മുംബൈ: മുംബൈയില്‍ ഭീകരാക്രമണം നടത്താനുള്ള തങ്ങളുടെ മൂന്നാമത്തെ ശ്രമമാണ് വിജയിച്ചതെന്നും ആദ്യ രണ്ടുശ്രമങ്ങളും പാളിപ്പോയെന്നും അമേരിക്കയില്‍ തടവില്‍ കഴിയുന്ന ലഷ്ക്കര്‍ ഭീകരന് ഡേവിഡ് കോള്മാന് ഹെഡ്ലി വെളിപ്പെടുത്തി. ആക്രമണത്തിന് പാക് ഭീകരസംഘടനയായ ഐഎസ്ഐയുടെ സഹായം ലഭിച്ചിരുന്നു.
ഐഎസ്ഐയിലുള്ള രണ്ടു മേജര്‍മാരാണ് തങ്ങള്‍ക്ക് പരിശീലനം നല്‍കിയത്. ആക്രമണത്തിനുമുന്‍പ് ഏഴുതവണയും അതിനുശേഷം ഒരുതവണയും താന്‍ മുംബൈ സന്ദര്‍ശിച്ചിട്ടുമുണ്ട്. ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ സഖിയൂര്‍ റഹ്മാന് ലഖ്വിയാണ്. മുംബൈ കോടതിയില്‍, ചരിത്രത്തിലാദ്യമായി നടന്ന, വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയുള്ള ചോദ്യം ചെയ്യലില്‍ ഹെഡ്ലി വ്യക്തമാക്കി.
പാക് പൗരന് ദാവൂദ് ഗിലാനിയാണ് പിന്നീട് അമേരിക്കന്‍ പൗരത്വം സ്വീകരിച്ച് ഡേവിഡ് കോള്മാന് ഹെഡ്ലിയായത്. മുംബൈ ഭീകരാക്രമണക്കേസില്‍ അമേരിക്കയില്‍ നടന്ന വിചാരണയില്‍ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഹെഡ്ലി അവിടെ 35 വര്‍ഷം തടവ് അനുഭവിക്കുകയാണ്. 2008ലെ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരില് ഒരാളായിരുന്നു ഹെഡ്ലി.
ആദ്യം 2008 സപ്തംബറിലും രണ്ടാമത് ഒക്ടോബറിലുമാണ് ലഷ്ക്കര്‍ ഭീകരാക്രമണത്തിന് ഒരുങ്ങിയത്. ആദ്യതവണ ഭീകരര്‍ വന്ന ബോട്ട് കടലില്‍ പാറയിലിടിച്ച് തകര്‍ന്നു, ആയുധങ്ങളും സ്ഫോടകവസ്തുക്കളും നഷ്ടപ്പെടുകയായിരുന്നു. മൂന്നാമത് നവംബര്‍ 26ന് നടത്തിയ ആക്രമണമാണ് വിജയിച്ചത്. അതില്‍ 166 പേര് കൊല്ലപ്പെട്ടു,ഹെഡ്ലി പറഞ്ഞു.
ലഷ്കര്‍ തലവന്‍ ഹാഫീസ് സെയ്ദിന്റെ സ്വാധീനത്തില്‍പ്പെട്ടാണ് താന്‍ ലഷ്ക്കറില്‍ ചേര്‍ന്നത്. 2002ല്‍ മുസാഫറാബാദില്‍ വച്ച് ആദ്യപാഠങ്ങള്‍ പഠിച്ചുതുടങ്ങി. ദൗറെ സഫ്, ദൗറെയമ്മ, ദൗറെ ഖാസ, ദൗറെ റിബാത്ത് തുടങ്ങിയ പരിശീലന കേന്ദ്രങ്ങളില്‍ താന്‍ പോയിട്ടുണ്ട്.അവിടങ്ങളില്‍ വച്ച് ലഖ്വി, സെയ്ദ് എന്നിവരുടെ ഭാരത വിരുദ്ധ പ്രസംഗങ്ങള്‍ താന്‍ കേട്ടിട്ടുണ്ട്.
ഭാരതത്തില്‍ കടക്കാനാണ് 2006ല്‍ തന്റെ പേരുമാറ്റിയത്. 2006 ഫെബ്രുവരി അഞ്ചിന് ഫിലാഡല്‍ഫിയയിലാണ് പേരുമാറ്റാന്‍ അപേക്ഷ നല്‍കിയത്. ദാവൂദ് ഗിലാനിയെന്ന പേര് ഡേവിഡ് കോള്മാന് ഹെഡ്ലിയെന്ന് മാറ്റുകയായിരുന്നു. പുതിയ പേരില്‍ പുതിയ പാസ്പോര്‍ട്ട് നേടുകയായിരുന്നു ലക്ഷ്യം. അങ്ങനെ അമേരിക്കന്‍ പൗരനായി പുതിയ പേരില്‍ ഭാരതത്തില്‍ കടക്കാമെന്ന് കരുതി. തന്നെ തിരിച്ചറിയാതിരിക്കാന്‍ വിസ അപേക്ഷയില്‍ തെറ്റായ വിവരങ്ങളാണ് താന്‍ ചേര്‍ത്തതും.
പുതിയ പാസ്പോര്‍ട്ട് ലഭിച്ച കാര്യം താന്‍ ലഷ്ക്കറിലെ സഹപ്രവര്ത്തകന് സജീദ് മിറിനോട് പറഞ്ഞു. മിറാണ് ലഷ്ക്കറില്‍ തന്റെ കാര്യങ്ങള്‍ നോക്കിനടത്തിയിരുന്നത്. ഭാരതത്തില്‍ ബിസിനസ് സ്ഥാപനം തുടങ്ങി ജീവിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടത്. മുംബൈയുടെ വീഡിയോ ചിത്രം തയ്യാറാക്കാനാണ് മിര്‍ ആദ്യം തനിക്ക് നല്കിയ നിര്‍ദ്ദേശം.
ആക്രമണത്തിന് മുന്‍പ് ഏഴുതവണ താന്‍ മുംബയ് സന്ദര്‍ശിച്ചു. അതിനു ശേഷം 2009 മാര്‍ച്ചിലും താന്‍ മുംബൈയില്‍ എത്തി. ആക്രമണം നടത്താന്‍ പാക് ചാരസംഘടന ഐഎസ്ഐ ലഷ്ക്കറിനെ സഹായിച്ചിരുന്നു. ആയുധങ്ങളും പണവും പരിശീലനവും അവരാണ് നല്‍കിയത്.
കശ്മീരില്‍ ഭാരതസൈന്യത്തിന് എതിരെ പോരാടാനായിരുന്നു ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ലഷ്കര്‍ മേധാവി സഖിയൂര്‍ റഹ്മാന് ലഖ്വിയാണ് തന്നെ തടഞ്ഞത്. അതിനേക്കാള്‍ സാഹസികമായ പല കാര്യങ്ങളും ചെയ്യാനുണ്ടെന്നുപറഞ്ഞാണ് തന്നെ തടഞ്ഞത്, ഹെഡ്ലി തുടര്‍ന്നു.
ഹെഡ്ലിയുടെ വെളിപ്പെടുത്തല്‍ പബഌക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നിഗമാണ് മാധ്യമപ്രവര്‍ത്തകരോട് വിശദീകരിച്ചത്. ഹെഡ്ലി ഐഎസ്ഐയിലുള്ള മേജര്‍ ഇക്ബാല്‍, മേജര്‍ അലി എന്നിവരെപ്പറ്റിയും വെളിപ്പെടുത്തി. മേജര്‍ ഇക്ബാലാണ് ഹെഡ്ലി അടക്കമുള്ളവരെ പരിശീലിപ്പിച്ചിരുന്നത്. ഇക്ബാലിനുപുറമേ മറ്റ് ചില പരിശീലകരുടെ പേരും ഹെഡ്ലി വെളിപ്പെടുത്തി, നിഗം പറഞ്ഞു.
ഹെഡ്ലിയുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. കൂടുതല്‍ കാര്യങ്ങള്‍ ചോദിക്കാനുണ്ട്. സുപ്രധാന വെളിപ്പെടുത്തലുകള്‍ ഇനിയും ലഭിക്കാനുമുണ്ട്. നിഗം പറഞ്ഞു. ഹെഡ്ലിയുടെ വെളിപ്പെടുത്തലില്‍ തനിക്ക് സംതൃപ്തിയുണ്ട്. താന്‍ ഹാഫീസ് സെയ്ദിനെ കണ്ട കാര്യവും അയാള്‍ വെളിപ്പെടുത്തി. തനിക്ക് എകെ 47 തോക്കടക്കം ഉപയോഗിക്കാനും ബോംബുകള്‍ പൊട്ടിക്കാനും എല്ലാം പരിശീലനം ലഭിച്ചിരുന്നതായി ഹെഡ്ലി കോടതിയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: