ചവറ: കരിമണലിന്റെ നാടായ ചവറയിലെ വിമോചന യാത്രയുടെ സ്വീകരണനഗരിയിലേക്ക് ആയിരങ്ങള്‍ ഒഴുകിയെത്തിയപ്പോള്‍ ചവറ ഹരിതകുങ്കുമ ശോഭയില്‍ തിളങ്ങി. കുമ്മനത്തെ വരവേല്‍ക്കാന്‍ ചവറ, പന്മന, തേവലക്കര, തെക്കുംഭാഗം, നീണ്ടകര പഞ്ചായത്തുകളിലേയും ശക്തികുളങ്ങര മേഖലയിലേയും പ്രവര്‍ത്തകര്‍ മണിക്കൂറുകള്‍ക്ക് മുമ്പുതന്നെ സ്വീകരണസ്ഥലത്തേക്ക് പ്രവഹിക്കുകയായിരുന്നു. കുമ്മനമെത്താന് അല്പം വൈകിയെങ്കിലും അക്ഷമ പ്രകടിപ്പിക്കാതെ കാത്തിരുന്ന പ്രവര്‍ത്തകര്‍ മാതൃകയായി.
റോഡിന്റെ ഇരുവശങ്ങളിലും തോരണവും ഹരിതകുങ്കുമ കൊടികളും കെട്ടി യാത്രയെ വരവേല്‍ക്കാന്‍ കാത്തിരുന്നവര്‍ക്കു നടുവിലേക്ക് ജനനായകന് കുമ്മനം എത്തിയപ്പോഴേക്കും പ്രവര്‍ത്തകര്‍ ആവേശത്തിന്റെ കൊടുമുടിയേറി. വന്ദേമാതരവിളികളും താളമേളങ്ങളുമായി അവര്‍ അദ്ദേഹത്തെ എതിരേറ്റു. വിവിധ കലാരൂപങ്ങളുടെയും വാദ്യമേളങ്ങളുടെയും വാഹനങ്ങളുടെയും അകമ്പടിയോടെ സമ്മേളനനഗരിയിലേക്ക് എത്തിയപ്പോഴേക്കും ഓരോപ്രവര്‍ത്തകരും തങ്ങളുടെ സ്വപ്നം യാഥാര്‍ത്ഥ്യമാകാന്‍ പോകുന്ന ആവേശത്തിലായിരുന്നു. സരിതയും സോളാറും അഴിമതിയും കൈക്കൂലിയും എല്ലാം പാട്ടിന്റെ താളത്തിലൂടെ ആസ്വാദകരുടെ മനസ്സില്‍ തട്ടുന്നരീതിയില്‍ അവതരിപ്പിച്ചപ്പോള്‍ സദസ് മതിമറന്നു.
കേരളം ഇരുമുന്നണികളും കൂടി മാറിമാറി ഭരിച്ചു മുടിച്ചതായി കുമ്മനം പറഞ്ഞു. ഇവരുടെ നിഷേധാത്മകനയവും അവഗണനയും കേരളജനത അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ക്ക് ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. അന്തരീക്ഷവും ജലവും മലീമസമായിരിക്കുകയാണ്. കേരളം കുഴല്‍കിണറുകളുടെ നാടായി മാറിയിരിക്കുകയാണ്. കോടിക്കണക്കിന് രൂപ സമ്പാദിക്കുക മാത്രമാണ് ഇവിടെ ഭരണത്തിലേറുന്നവര്‍ ചെയ്യുന്നത്. അഴിമതിയില്‍ മുങ്ങിനില്‍ക്കുകയാണ് കേരളം. പുതിയ ഭരണം വരേണ്ടതാണ്. ആദര്‍ശരാഷ്ട്രീയ ഭരണമാണ് ബിജെപി വിമോചനയാത്രയില്‍ വാഗ്ദാനം ചെയ്യുന്നത് എന്നും കുമ്മനം പറഞ്ഞു.
കഥകളി കലാകാരി ചവറ പാറുക്കുട്ടിയെ കുമ്മനം പൊന്നാടയണിയിച്ച് ആദരിച്ചു. ബിജെപി ചവറ മണ്ഡലം പ്രസിഡന്റ് ഭരണിക്കാവ് രാജന് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്, സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പി.എം വേലായുധന്, കെ.പി ശ്രീശന് മാസ്റ്റര്‍, സംസ്ഥാന സെക്രട്ടറി എം.കെ.നസീര്‍, വി.വി.രാജേഷ്, ദക്ഷിണമേഖലാ സെക്രട്ടറി എം.എസ്.ശ്യാംകുമാര്‍, കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി.ആര് മുരളീധരന്, ജില്ലാപ്രസിഡന്റ് ജി.ഗോപിനാഥ്, മാമ്പുഴ ശ്രീകുമാര്‍, ഡോ.ശ്രീകുമാര്‍, അപ്പുക്കുട്ടക്കുറുപ്പ്, തേവലക്കര രാജീവ്, ഡി.ബാബുരാജ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: