പത്താം ശമ്പളകമ്മീഷൻ റിപ്പോർട്ടിനെക്കുറിച്ച് ജന്മഭൂമി എഴുതിയ മുഖപ്രസംഗമാണ് ഈ കത്തിനാധാരം. സെക്രട്ടേറിയറ്റിലും മറ്റു സർക്കാർ ആഫീസുകളിലും ജോലിചെയ്യുന്നവർക്ക് ജോലിയോട് തീരെ ആത്മാർത്ഥതയില്ലെന്നുള്ള വിലയിരുത്തൽ തെറ്റാണെന്ന് പറയാൻ കഴിയുകയില്ല. പക്ഷെ അതിനുള്ള കാരണം ജോലിയിൽ വീഴ്ചവരുത്തുന്നവർക്ക് ശിക്ഷ ലഭിക്കുന്നില്ല എന്നതുകൊണ്ടാണ്.
രാഷ്ട്രീയപ്പാർട്ടികളുടെ താൽപ്പര്യത്തിനനുസരിച്ച് പ്രവർത്തിക്കുന്ന സംഘടനകളാണ് കുറ്റവാളികളെ രക്ഷിക്കുന്നത്. മാത്രമല്ല, സേവനസന്നദ്ധരായ മന്ത്രിമാരും വകുപ്പുതലവന്മാരും ഇല്ലാത്ത ഈ രാജ്യത്ത് സർക്കാർ ഉദ്യോഗസ്ഥർ മികച്ച സേവനം കാഴ്ചവയ്ക്കണമെന്നുള്ള കമ്മീഷന്റെ നിർദ്ദേശം നടപ്പാക്കാൻ കഴിയാത്തതാണ്. പ്രതിമാസം ലക്ഷങ്ങൾ വേതനം പറ്റിയിരുന്ന ചില ഐപിഎസ് ഉദ്യോഗസ്ഥർ ഒരു ജോലിയും ചെയ്യാതെ സുഖവാസം നടത്തിയിരുന്നത് എനിക്കറിയാം.
ശമ്പളം ഹാജറിന്റെയും സ്ഥാനക്കയറ്റം കാര്യക്ഷമതയുടെയും അടിസ്ഥാനത്തിലായിരിക്കണം എന്നുള്ള കമ്മീഷന്റെ നിർദ്ദേശം അംഗീകരിക്കപ്പെടേണ്ടതാണ്. സർക്കാർ സർവീസിലെ കാര്യക്ഷമത നഷ്ടപ്പെട്ടത് ഉയർന്ന തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റം നൽകിവരുന്നത് സീനിയോറിറ്റി മാത്രം പരിഗണിക്കുന്നതുകൊണ്ടാണ് എന്ന് ഏവർക്കും അറിവുള്ളതാണ്. കാര്യക്ഷമതയെ സംബന്ധിച്ചുള്ള നിർദ്ദേശം അംഗീകരിച്ചാൽ മേലുദ്യോഗസ്ഥരെ മണിയടിക്കുന്നവർക്കു മാത്രമേ സ്ഥാനക്കയറ്റം ലഭിക്കുകയുള്ളൂവെന്ന സംഘടനകളുടെ ആശങ്കമാറ്റുന്നതിന് പോംവഴി കണ്ടെത്താവുന്നതാണ്.
പൊതുഅവധികൾ കുറയ്ക്കണമെന്ന നിർദ്ദേശം രാജ്യത്തോടു പ്രതിബന്ധതയുള്ള ഏതൊരു വ്യക്തിയും അംഗീകരിക്കേണ്ടതാണ്. ജനുവരി 26, ആഗസ്റ്റ് 15, ഒക്ടോബർ രണ്ട് തുടങ്ങിയ ദേശീയപ്രാധാന്യമുള്ള ദിനങ്ങളെ ഒരു ഹർത്താൽ ദിനം ആഘോഷിക്കുന്ന ലാഘവത്തോടെയാണ് സർക്കാരിൽനിന്നും ശമ്പളം പറ്റുന്നവർപോലും കാണുന്നത്. റിപ്പബ്ലിക് ദിനത്തിലും സ്വാതന്ത്ര്യദിനത്തിലും വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പ്രസ്തുതദിനത്തിൽ പ്രാധാന്യം സംബന്ധിച്ച പരിപാടികൾ സംഘടിപ്പിക്കുകയും എല്ലാ വിദ്യാർത്ഥികളും പങ്കെടുക്കുകയും വേണം.
അതുപോലെ തന്നെ സർക്കാർ ആഫീസുകളിലും പൊതുസ്ഥാപനങ്ങളിലും അന്നേദിവസം രാജ്യത്തിന്റെ ഐക്യം നിലനിർത്തേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ചർച്ചകൾ സംഘടിപ്പിക്കണം. വിദ്യാഭ്യാസസ്ഥാപനങ്ങളിലും സർക്കാർ ആഫീസുകളിലും പൊതുസ്ഥാപനങ്ങളിലും ഒക്ടോബർ രണ്ട് ആഘോഷിക്കപ്പെടണം. പൊതു അവധികൾ ഉണ്ടുറങ്ങുന്നതിനാവരുത്, മറിച്ച് അവയുടെ പ്രാധാന്യം ജനമനസ്സുകളിൽ സജീവമായി നിലനിർത്തുന്നവയായി മാറണം.
അരവിന്ദാക്ഷൻ
വട്ടിയൂർക്കാവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: