തിരുവനന്തപുരം: മാറാത്ത നാടിന്റെ വിമോചനത്തിനായി മാറ്റത്തിന്റെ തേരു തെളിയിക്കുന്ന ആറന്മുള സമരനായകന് കുമ്മനം രാജശേഖരന് നയിക്കുന്ന വിമോചനയാത്രക്ക് അനന്തപത്മനാഭന്റെ മണ്ണിലേക്ക് ആവേശോജ്ജ്വല സ്വീകരണം. ഇന്നലെ രാവിലെ 12.30ഓടെ ജില്ലാ അതിര്‍ത്തിയായ പാരിപ്പള്ളിയിലെ മുക്കടയില്‍ എത്തിയ വിമോചനയാത്രയെ സ്വീകരിച്ച് ആനയിച്ചു. ചെണ്ടമേളത്തിന്റേയും പ്രവര്‍ത്തകരുടെ ആര്‍പ്പുവിളികളുടേയും അകമ്പടിയില്‍ അനന്തപുരിയുടെ വീരോജ്ജ്വലമണ്ണിലേക്ക് വിമോചനത്തിന്റെ തേര് ആനയിച്ചു. നേതാക്കളായ ജോര്‍ജ്ജ് കുര്യന്, ഡോ.പി.പി. വാവ, സി. ശിവന്‍കുട്ടി, അഡ്വ. എസ്. സുരേഷ്, പുഞ്ചക്കരി സുരേന്ദ്രന്, ഇലകമണ്‍ സതീശന്, കരമന ജയന്, ചെമ്പഴന്തി ഉദയന്‍, ജനകകുമാരി, ബിജു.ബി.നായര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. അവിടെ നിന്നും നിരവധി ബൈക്കുകളുടെ അകമ്പടിയോടെ ആദ്യ സ്വീകരണസ്ഥലമായ വര്‍ക്കലയിലേക്ക്.
ബൈക്ക് റാലിയുടെ അകമ്പടിയോടെ ജനനായകന് കുമ്മനത്തെ സമ്മേളന നഗരിയിലേക്ക് ആനയിച്ചു. ചെണ്ടമേളവും പൂക്കാവടിയും അണിനിരന്ന് ഘോഷയാത്രക്ക് അകമ്പടി സേവിച്ചു. മടവൂര്‍ സന്തോഷ്, ചാവര്‍കോട് ഹരിലാല്‍, വില്ലിക്കടവ് സുനില്‍, തച്ചോട് സുധീര്‍, സുകുമാരക്കുറുപ്പ് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
സ്വീകരണ സമ്മേളനം കഴിഞ്ഞയുടനെ കുമ്മനം എത്തിയത് തൊട്ടുകൂടായ്മയ്ക്കും തീണ്ടിക്കൂടായ്മയ്ക്കും എതിരെ മാറ്റത്തിന്റെ ശംഖൊലി മുഴക്കിയ ശിവഗിരിയിലേക്ക്. ഗുരുപൂജ പ്രസാദം കഴിച്ചശേഷം മഠാധിപതി പ്രകാശാനന്ദ സ്വാമികളെ നേരില്‍ക്കണ്ട് കുശലാന്വേഷണം. വിശ്രമത്തിനു ശേഷം നേരെ ആറ്റിങ്ങലിലെ സ്വീകരണ സ്ഥലത്തേക്ക്.
സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരെ ആദ്യ വിപ്ലവം നടത്തിയ വീരന്മാരുടെ മണ്ണിലേക്ക് ആധുനിക യുഗത്തിലെ വിമോചനനായകന് എത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ ആവേശോജ്ജ്വലരായി ജയ് വിളിച്ചു. തെയ്യത്തിന്റെയും ബാന്റുമേളത്തിന്റെയും അകമ്പടിയോടെ വേദിയിലേക്ക് ആനയിച്ചു. മണ്ഡലം പ്രസിഡന്റ് വഞ്ചിയൂര്‍ അജയന്, തോട്ടയ്ക്കാട് ശശി, പുഷ്പലത തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
അവിടെ നിന്നും സ്നേഹഗായകന് കുമാരനാശാന്റെ നാട്ടിലെ ജനങ്ങളുടെ മനസ്സിലേക്ക്. ചിറയിന്‍കീഴ് മണ്ഡലത്തിലെ മടവൂരില്‍ ബൈക്ക് റാലിയുടെ അകമ്പടിയില്‍ ജാഥാനായകനെ പുഷ്പാര്‍ച്ചന നടത്തി വേദിയിലേക്ക് സ്വീകരിച്ചു. മണ്ഡലം പ്രസിഡന്റ് പ്രവീണ്‍ അദ്ധ്യക്ഷത വഹിച്ചു. മംഗലാപുരം ജയന്, സുരേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് മാറ്റൊലി എത്തിയത് വാമനപുരത്തിന്റ കര്‍ഷക ഭൂമിയിലേക്ക്.
2015 ലെ എന്‍സിസി നാഷണല്‍ ഗെയിംസ് സീനിയര്‍ ഹൈജംബില് സ്വര്‍ണ്ണം നേടിയ ആരതി അനിലിനെ കുമ്മനം ആദരിച്ചു. പൊന്നാടയ്ക്ക് പുറമേ തനിക്ക് പ്രവര്‍ത്തകര്‍ നല്കിയ ഹാരം അണിയിച്ചാണ് ദേശീയ കായിക താരത്തെ ആദരിച്ചത്. മണ്ഡലം പ്രസിഡന്റ് എം.ആര്. ചന്ദ്രന്, സ്വാഗത സംഘം ചെയര്മാന് എസ്.ആര്.റജികുമാര്‍, ജനറല്‍ കണ്‍വീനര്‍ കല്ലറ സതീശന് എന്നിവര്‍ചേര്‍ന്ന് ഹാരമണിയിച്ച് കുമ്മനത്തെ സ്വീകരിച്ചു.അവിടെനിന്ന് സഹ്യസാനുവിന്റെ താഴ്വാരത്തിലേക്ക്. നെടുമങ്ങാട് മണ്ഡലത്തിലെ സ്വീകരണത്തിലേക്ക്.കച്ചേരി ജംഗ്ഷനില്‍ നിന്നും യാത്രയെ സ്വീകരിച്ച് ആനയിച്ചു. കോണ്‍ഗ്രസില്‍നിന്നും ബിജെപിയിലേക്ക് ചേര്‍ന്ന് പ്രവര്‍ത്തകരെ ബിജെപിയിലേക്ക് സ്വാഗതവും ചെയ്തു. തുടര്‍ന്ന് വിമോചനയാത്രയുടെ ജന്മഭൂമി പ്രസിദ്ധീകരിച്ച സപ്ലിമെന്റ് കെ.എ.ബാഹുലേയനു കൈമാറി. മണ്ഡലം പ്രസിഡന്റ് ബാലമുരളി, പൂവത്തൂര്‍ ജയന് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍, ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, ജാഥാ കോര്‍ഡിനേറ്റര്‍ എം.ടി. രമേശ്, ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്, സെക്രട്ടറി വി.വി.രാജേഷ്, പി.എം.വേലായുധന്, സംസ്ഥാന വൈസ് പ്രസിഡന്റ് രാധാമണി, ഗിരിജകുമാരി, സാംസ്ക്കാരിക വിഭാഗം കണ്‍വീനര്‍ ഗോപന് ചെന്നിത്തല തുടങ്ങിയവരും വിവിധ സ്വീകരണ യോഗങ്ങളില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: