കട്ടപ്പന: മാലി മുളകിനു വില ഉയരുന്നതു കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്കുന്നു. ഹൈറേഞ്ചിലെ പുരിയടങ്ങളിലും തോട്ടങ്ങളിലും ഇടവിളയായി ഇതു കൃഷി ചെയ്തുവരുന്നു. പ്രത്യേക പരിചരണം ആവശ്യമില്ലാത്തതിനാല്‍ ഭൂരിഭാഗം കര്‍ഷകരും മാലി മുളക് ചെടി ഇതര കാര്‍ഷിക വിളകള്‍ക്കൊപ്പം നടുന്നുണ്ട്. നിലവില്‍ 130 മുതല്‍ 135 രൂപ വരെയാണ് മാലി മുളകിനു വില ലഭിക്കുന്നത്. സീസണ് അവസാനിക്കാറായതോടെയാണ് വില വീണ്ടും ഉയര്‍ന്നത്. രണ്ട് മാസം മുമ്പ് 140 രൂപയിലെത്തിയിരുന്നു. ഇതോടെ വിപണികളില്‍ വ്യാപകമായി മാലിമുളക് എത്തിത്തുടങ്ങി. പിന്നീട് 100 രൂപയിലേക്ക് വില ഇടിഞ്ഞെങ്കിലും ഇപ്പോള്‍ വീണ്ടും ഉയര്‍ന്നിരിക്കുകയാണ്. മൂന്നു മാസം കൊണ്ട് വിളവെടുക്കാം. നല്ല എരിവും വലുപ്പവുമുള്ള മുളകിനാണ് വിപണിയില്‍ പ്രിയമേറുന്നത്. മാലിദ്വീപിലെ ജനങ്ങളുടെ ആഹാരങ്ങളില്‍ മാലിമുളകിന് നിര്‍ണായക സ്ഥാനമുണ്ട്. നിരവധി ഭക്ഷണപദാര്‍ഥങ്ങള്‍ക്കൊപ്പം ഇവ ചേര്‍ത്തുവരുന്നു. ഇതിനാല്‍ ഹൈറേഞ്ചില്‍ ഉല്പാദിപ്പിക്കുന്നവയില് ഭൂരിഭാഗവും മാലിദ്വീപിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. ശേഷിക്കുന്നവ സംസ്ഥാനത്തെ വിപണികളില്‍ വിറ്റഴിക്കപ്പെടുന്നു. മാലിദ്വീപിലെ മാര്‍ക്കറ്റില്‍ കിലോക്ക് 400 രൂപ വരെ ചില മാസങ്ങളില്‍ മുളക് വില ഉയരാറുണ്ട്. കൂടാതെ ഉത്സവ സീസണിലും നോമ്പുകാലത്തും വില കുത്തനെ ഉയരും. കേരളത്തില്‍ 135 രൂപ വില ലഭിക്കുമ്പോള്‍ മാലിദ്വീപില്‍ ഗുണനിലവാരം അനുസരിച്ച് കിലോക്ക് 250 മുതല്‍ 300 വരെ വില ലഭിക്കും. ജൂണ്‍ മാസങ്ങളില്‍ നട്ടുപിടിപ്പിക്കുന്ന മാലി മുളക് ചെടികള്‍ സെപ്റ്റംബറോടെ പുഷ്പിച്ച് ആഴ്ചകള്‍ക്കുള്ളില്‍ കായ്ക്കും. ഒരു ചെടിയില്‍ നിന്നു രണ്ടു വര്‍ഷം വരെ ആദായം ലഭിക്കും. മറ്റു വിളകളെ അപേക്ഷിച്ച് മാലിമുളകിനു വില ഉയര്‍ന്നത് കര്‍ഷകര്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസമാകുമെന്നാണ് വിലയിരുത്തല്‍. മികച്ച വില തുടര്‍ന്നാല്‍ ഭൂരിഭാഗം കര്‍ഷകരും മാലിമുളക് കൃഷിയിലേക്ക് തിരിയാനും സാഹചര്യമൊരുക്കും. ഹൈറേഞ്ച് മേഖലകളില്‍ തോപ്രാം കുടി, ലബ്ബക്കട,മുരിക്കാശേരി തുടങ്ങിയ സ്ഥലങ്ങളിലാണ് മാലിമുളകിന് മാര്‍ക്കറ്റ് ഉള്ളത്.വില ഉയര്‍ന്നതോടെ മുളക് സംഭരിച്ച് കയറ്റുമതി ചെയ്യാനും ഇടനിലക്കാര്‍ രംഗത്തുണ്ട്.മറ്റ് നാണ്യവിളകളുടെ വിലത്തകര്‍ച്ചയിലും മുളക് വില വര്‍ദ്ധിച്ചത് കര്‍ഷകര്‍ക്ക് അല്പം ആശ്വാസം പകര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: