കൊല്ലം: കോൺഗ്രസുമായി രഹസ്യധാരണ ഉണ്ടാക്കാനുള്ള സിപിഎം നീക്കത്തെകുറിച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കേരളത്തിൽ ഇരുമുന്നണികൾക്കും നേതൃത്വം നൽകുന്ന കോൺഗ്രസും സിപിഎമ്മും പരസ്പരം ബിജെപിയെ അപകീർത്തിപ്പെടുത്താനായി ധാരണ ആരോപിക്കുകയാണ്. ബംഗാളിൽ ഇരു പാർട്ടികളും തമ്മിൽ ധാരണയിലെത്തിക്കഴിഞ്ഞു. കേരളത്തിലും രഹസ്യമായി സഖ്യത്തിന് ശ്രമിക്കുകയാണ്. ഇത്തരത്തിൽ പരസ്യമായ ബംഗാൾ ധാരണ കേരളത്തിൽ നടത്താൻ അവർ തയ്യാറായാൽ ജനങ്ങളുടെ കടുത്ത ശിക്ഷ ഏറ്റുവാങ്ങേണ്ടിവരുമെന്നും കുമ്മനം പറഞ്ഞു.
ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ സിബിഐ അന്വേഷണത്തിലൂടെ മാത്രമേ സാധിക്കൂ. സംസ്ഥാന സർക്കാർ ശുപാർശ ചെയ്യാൻ തയ്യാറാണെങ്കിൽ രമയുടെ ആവശ്യപ്രകാരം കേന്ദ്രത്തിൽ സമ്മർദം ചെലുത്തി കേസ് സിബിഐയെകൊണ്ട് അന്വേഷിപ്പിക്കാൻ ശ്രമിക്കും. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സിബിഐ അന്വേഷണത്തിന് സർക്കാർ ശുപാർശ ചെയ്യാത്തതും സോളാർ കേസ് സിബിഐക്ക് വിടാൻ പിണറായി ആവശ്യപ്പെടാത്തതും അവർ തമ്മിലുള്ള ധാരണയുടെ തെളിവാണ്. ഈ കാര്യത്തിൽ വിഎസ് നിലപാട് വ്യക്തമാക്കണം.
കേരളത്തിലെത്തുന്ന കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ഉമ്മൻചാണ്ടിയുടെയും കോൺഗ്രസ് മന്ത്രിമാരുടെയും അഴിമതിയെ കുറിച്ച് നിലപാട് വ്യക്തമാക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. മാനവും മര്യാദയും മൂല്യബോധവുമുണ്ടെങ്കിൽ ഈ കാര്യത്തിൽ എ.കെ.ആന്റണി മറുപടി പറയണം. അഴിമതിയുടെ വിശ്വരൂപം കാട്ടി അഴിഞ്ഞാടുകയാണ് ഉമ്മൻചാണ്ടി സർക്കാർ. കോടികളുടെ അഴിമതിയാണ് ഒന്നിനുപുറകെ ഒന്നായെത്തുന്നത്. കേരളത്തിന്റെ ചരിത്രത്തിൽ ഇത്രയേറെ അഴിമതി കാണിച്ച സർക്കാരുണ്ടായിട്ടില്ല. സർക്കാരിന് ഗുഡ് സർട്ടിഫിക്കറ്റ് നൽകിയതിലൂടെ എ.കെ. ആന്റണിക്കുണ്ടെന്ന് പറയുന്ന ആദർശ രാഷ്ട്രീയവും കളങ്കപ്പെട്ടെന്ന് കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: