ചെറുതുരുത്തി: മലയാള ഭാഷയുടെ കളിത്തൊട്ടിലായ നിളാതീരത്ത് തപസ്യയുടെ സഹ്യസാനു യാത്രക്ക് സ്വീകരണം. ഭാഷയും സംസ്കാരവും ഭൂമിയും നേരിടുന്ന പ്രതിസന്ധികളെ നേരിടാന്‍ എന്റെഭൂമി എന്റെ ഭാഷ എന്റെ സംസ്കാരം എന്ന മുദ്രാവാക്യവുമായി തപസ്യ കലാ സാഹിത്യവേദി നടത്തുന്ന സാംസ്കാരിക തീര്‍ത്ഥയാത്രക്ക് ചെറുതുരുത്തിയില്‍ സ്വീകരണം നല്കി.
ദേശീയ ഉണര്‍വ്വിന്റെ അമൃതധാര കവിതകളില്‍ നിറച്ച മഹാകവി വള്ളത്തോളിന്റെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിക്കൊണ്ടാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. പഴയ കലാമണ്ഡലത്തിലായിരുന്നു സ്വീകരണം. ഭാഷയില്‍ വള്ളത്തോള്‍ സൃഷ്ടിച്ച ദേശീയ പരിപ്രേക്ഷ്യവും സാംസ്കാരിക അവബോധവും ആധുനിക എഴുത്തുകാര്‍ക്ക് എന്നും മാതൃകയാണെന്ന് തപസ്യ രക്ഷാധികാരി പ്രൊഫ.തുറവൂര്‍ വിശ്വംഭരന് പറഞ്ഞു.
മലയാള ഭാഷയും സംസ്കാരവും അതിന്റെ അടിത്തറയില്‍ നിന്നും വേരുകളില്‍നിന്നും വേര്പെടുത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഭാഷ നശിച്ചാല്‍ സംസ്കാരത്തിനും അപചയം സംഭവിക്കും. ഭാഷയേയും സംസ്കാരത്തേയും മണ്ണിനേയും സംരക്ഷിക്കാനുള്ള ആര്‍ജ്ജവം സൃഷ്ടിക്കലാണ് തപസ്യയുടെ സാംസ്കാരിക തീര്‍ത്ഥയാത്ര ലക്ഷ്യമിടുന്നത്. കലാമണ്ഡലം എം.പി.എസ് നമ്പൂതിരിയേയും കലാമണ്ഡലം ഗീതാനന്ദനേയും ചടങ്ങില്‍ ആദരിച്ചു. യാത്രാസംയോജകന് കെ.പി.വേണുഗോപാല്‍, പ്രൊഫ. പി.ജി.ഹരിദാസ്, വിപിന്‍ കൂടിയേടത്ത്, എം.എ.രാജു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: