ഗുവാഹത്തി: പന്ത്രണ്ടാമത് സാഫ് ഗെയിംസിന്റെ അത്ലറ്റിക്സ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ആദ്യ ദിനം 10 ഫൈനലുകള്‍ നടക്കും. ട്രാക്കിലെ ഏറ്റവും ആകര്‍ഷകമായ 100 മീറ്റര്‍ ഫൈനലുകളും ഇന്ന് നടക്കും. വനിതകളുടെ ലോങ്ജമ്പ്, ഷോട്ട്പുട്ട്, 800 മീറ്റര്‍, 5000 മീറ്റര്‍, പുരുഷന്മാരുടെ ഹാമര്‍ത്രോ, 800 മീറ്റര്‍, ഹൈജമ്പ്, 5000 മീറ്റര്‍ എന്നിവയാണ് 100 മീറ്ററിന് പുറമെ ഇന്ന് നടക്കുന്ന ഫൈനലുകള്‍.
ധാക്കയില്‍ കഴിഞ്ഞ സാഫ് ഗെയിംസില്‍ 10 സ്വര്‍ണ്ണവും 11 വെള്ളിയും എട്ട് വെങ്കലവുടമക്കം 29 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയിരുന്നത്. രണ്ടാം സ്ഥാനത്ത് എട്ട് വീതം സ്വര്‍ണ്ണവും വെള്ളിയും 6 വെങ്കലവും നേടിയ ശ്രീലങ്കയും മൂന്നാം സ്ഥാനത്ത് നാല് സ്വര്‍ണ്ണവും രണ്ട് വെള്ളിയും നാല് വെങ്കലവും നേടി പാക്കിസ്ഥാനുമായിരുന്നു. കഴിഞ്ഞ തവണ ട്രാക്കിലും ഫീല്‍ഡിലുമായി 23 മെഡലുകളാണ് നിര്ണ്ണയിക്കപ്പെട്ടതെങ്കില് ഇത്തവണ 37 മെഡലുകളാണ് ഉള്ളത്.
ഇന്ത്യന്‍ നായകനും ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ ഷോട്ട്പുട്ട് സ്വര്‍ണ്ണമെഡല്‍ ജേതാവുമായ ഇന്ദര്‍ജീത് സിംഗ് അവസാന നിമിഷത്തില്‍ പിന്മാറിയതോടെ ഉറച്ച ഒരു സ്വര്‍ണ്ണമാണ് രാജ്യത്തിന് നഷ്ടമാക്കുന്നത്. റിയോ ഒളിംപിക്സ് ലക്ഷ്യമാക്കി ന്യൂയോര്‍ക്കില്‍ പരിശീലനം നടത്തുകയാണ് ഇന്ദര്‍ജീത് സിംഗ്. പുറംവേദനയാണ് സാഗില്‍ നിന്നും വിട്ടു നില്ക്കാന് സിംഗിനെ പ്രേരിപ്പിച്ചത്.
ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യ ഇന്ന് ട്രാക്കിലിറങ്ങുന്നത്. ഇതിലും മികച്ച പ്രകടനം നടത്താനാവുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇന്ത്യന്‍ ക്യാമ്പ്. 100 മീറ്ററില്‍ ദേശീയ ചാമ്പ്യന്‍ ദ്യുതി ചന്ദും ശ്രബാനി നന്ദയുമാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍.
വനിതകളുടെ ലോങ്ജമ്പില്‍ ശ്രദ്ധ ഖുലെ ഭാസ്ക്കറും മലയാളി താരം മയൂഖ ജോണിയമാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍. ഷോട്ട്പുട്ടില്‍ മന്‍പ്രീത് കൗറും 800 മീറ്ററില്‍ എം. ഗോമതിയും സിപ്ര സര്‍ക്കാരും 5000 മീറ്ററില്‍ എല്‍. സൂര്യ, സ്വാതി ഗദാവെ എന്നിവരും ഇറങ്ങും.
പുരുഷന്മാരുടെ സ്പ്രിന്റില്‍ ഗൗരവ് കുമാറും അക്ഷയ് ഖോടുമാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് നിറംപകരുക. ഹാമര്‍ത്രോയില്‍ നീരജ് കുമാറും പ്രഗത് സിങും 800 മീറ്ററില്‍ അജയ്കുമാര്‍ സരോജും രാഹുലും 5000 മീറ്ററില്‍ സുരേഷ്കുമാര്‍ പാട്ടീലും മാന്‍ സിങും ഹൈജമ്പില്‍ അജയ് കുമാറും സ്കൂള്‍ മീറ്റിലെ സുവര്‍ണ്ണ താരം ദല്‍ഹിയുടെ തേജസ്വിന് ശങ്കറും ഇന്ന് ട്രാക്കിലിറങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: