അറിയാതെയാണെങ്കിലും സ്വന്തം സുഖത്തെത്തന്നെയാണ് ദേവി നശിപ്പിച്ചത്. അസത്യം, സാഹസം, കള്ളം, മൂഢത്വം, ലോഭം, അശുദ്ധി, നിര്‍ദ്ദയത്വം, എന്നിവ സ്ത്രീകളില്‍ സഹജമത്രേ. ലക്ഷ്മീദേവിയുടെ ശാപബലത്താല്‍ ഇപ്പോഴും ആ ശിരസ്സ് ഉപ്പുകടലില്‍ പൂണ്ടു കിടക്കുകയാണ്. സാരമില്ല, ഭഗവാന്റെ തല ഞാന്‍ വീണ്ടെടുക്കാം.
ദേവന്മാരേ, ഇതിന്റെ പിറകില്‍ മറ്റൊരു കാരണവും കൂടിയുണ്ട്. അത് നിങ്ങള്‍ക്ക് ഉപകാരമുള്ള കാര്യമാണ്! ഹയഗ്രീവന് എന്നൊരു ദാനവന്‍ സരസ്വതീ തീരത്ത് ഉഗ്രതപസ്സനുഷ്ഠിച്ചിരുന്നു. എന്റെ ഏകാക്ഷരമന്ത്രം ജപിച്ച് ആഹാരംപോലും ഉപേക്ഷിച്ച് ആയിരം കൊല്ലമവന്‍ തപസ്സിരുന്നു. അപ്പോള്‍ അവനാഗ്രഹിച്ചവിധം തന്നെ താമസരൂപിയായ സിംഹവാഹനയായി ഞാനവനുമുന്നില്‍ പ്രത്യക്ഷപ്പെട്ടു.
പ്രദക്ഷിണവും നമസ്കാരവും ചെയ്ത് വിടര്‍ന്ന കണ്ണുകളോടെ ദൈത്യന് ഇങ്ങിനെ സ്തുതിച്ചു. ഹയഗ്രീവന് പറഞ്ഞു: മംഗളകാരിണിയും സൃഷ്ടി സ്ഥിതി സംഹാര കാരിണിയുമായ അമ്മേ, അവിടുന്നാണ് പഞ്ചഭൂതോല്‍പ്പത്തിക്ക് പോലും കാരണം.
പഞ്ചതന്മാത്രകളായ ഗന്ധ, രസ, രൂപ, സ്പര്‍ശ, ശബ്ദങ്ങള്‍ക്കും കാരണം മറ്റൊരാളല്ല. ജ്ഞാനേന്ദ്രിയങ്ങളും കര്‍മ്മേന്ദ്രിയങ്ങളും മഹേശ്വരിയായ നിന്നില്‍ നിന്നുമാണ് ഉല്പ്പന്നമായത്. അങ്ങിനെ സര്‍വ്വപ്രാഭവങ്ങളും നിറഞ്ഞ അമ്മേ, മരണമില്ലാത്ത യോഗിയാകാന്‍ എനിക്ക് വരം നല്‍കണം. സുരാസുരന്മാരെ എനിക്കെപ്പോഴും വിജയിക്കുകയും വേണം.
ശ്രീദേവി പറഞ്ഞു: ജനിച്ചാല്‍ മരണം ഉറപ്പാണ്. അതിനു മാറ്റമുണ്ടാക്കാന്‍ പറ്റില്ല. അതിനാല്‍ മറ്റു വരങ്ങള്‍ ആവശ്യപ്പെടുക. ഹയഗ്രീവന് പറഞ്ഞു: അങ്ങിനെയെന്നാല്‍ ഹയഗ്രീവനില്‍ നിന്നല്ലാതെ മറ്റൊരുവനില്‍ നിന്നും എനിക്ക് മരണം ഉണ്ടാവരുത്. കുതിരയുടെ തലയും മനുഷ്യന്റെ ഉടലുമുള്ള ഒരു സത്വവും തന്നെ കൊല്ലാന്‍ വരില്ല എന്നവന് ഉറപ്പായിരുന്നു.
ദേവി പറഞ്ഞു: തഥാസ്തു! ഹയഗ്രീവനല്ലാതെ ആരും നിന്നെ വധിക്കില്ല. പോയി രാജ്യഭാരം തുടര്‍ന്നാലും! .
‘അവന് സ്വരാജ്യത്തേയ്ക്ക് പോയി വേദങ്ങളെയും ഋഷിമാരെയും ദ്രോഹിച്ചു കഴിയുന്നു, അവനെ കൊല്ലാന്‍ ആരുമില്ല താനും. അതിനാല്‍ ഒരു ഹയത്തിന്റെ (കുതിരയുടെ) തലയറുത്ത് വിഷ്ണുശിരസ്സോടു ചേര്‍ത്താലും. അങ്ങിനെ ഹയഗ്രീവനായ വിഷ്ണുഭഗവാന് ആ പാപിയെ കൊന്നുകളയട്ടെ.’
സൂതന്‍ തുടര്‍ന്നു: ജഗജ്ജനനിയുടെ ആകാശവാണി ഇങ്ങിനെ അവസാനിക്കെ, ദേവന്മാര് സന്തുഷ്ടരായി ബ്രഹ്മാവിനോട് ഒരു കുതിരയുടെ തല വിഷ്ണുവിന്റെ ഉടലിനോട് ചേര്‍ക്കാന്‍ ആവശ്യപ്പെട്ടു. പെട്ടെന്ന് തന്നെ വിരിഞ്ചന്‍ ദേവസവിധത്തില്‍ വച്ചു തന്നെ ഒരു കുതിരയുടെ ശിരസ്സറുത്ത് വിഷ്ണുവിന്റെ കബന്ധത്തില്‍ ഒട്ടിച്ചു ചേര്‍ത്തു.
മഹാമായയുടെ പ്രസാദത്താല്‍ ഭഗവാന് ഹരി അങ്ങിനെ ഹയഗ്രീവനായി. ഗര്‍വ്വിഷ്ടനായ ദാനവനെ ഭഗവാന് രണത്തില്‍ തോല്‍പ്പിച്ചു വധിച്ചു.
ഈ ശുഭകഥ കേള്‍ക്കുന്നവര്‍ക്കെല്ലാം ദുഖനിവൃത്തിയുണ്ടാകും. പാപനിവാരകമായ ശ്രീദേവീചരിതം കേള്‍ക്കുന്നവര്‍ക്കും പറയുന്നവര്‍ക്കും ഐശ്വര്യസമ്പത്തുകള്‍ താനേ വന്നുചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: