ന്യൂദല്‍ഹി: ഇന്റര്‍നെറ്റില്‍ വ്യത്യസ്ഥ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതിന് വ്യത്യസ്ഥ നിരക്കുകള്‍ ഈടാക്കരുതെന്ന് ടെലികോം റഗുലേറ്ററി അതോറിറ്റി(ട്രായ്) ഉത്തരവിട്ടു. ഉള്ളടക്കം അനുസരിച്ച് പല സൈറ്റുകള്‍ക്ക് പലനിരക്കുകള്‍ ഈടാക്കാനുള്ള നീക്കം നടത്തിവന്ന ഫേസ് ബുക്ക് അടക്കമുള്ള ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്ക് കനത്തയടിയാണ് ട്രായ് വിധി.
ജനാഭിപ്രായം കണക്കിലെടുത്താണ് ഈ ഉത്തരവെന്ന് ട്രായ് ചെയര്മാന് ആര്.എസ് ശര്‍മ്മ അറിയിച്ചു. ഫേസ്ബുക്കിന്റെ ഫ്രീ ബേസിക്സ്, എയര്‍ടെല്ലിന്റെ എയര്‍ടെല്‍ സീറോ പദ്ധതികള്‍ക്കും കനത്തയാഘാതമാണ് വിധി. ചുരുക്കം ചില സൈറ്റുകള്‍ സൗജന്യമായി നല്‍കാനും മറ്റുള്ളവയ്ക്ക് ഉള്ളടക്കം അനുസരിച്ച് വലിയ നിരക്കുകള്‍ ഈടാക്കാനുമായിരുന്നു ഫേസ് ബുക്കിന്റെ പദ്ധതി. ഉത്തരവ് ലംഘിക്കുന്ന കമ്പനികളില്‍ നിന്ന് അരലക്ഷം വരെ പിഴയീടാക്കും.
ഒരു സേവനദാതാവും ഉള്ളടക്കം അനുസരിച്ച് ഡേറ്റാ സേവനത്തിന് വിവേചനപരമായ നിരക്ക് ഈടാക്കാന്‍ പാടില്ലെന്ന് ട്രായ് ഉത്തരവില്‍ പറയുന്നു. ചില സൈറ്റുകള്‍ സൗജന്യമായി നല്‍കുകയും ചിലവയ്ക്ക് നിരക്കുകള്‍ ഈടാക്കുകയും ചെയ്യുന്നത് വിവേചനപരമാണെന്ന് നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു. അതിനാല്‍ ഇന്റര്‍നെറ്റ് സമത്വം വേണമെന്നും വാദം ഉയര്‍ന്നിരുന്നു. ഈ വാദം ട്രായ് ഇപ്പോള്‍ ശരിവെച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: