ നിര്‍ദേശപ്രകാരമായിരുന്നു ഭാരത സന്ദര്‍ശനം. എട്ട് തവണ മുംബൈ ആക്രമണത്തിനു മുമ്പും ഒരു തവണ ആക്രമണത്തിന് ശേഷവുമാണ് താന്‍ ഭാരതത്തില്‍ എത്തിയത്.
2008 സെപ്റ്റംബറിലാണ് ആദ്യ ശ്രമം നടന്നത്. അന്ന് ആക്രമണം നടത്താന്‍ ആയുധങ്ങളും സ്ഫോടക വസ്തുക്കളുമായെത്തിയ ബോട്ട് സമുദ്രത്തിലെ പാറയിലിടിച്ച് തകര്‍ന്നെന്നും ആയുധങ്ങള്‍ നഷ്ടമായെന്നും ഹെഡ്ലി വെളിപ്പെടുത്തി. അതേവര്‍ഷം ഒക്ടോബറില്‍ തന്നെയാണ് രണ്ടാമത്തെ ശ്രമമുണ്ടായത്. എന്നാല്‍ അതും പരാജയപ്പെട്ടിരുന്നു. ഒന്നില്‍ പിഴച്ചാല്‍ മൂന്ന് എന്നതുപോലെ മൂന്നാമത്തെ ശ്രമം നവംബറില്‍ നടന്നുവെന്നും അത് വിജയിച്ചുവെന്നും ഹെഡ്ലി വെളിപ്പെടുത്തി.
2002ല്‍ പാക്കിസ്ഥാനിലെ മുസഫറബാദില്വച്ച് നടന്ന ട്രെയ്നിങ് ക്യാമ്പില്‍ വച്ചാണ് സയിദിനെ കണ്ടതെന്നും ലഷ്ക്കറില്‍ ചേരാന്‍ പ്രചോദനം നല്‍കിയത് സയ്ദാണെന്നും ഹെഡ്ലി മൊഴി നല്‍കിയിട്ടുണ്ട്. റാവല്‍പ്പിണ്ടിയിലെ പാക് സൈന്യത്തിലെ ഡോക്റ്ററായിരുന്ന തഹാവൂര്‍ റാണയാണ് ഭാരത വിസ ലഭിക്കാന്‍ സഹായിച്ചതെന്നും ഇയാള്‍ തന്റെ സഹപാഠിയായിരുന്നുവെന്നും ഹെഡ്ലി വ്യക്തമാക്കി.
2009ല്‍ ചിക്കാഗോ വിമാനത്താവളത്തില്‍ വച്ചാണ് ഹെഡ്ലി അറസ്റ്റിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: