കൊച്ചി: വൈപ്പിന്‍ -മുനമ്പം സംസ്ഥാന പാതയ്ക്ക് സമാന്തരമായി മുരുക്കുംപാടം മുതല്‍ വളപ്പ് വരെയുള്ള തീരദേശപാത ആറുമാസത്തിനകം പുനര്‍ നിര്‍മ്മിച്ച് സഞ്ചാരയോഗ്യമാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി. റോഡ് പുനര്‍ നിര്‍മ്മിക്കാന്‍ പെട്രോനെറ്റ് എല്‍ എന്‍ ജി, ഫണ്ട് നല്‍കാമെന്ന് പറഞ്ഞിട്ടും പദ്ധതി നടപ്പിലാക്കാത്തത് എളംകുന്നപ്പുഴ ഗ്രാമപഞ്ചായത്തിന്റെ അനാസ്ഥയാണെന്ന് കമ്മീഷന് നിരീക്ഷിച്ചു.
പുതിയ പഞ്ചായത്ത് കമ്മിറ്റി അധികാരമേറ്റെടുത്ത സാഹചര്യത്തില്‍ പദ്ധതി നടപ്പിലാക്കാന്‍ കാലതാമസമുണ്ടാകരുതെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചു.
പ്രദേശിക വികസനത്തിന് 12 കോടി രൂപ നീക്കി വച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ വഴി മോണിറ്ററിംഗ് സമിതിയുടെ മേല്‍നോട്ടത്തോടെ ഇന്റര്‍ലോക്ക് ടൈലുകള്‍ വിരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും എല്‍ എന്‍ ജി കമ്മീഷനെ അറിയിച്ചു. പരാതിക്ക് കാരണമായ റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ എല്‍ എന്‍ ജി ഫണ്ട് ഉപയോഗപ്പെടുത്തി നടപ്പിലാക്കാന്‍ 2014 നവംബര്‍ 10 ന് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിരുന്നു. ഇതിനായി തദ്ദേശ സ്വയം ഭരണ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗത്തെ ചുമതലപ്പെടുത്തുകയും പൊതുമരാമത്ത് വകുപ്പില്‍ നിന്നും നോണ്‍ ഒബ്ജക്ഷന് സര്‍ട്ടിഫിക്കേറ്റ് കരസ്ഥമാക്കുകയും ചെയ്തു.
ടെന്റര്‍ നടപടികള്‍ ആരംഭിച്ചപ്പോള്‍ 2015 ആഗസ്റ്റ് 22 ന് ചേര്‍ന്ന പഞ്ചായത്ത് കമ്മിറ്റി പ്രവൃത്തി റദ്ദാക്കി ഗുണഭോക്തൃസമിതിയെ ഏല്‍പ്പിച്ചു. ഇങ്ങനെ ചെയ്താല്‍ മാത്രമേ വേണ്ടപ്പെട്ടവര്‍ക്ക് വല്ലതും കിട്ടികയുള്ളൂവെന്ന് കമ്മീഷന് നിരീക്ഷിച്ചു.
എന്നാല്‍ 2015 ഓഗസ്റ്റ് 31 ന് ചേര്‍ന്ന പഞ്ചായത് കമ്മിറ്റി പദ്ധതി കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനെ ഏല്‍പ്പിച്ചു. തുടര്‍ന്ന് ഗുണഭോക്തൃ സമിതി മുഖേന നടപ്പിലാക്കാനിരുന്ന പ്രവൃത്തി നിര്‍ത്തിവച്ചതായി പൊതു മരാമത്ത്, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ കമ്മീഷനെ അറിയിച്ചു.
റോഡ് എത്രയും വേഗം സഞ്ചാരയോഗ്യമാക്കണമെന്ന് ജസ്റ്റിസ് ജെ.ബി. കോശി നിര്‍ദ്ദേശിച്ചു. പൊതു പ്രവര്‍ത്തകനായ കെ. എക്സ്. റോബിന് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: