പുനലൂര്‍: വിമോചനയാത്രയുടെ പര്യടനവേളയില്‍ പുനലൂര്‍ രൂപതയുടെ ആസ്ഥാനം സന്ദര്‍ശിക്കാന്‍ കുമ്മനം രാജശേഖരന് സമയം കണ്ടെത്തി. പത്തനാപുരം മണ്ഡലം പര്യടനം പൂര്‍ത്തിയാക്കിയശേഷം രാത്രി 11.30നാണ് സഭ ആസ്ഥാനമായ ബിഷപ്പ് ഹൗസില്‍ അദ്ദേഹം എത്തിയത്.
ബിഷപ്പ് ഡോ.സില്‍വസ്റ്റര്‍ പൊന്നുമുത്തന്‍, വികാരിജനറല്‍ മോണ്‍.വിന്‍സന്റ് ഡിക്രൂസ്, രൂപതാ ചാന്‍സിലര്‍ ഡോ.ജോണ്സണ് ജോസഫ്, മറ്റ് വൈദികശ്രേഷ്ഠര്‍ എന്നിവര്‍ ചേര്‍ന്നാണ് കുമ്മനത്തെ സ്വീകരിച്ചത്. അരമണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ തികച്ചും സൗഹാര്‍ദപരമായിരുന്നു. രാഷ്ട്രീയചര്ച്ചകളുണ്ടായില്ലെന്ന് ഇരുകൂട്ടരും വ്യക്തമാക്കി. ദളിത് ക്രൈസ്തവരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ നോക്കുന്നത് താനാണെന്നും ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് അവസരമൊരുക്കണമെന്നും ബിഷപ്പ് പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ക്കായി ഇനിയും ഇത്തരം കൂടിക്കാഴ്ചകള്‍ക്ക് അവസരം സൃഷ്ടിക്കുമെന്ന വാഗ്ദാനത്തോടെ ചായകുടിക്ക് ശേഷം കുമ്മനവും സംഘവും പടിയിറങ്ങി.
സംസ്ഥാന സെക്രട്ടറി എം.ടി.രമേശ്, ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ്, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.പി.അരുള്‍, അഡ്വ.വിളക്കുടി രാജേന്ദ്രന്, വിളക്കുടി ചന്ദ്രന് എന്നിവരും കുമ്മനത്തിന് ഒപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: