തൃശൂര്‍: നടന് ജയസൂര്യ ചിലവന്നൂര്‍ കായല്‍ കൈയേറിയെന്ന് കൊച്ചി കോര്പ്പറേഷന് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഇന്നലെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കണയന്നൂര്‍ താലൂക്ക് ഹെഡ് സര്‍വെയര്‍ രാജീവ് ജോസഫിന്റെ അളവ് പരിശോധനാ വിശദാംശങ്ങളുള്പ്പെടുത്തിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. കയ്യേറിയ നിര്‍മ്മാണ പ്രവൃത്തികള്‍ പൊളിച്ചു നീക്കാന്‍ ജയസൂര്യക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും സെക്രട്ടറി കോടതിയെ അറിയിച്ചു.
റിപ്പോര്‍ട്ട് ഫയലില്‍ സ്വീകരിച്ച കോടതി കേസ് ഈ മാസം 22ന് പരിഗണിക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലേക്ക് മാറ്റി. പൊതുപ്രവര്ത്തകന് കളമശേരി സ്വദേശി ഗിരീഷ്കുമാര്‍ നല്കിയ ഹര്‍ജിയിലായിരുന്നു തൃശൂര്‍ വിജിലന്‍സ് കോടതി കയ്യേറ്റം അന്വേഷിക്കാനും താലൂക്ക് സര്‍വെയറെ കൊണ്ട് അളന്ന് തിട്ടപ്പെടുത്തിയ റിപ്പോര്‍ട്ട് ചൊവ്വാഴ്ച ഹാജരാക്കാനും നിര്‍ദ്ദേശിച്ചിരുന്നത്.
കൊച്ചുകടവന്ത്ര ഭാഗത്ത് ജയസൂര്യ സ്വകാര്യ ബോട്ടുജെട്ടിയും ചുറ്റുമതിലും 3000 ച.അടി വിസ്തീര്‍ണ്ണത്തിലുള്ള വീടും നിര്‍മ്മിച്ചത് ചിലവന്നൂര്‍ കായല്‍ പുറമ്പോക്ക് കൈയേറിയാണെന്നും തീരദേശ പരിപാലന സംരക്ഷണ നിയമവും മുനിസിപ്പല്‍ കെട്ടിട നിര്‍മ്മാണ ചട്ടവും ലംഘിച്ചാണെന്നുമായിരുന്നു ഗിരീഷ്ബാബുവിന്റെ പരാതി. മൂന്ന് സെന്റ് 700 സ്ക്വയര്‍ ലിങ്ക്സ് കായല്‍ ജയസൂര്യ കയ്യേറിയിട്ടുണ്ടെന്നാണ് താലൂക്ക് സര്‍വെയര്‍ കണ്ടെത്തിയിട്ടുള്ളത്.
കൊച്ചി കോര്പ്പറേഷന് നേരത്തെ പരാതി നല്‍കിയിരുന്നതില്‍, ബില്‍ഡിംഗ് ഇന്‍സ്പെക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് കൈയ്യേറ്റം നടന്നതായി നഗരസഭക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 14 ദിവസത്തിനകം നിര്‍മ്മാണം സ്വന്തം ചിലവില്‍ പൊളിച്ച് മാറ്റണമെന്ന് 2014 ഫെബ്രുവരി 28ന് നഗരസഭ ഉത്തരവിട്ടിരുന്നുവെങ്കിലും, നാലുമാസം കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല. വീണ്ടും നഗരസഭയെ സമീപിച്ചതിനെ തുടര്‍ന്ന് കായല്‍ അളന്ന് തിട്ടപ്പെടുത്തുന്നതിന് ആ വര്‍ഷം തന്നെ ജൂണ്‍ 30ന് കണയന്നൂര്‍ താലൂക്ക് സര്‍വെയറെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നിട്ടും ബോട്ടുജെട്ടിയും ചുറ്റുമതിലും ജയസൂര്യ പൊളിച്ച് മാറ്റിയില്ല. ഇതേത്തുടര്‍ന്നാണ് ഗിരീഷ് ബാബു തൃശൂര്‍ വിജിലന്‍സ് കോടതിയെ സമീപിച്ചത്.
കൊച്ചിന് കോര്പ്പറേഷന് മുന്‍ സെക്രട്ടറി വി.ആര്.രാജു, മുന്‍ അസി.എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ എന്‍.എം.ജോര്‍ജ്ജ്, നിലവിലെ അസി.എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ എ.നിസാര്‍, കണയന്നൂര്‍ താലൂക്ക് ഹെഡ് സര്‍വെയര്‍ രാജീവ് ജോസഫ്, നടന് ജയസൂര്യ എന്നിവരെ എതിര്കക്ഷികളാക്കിയുള്ളതാണ് ഹര്‍ജി. ഡിസംബര്‍ 19ന് ഗിരീഷ്ബാബു നല്കിയ ഹര്‍ജിയില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് ജനുവരി ആറിന് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ വിജിലന്‍സ് കോടതി നിര്‍ദ്ദേശിച്ചിരുന്നു.
എന്നാല്‍ കേസ് പരിഗണിച്ചപ്പോള്‍, സെക്രട്ടറിയോ, പ്രതിനിധിയോ ഹാജരാവുകയോ, റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയോ ചെയ്യാതിരുന്നതിനെ തുടര്‍ന്ന്, നടപടികളില്‍ വീഴ്ചവരുത്തിയത് കോടതിയലക്ഷ്യമായി കണക്കാക്കണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യത്തില്‍, കേസെടുക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കാനും, 12ന് നേരില്‍ ഹാജരാവാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. അന്ന് കേസ് പരിഗണിച്ചപ്പോള്‍ സെക്രട്ടറി അജിത് മീണ കോടതിയില്‍ നേരിട്ട് ഹാജരായി മാപ്പപേക്ഷ നല്കി. അപേക്ഷ പരിഗണിച്ച കോടതി കോടതിയലക്ഷ്യനടപടികള്‍ ഒഴിവാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: