കണ്ണൂര്‍: ഫസല്‍, മനോജ് വധ കേസുകള്‍ക്കു പിന്നാലെ ഷുക്കൂര്‍ കേസും സിബിഐക്ക് വിടാന്‍ അനുമതി നല്‍കിയുളള ഹൈക്കോടതി വിധി കണ്ണൂരിലെ സിപിഎം നേതൃത്വത്തിനും ദേശീയ തലത്തില്‍തന്നെ അറിയപ്പെടുന്ന കണ്ണൂര്‍ ലോബിയിലെ നേതാക്കള്‍ക്കും തിരിച്ചടിയായി. സിബിഐ അന്വേഷണം ആരംഭിക്കുന്നതോടെ കണ്ണൂരിലെ സിപിഎം നേതൃത്വത്തിന്റെ കൊലപാതക രാഷ്ട്രീയ മുഖം കൂടുതല്‍ വെളിപ്പെടും.
കണ്ണൂരില്‍ പാര്‍ട്ടി നടത്തിയ പ്രമാദമായ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ ദിനം പ്രതി പുറത്തു വരുന്ന അന്വേഷണ റിപ്പോര്‍ട്ടുകളും കോടതി നിരീക്ഷണങ്ങളും ജില്ലാ സെക്രട്ടറി മറ്റൊരു കേസില്‍ കൂടി പ്രതിസ്ഥാനത്തെത്തിയതും സിപിഎമ്മിന് കനത്ത ആഘാതമാണ്.
ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ ഏതാനും ദിവസം മുമ്പ് പ്രതിപ്പട്ടികയില്‍ ഇടംനേടിയ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും ഷുക്കൂര്‍ കേസിലെ കോടതിയുടെ പുതിയ തീരുമാനം കനത്തയടിയാണ് ഏല്‍പ്പിച്ചിരിക്കുന്നത് . ജയരാജന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഇന്ന് ഹൈക്കോടതി വിധിപറയാനിരിക്കെയാണ് ഷുക്കൂര്‍ വധക്കേസില്‍ ഇന്നലെ കോടതിവിധി ഉണ്ടായിരിക്കുന്നത്.
തളിപ്പറമ്പ് അരിയിലിലെ യൂത്ത് ലീഗ് പ്രവര്ത്തകന് ഷുക്കൂറിനെ 2012 ഫെബ്രുവരി 20 ന് പരസ്യവിചാരണ നടത്തി സിപിഎം സംഘം വെട്ടിക്കൊല്ലുകയായിരുന്നു. തളിപ്പറമ്പ് സന്ദര്‍ശിച്ച സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനും ടി.വി.രാജേഷ് എംഎല്‍എയും സഞ്ചരിച്ച വാഹനം അക്രമിക്കാന്‍ ശ്രമിച്ച് സമീപത്തുകൂടി ഓടിപ്പോയത് ഷുക്കൂറാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകം.
ഗൂഡാലോചനയില്‍ പങ്കാളിയായതായി പോലീസ് കണ്ടെത്തിയ പി.ജയരാജനെയും ടി.വി.രാജേഷ് എംഎല്‍എയെയും കേസില്‍ പ്രതിചേര്‍ക്കുകയായിരുന്നു. ഇരുവരും ഉള്‍പ്പെടെ 33 പേരാണ് പ്രതിപ്പട്ടികയുള്ളത്. 2013 ആഗസ്ത് 1 ന് 118-ാം വകുപ്പ് പ്രകാരം ജയരാജനെയും ടി.വി.രാജേഷ് എംഎല്‍എയെയും കേസന്വേഷിക്കുന്ന പോലീസ് സംഘം അറസ്റ്റ് ചെയ്യുകയും ജയിലിലടക്കുകയും ചെയ്തിരുന്നു. 26 ദിവസങ്ങള്‍ക്ക് ശേഷം ജാമ്യം ലഭിച്ച ജയരാജന് ജയില്‍മോചിതനാവുകയായിരുന്നു.
കേസില്‍ ജയരാജന് 32-ാം പ്രതിയും ടി.വി.രാജേഷ് എംഎല്‍എ 33-ാം പ്രതിയുമാണ്.
ആര്‍എംപി നേതാവായിരുന്ന ടി.പി.ചന്ദ്രശേഖരന്റെ വധത്തിന് തൊട്ടുപിന്നാലെ സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തിന്റെ അറിവോടെയായിരുന്നു ഷുക്കൂര്‍ വധവും നടന്നത്. അരിയില്‍ പ്രദേശത്ത് നിന്ന് കിലോമീറ്ററുകളോളം ഷുക്കൂറിനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പിന്തുടരുകയും പരസ്യവിചാരണ നടത്തി കൊലപ്പെടുത്തുകയുമായിരുന്നു.
ഷുക്കൂറിനെ കൊലപ്പെടുത്തുന്നതിന് തൊട്ടുമുമ്പ് കൊലയാളി സംഘം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ജയരാജനെയും ടി.വി.രാജേഷ് എംഎല്‍എയെയും ഫോണില്‍ ബന്ധപ്പെട്ടതായി പോലീസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇരുവരെയും കേസില്‍ പ്രതിചേര്‍ത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: