കൊച്ചി: ഇടഞ്ഞ കൊമ്പനെ തളയ്ക്കാന്‍ മാത്രമല്ല, കൊച്ചിയില്‍ കടിക്കാനെത്തുന്ന നായ്ക്കളെ ഒറ്റവെടിക്ക് മയക്കാനും തോക്ക് വരുന്നു. കൊച്ചി കോര്‍പ്പറേഷനാണ് നായപിടുത്തതിന് പുതിയ പരീക്ഷണം തേടുന്നത്. ആക്രമണകാരികളായ നായ്ക്കളെ മയക്കുവെടി വെച്ച് പിടികൂടി വന്ധീകരിക്കുകയെന്ന പദ്ധതിയുടെ ഭാഗമായാണ് തോക്കുവാങ്ങാന്‍ കോര്പ്പറേഷന് തിരുമാനിച്ചിരിക്കുന്നത്.
മയങ്ങാനുള്ള മരുന്ന് നിറച്ച സിറിഞ്ച് തോക്കിനുള്ളില്‍ വെച്ച് വെടി വെയ്ക്കുകയാണ് ചെയ്യുക. തോക്ക് വാങ്ങുന്നതിനുള്ള ടെണ്ടര്‍ നടപടികള്‍ ആരംഭിച്ച് കഴിഞ്ഞു. മൂന്നു ലക്ഷം രൂപ വില വരുന്ന ഒരു തോക്കാണ് ഇപ്പോള്‍ വാങ്ങുന്നത്. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നതാണ് ഇത്.
അപകടകരമായ സ്ഥിതിവിശേഷം ഉണ്ടായാല്‍ മാത്രമെ മയക്കുവെടി വെയ്ക്കാന്‍ പാടുള്ളൂവെന്ന നിബന്ധനയുണ്ട്. പതിനഞ്ച് മീറ്ററിനുള്ളില്‍ നിന്ന് വെടി വെയ്ക്കാം. വെടിയേറ്റാല്‍ പത്ത് മിനിട്ടിലുള്ളില്‍ മയങ്ങും. തുടര്‍ന്ന് ഇവയെ വന്ധീകരിക്കും. നിലവില്‍ വല ഉപയോഗിച്ച് പിടിച്ച് വന്ധീകരിക്കുകയാണ് ചെയ്തിരുന്നത്. കോര്പ്പറേഷന് പരിധിയില്‍ 18000 രൂപ ശമ്പളത്തില്‍ നാലു പേരെ നായ്ക്കളെ പിടിക്കാന്‍ നിയോഗിച്ചിട്ടുണ്ട്.
തോക്കിന്റെ ഉപയോഗം എത്രത്തോളം ജനങ്ങള്‍ക്ക് ഉപകാരപ്രദമാകും എന്നതില്‍ ആശങ്കയുണ്ട്. മൃഗ സംരക്ഷണ വകുപ്പിലെ മികച്ച ഡോക്ടര്‍മാരാണ് തോക്ക് കൈകാര്യം ചെയ്യുക. കോര്പ്പറേഷന് പരിധിയില്‍ എഴായിരത്തോളം തെരുവു നായക്കളാണ് ഉള്ളതെന്നാണ് അധികൃതര്‍ പറയുന്നതെങ്കിലും ഇതിനെക്കാള്‍ മൂന്നിരിട്ടിയിലെറെ ഉണ്ടെന്നാണ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: